കൊച്ചി: തെറ്റ് ചോദ്യം ചെയ്ത ഊബർ ഈറ്റ്‌സ് ജീവനക്കാരനെ റസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേർന്ന് ക്രൂരമായി മർദിച്ചു. മലപ്പുറം നിലമ്പൂർ കാരാട് സ്വദേശി ജവാഹിർ ഉൽ ഇസ്ലാമി (27) നെയാണ് മർദിച്ച് അവശനാക്കിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഇടപ്പള്ളി മരോട്ടിച്ചോട്ടിലാണ് സംഭവം. ഊബർ ഈറ്റ്‌സിന്റെ ഓർഡർ കിട്ടിയതിനെ തുടർന്ന് മരോട്ടിച്ചോട്ടിലെ ‘താൽ’ റസ്റ്റോറന്റിൽ ഭക്ഷണം എടുക്കാനായി എത്തിയ ജവാഹിർ കാണുന്നത് റസ്റ്റോറന്റ് ഉടമയും മറ്റു ജീവനക്കാരും ചേർന്ന് ഇതേ റസ്റ്റോറന്റിലെ ഒരു ജീവനക്കാരനെ മർദിക്കുന്നതാണ്. ഇത് ജവാഹിർ തടഞ്ഞ് കാര്യം തിരക്കി. ഇതോടെ റസ്റ്റോറന്റ് ഉടമയും സംഘവും ജവാഹിറിനോട് തട്ടിക്കയറുകയായിരുന്നു. 40 ലക്ഷം രൂപ മുടക്കി തുടങ്ങിയ ഹോട്ടലാണെന്നും ഇവിടെ ഇഷ്ടംപോലെ ചെയ്യുമെന്നും ആവശ്യമെങ്കിൽ ജോലിക്കാരനെ മർദിക്കുമെന്നുമായിരുന്നു ഹോട്ടലുടമയുടെ മറുപടി. തുടർന്ന് ഡെലിവറി എടുക്കുന്നതിനായി റസ്റ്റോറന്റിനു സമീപം നിന്ന ജവാഹിറിനെ ഹോട്ടലുടമയും ജീവനക്കാരും അടങ്ങുന്ന പത്തോളം പേർ ചേർന്ന് ഹോട്ടലിനു മുന്നിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.ജവാഹിറിന്റെ മൊബൈൽ ഫോൺ ഇവർ എറിഞ്ഞ് തകർത്തു. ബൈക്കിന്റെ താക്കോൽ കൈവശപ്പെടുത്തുകയും ചെയ്തു. ’’ഇനി ഇവിടെ കണ്ടു പോകരുത്, കൊച്ചി വിട്ട് പൊയ്്‌ക്കോളണം’’ എന്ന് താക്കീതും നൽകിയാണ് ജവാഹിറിനെ ഇവർ വിട്ടയച്ചത്. പരിക്കേറ്റ ജവാഹിർ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ വലത് ചെവിക്കും തോളിനും പരിക്കേറ്റിട്ടുണ്ട്.സംഭവത്തിൽ താൽ ഹോട്ടലുടമകൾ ഉൾപ്പെടെ നാലു പേർക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു. ഹോട്ടലുടമകളായ രണ്ടുപേരെയും കണ്ടാലറിയാവുന്ന ഹോട്ടലിലെ രണ്ടു ജീവനക്കാർക്കുമെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അടിപിടി കേസാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് എസ്.ഐ. ഷെബാബ് കാസീം പറഞ്ഞു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്. ജവാഹിറിനെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് നീങ്ങാൻ സാധിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.റസ്റ്റോറന്റിൽ റെയ്ഡ്തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ബി. ദിലീപിന്റെ നേതൃത്വത്തിൽ താൽ റസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി. താൽ റസ്റ്റോറന്റ് ഉടമയ്ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. സാധാരണ നടത്താറുള്ള പരിശോധനയുടെ ഭാഗമായാണ് താൽ റസ്റ്റോറന്റിൽ പരിശോധന നടത്തിയതെന്ന് ബി. ദിലീപ് പറഞ്ഞു.സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധംഊബർ ഈറ്റ്‌സ് ഡെലിവറി ബോയിയെ മർദിച്ചതിനെതിരേ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. താൽ റസ്റ്റോറന്റിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കെ. സുരേഷ് എന്നയാളാണ് ഫേസ്ബുക്ക് വഴി ജവാഹിറിനെ മർദിച്ച വിവരം പുറത്തറിയിക്കുന്നത്. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയായിരുന്നു. വി.ടി. ബൽറാം എം.എൽ.എ.യും ഫേസ്ബുക്കിലൂടെ മർദനത്തിനെതിരേ രംഗത്തു വന്നിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വ്യക്തിയായിരുന്നു ജവാഹിർ. ഒന്നര മാസത്തോളം നീണ്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശേഷം തിങ്കളാഴ്ച രാവിലെയാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചതെന്ന് ജവാഹിർ പറഞ്ഞു. കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുംവരെ കേസുമായി ശക്തമായി മുന്നോട്ടു പോകുമെന്നും ജവാഹിർ കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2zu0bfP
via
IFTTT
No comments:
Post a Comment