തിരൂർ: ആൾക്കൂട്ടം കെട്ടിയിട്ട് സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കുറ്റിപ്പാല ക്ലാരി മൂച്ചിക്കൽ സ്വദേശി ചോലയിൽ അബ്ദുൾനാസറിനെ(32)യാണ് തിരൂർ സി.ഐ പി. അബ്ദുൾബഷീർ അറസ്റ്റ്ചെയ്തത്. കുറ്റിപ്പാല പണിക്കർപ്പടി പൂഴിത്തറ മുസ്തഫയുടെ മകൻ മുഹമ്മദ്ഷാജിദ് അപമാനം സഹിക്കാനാകാതെ ആത്മഹത്യചെയ്ത കേസിലാണ് അറസ്റ്റ്. കുറ്റിപ്പാല ക്ലാരിയിലെ ഒരു വീടിന്റെ പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ഷാജിദിനെ മോഷ്ടാവെന്ന് ആരോപിച്ച് കെട്ടിയിടുകയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത ഷാജിദ് വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. ഷാജിദിന്റെ ആത്മഹത്യക്കുറിപ്പിൽ തന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിൽ മനംനൊന്താണ് ആത്മഹത്യചെയ്യുന്നതെന്ന് രേഖപ്പെടുത്തിയിരുന്നു. പിടിയിലായ അബ്ദുൾനാസർ അബ്ദുൾനാസറിന്റെ സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ സഹീർ കെട്ടിയിട്ടനിലയിലുള്ള ഷാജിദിന്റെ ഫോട്ടോയെടുക്കുകയും അബ്ദുൾനാസർ ഈ ഫോട്ടോ വാങ്ങി താൻ അഡ്മിനായുള്ള നിലപ്പറമ്പ് സൗഹൃദക്കൂട്ടായ്മ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ്ചെയ്ത് പ്രചരിപ്പിച്ചുവെന്നുമാണ് കേസ്. നാസർ ഈ കേസിൽ ഒമ്പതാം പ്രതിയാണ്. നാസറിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത പോലീസ് കല്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്ത് അറസ്റ്റ്ചെയ്യുകയായിരുന്നു. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ഈ കേസിൽ ഷാജിദിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കപ്പെട്ട സഹീർ, മൊയ്തീൻകുട്ടി, ഷെഹീം എന്നിവർ മഞ്ചേരി ജില്ലാകോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. കേസിൽ നിലവിൽ എട്ട് പ്രതികളാണുള്ളത്. ബാക്കി പ്രതികൾ ഒളിവിൽ കഴിയുകയാണ്. ഫോട്ടോ പ്രചരിപ്പിച്ച മറ്റൊരു വാട്സ് ആപ്പ് ഗ്രൂപ്പ് പോലീസ് നിരീക്ഷണത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2NX3scn
via
IFTTT
No comments:
Post a Comment