തിരുവനന്തപുരം: ‘സബ് കളക്ടർക്ക് ഒഴിപ്പിക്കാൻ കഴിയാത്ത കൈയേറ്റം പുഴ ഒഴിപ്പിച്ചു. പ്രകൃതിയിലേക്ക് മനുഷ്യൻ നടത്തിയ കൈയേറ്റം പ്രകൃതി തന്നെ തിരിച്ചുപിടിച്ചു. ഈ അനുഭവം ഉൾക്കൊണ്ട് പ്രകൃതിയും മനുഷ്യനും ഒന്നിക്കുന്ന സന്തുലിത വികസനമാണ് ഇനി നടക്കേണ്ടത്’- സി.പി.ഐ. സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിനെ പരാമർശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇടതുമുന്നണിയുടെ പ്രകടനപത്രിക മുന്നോട്ടുെവക്കുന്നതും ഈ ആശയം തന്നെയാണെന്ന് കാനം പറഞ്ഞു. പ്രകൃതിസംരക്ഷണ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് മൂന്നുദിവസമായി നടന്നുവരുന്ന സി.പി.ഐ. സംസ്ഥാന എക്സിക്യുട്ടീവ്, കൗൺസിൽ യോഗം എടുത്തത്. നിയമസഭാ ചർച്ചയിൽ മൂന്ന് ഭരണപക്ഷ എം.എൽ.എ.മാർ ഇതിനെതിരേ സംസാരിച്ചുവല്ലോയെന്ന ചോദ്യത്തിന് അവരുടെ വിജ്ഞാനത്തെക്കുറിച്ച് നാട്ടുകാർക്ക് ബോധ്യമായെന്നായിരുന്നു ഉത്തരം. പി.കെ. ശശി എം.എൽ.എ.യ്ക്കെതിരേ ഉയർന്ന പരാതി സി.പി.എം. കൈകാര്യം ചെയ്യും. ഇത്തരം പരാതി ഉയർന്നപ്പോഴൊക്കെ അത് സി.പി.എം. പരിഹരിച്ചിട്ടുണ്ട്. പരാതിക്കാരി പോലീസിൽ പരാതി നൽകിയിട്ടില്ല. പാർട്ടിയിൽ ലഭിച്ച പരാതി പാർട്ടി നോക്കും. മനുഷ്യരാണ് പാർട്ടിയിലുള്ളത്. പലർക്കും ദൗർബല്യങ്ങളുണ്ടാകും. സമൂഹത്തിലുള്ളതൊക്കെ പാർട്ടിയിലും ഉണ്ടാകും. അത് അതത് പാർട്ടികൾ പരിഹരിക്കും. ചീഫ് വിപ്പ് സംബന്ധിച്ച ചർച്ച നേതൃയോഗങ്ങളിൽ ഉണ്ടായില്ല. മന്ത്രിമാർ ഔദ്യോഗിക ആവശ്യത്തിന് വിദേശത്ത് പോകുന്നതിനെ എതിർക്കില്ല. സാമ്പത്തിക സമാഹരണത്തിന് മന്ത്രിമാർ വിദേശത്ത് പോകാൻ മന്ത്രിസഭയെടുത്ത തീരുമാനമാണ്. അതിൽ തെറ്റില്ല. ആഘോഷം ഒഴിവാക്കിയത് വിലയിരുത്തും ചലച്ചിത്രോത്സവം, വിദ്യാർഥികളുടെ കലോത്സവം എന്നിവ ഒഴിവാക്കിയ നടപടികളുടെ ദോഷം വിലയിരുത്തി സർക്കാർ ഉചിതമായ തീരുമാനമെടുക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ലോകറാങ്കിങ്ങിൽ 15-ാം സ്ഥാനത്തേക്ക് വരാനിരിക്കുകയായിരുന്നു. കലോത്സവം മാറ്റിയതുമൂലം കുട്ടികളുടെ ഗ്രേസ് മാർക്കിന്റെ പ്രശ്നവുമുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം ആലോചിക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കാൽനട ജാഥ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബർ ആദ്യം സി.പി.ഐ. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തും. സെപ്റ്റംബർ 17-ന് ഇന്ധനവിലവർധനയടക്കമുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരേ ഇടതുമുന്നണി പ്രഖ്യാപിച്ച സമരത്തിൽ സജീവമായി പങ്കെടുക്കും. കേരളത്തിന്റെ പുനർനിർമാണത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പൊളിച്ചെഴുതണമെന്നും കാനം ആവശ്യപ്പെട്ടു. അസിസ്റ്റന്റ് സെക്രട്ടറിമാരായ സത്യൻ മൊകേരി, കെ. പ്രകാശ് ബാബു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2NsItBc
via
IFTTT
No comments:
Post a Comment