കണ്ണൂർ: ചട്ടങ്ങൾ കാറ്റിൽ പറത്തി കണ്ണൂർ സെൻട്രൽ ജയിൽ സമ്പൂർണ അരാജകത്വത്തിലേക്ക്. ഒരു വിഭാഗം ഉദ്യോഗസ്ഥർ ഉൾഭയത്താൽ നിസ്സഹായരായി നിൽക്കുകയും ഒരു വിഭാഗം അച്ചടക്കലംഘനത്തിന് കൂട്ടുനിൽക്കുകയും ചെയ്യുന്നതിനാൽ ജയിലിൽ എന്തുമാവാമെന്ന സ്ഥിതിയാണ്. ഞായറാഴ്ച ജയിലിലേക്ക് മദ്യവും ഇറച്ചിയും എത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും പോലീസിനെ അറിയിച്ചില്ല. മതിലിനടത്തുനിന്ന് ജയിൽ ആസ്പത്രിക്കടുത്തേക്കാണ് സാധനങ്ങൾ വലിച്ചെറിഞ്ഞത്. ശിക്ഷാതടവുകാരായ സി.പി.എമ്മുകാരുടെ താമസസ്ഥലമായ രണ്ടാം ബ്ലോക്കിനോട് ചേർന്നാണിത്. ജയിലിനകത്തുള്ളവർ പുറത്തുള്ള സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തെയാണ് ഇവ എത്തിക്കാൻ ചുമതലപ്പെടുത്തുന്നത്. ജയിലിലെ ഒരു ജീവനക്കാരൻ കണ്ടതിനാൽ ഇവർ ലക്ഷ്യം പൂർത്തിയാവുംമുമ്പ് ഓടിപ്പോവുകയായിരുന്നു. സംഘം ഇട്ടിട്ടുപോയ മൂന്നു പൊതി പച്ചയിറച്ചിയും ഒരു പൊതി ബേക്കറിസാധനങ്ങളും ജയിൽ ജീവനക്കാർ സംഭവസ്ഥലത്ത് കുഴിച്ചുമൂടി. നാല് ബിഗ് ഷോപ്പറിലാണ് സാധനങ്ങളെത്തിച്ചത്. ഈ ഭാഗത്തുകൂടി എല്ലാ ഞായറാഴ്ചകളിലും ജയിലിലേക്ക് മദ്യവും ഇറച്ചിയും എത്തിക്കാറുണ്ടെന്ന് ജീവനക്കാരിൽ ഒരുവിഭാഗം അടക്കം പറയുന്നു. അടുത്തിടെ ജയിലിലേക്ക് മദ്യം എറിഞ്ഞുകൊടുക്കുന്ന വീഡിയോ ദൃശ്യം 'മാതൃഭൂമി ന്യൂസ്' പുറത്തുവിട്ടിരുന്നു. സി.സി.ടി.വി. ക്യാമറകൾ തകർത്തു ജയിലിൽ സ്ഥാപിച്ചിട്ടുള്ള 23 സി.സി.ടി.വി.ക്യാമറകളും ജയിലിനകത്തെ നിയമലംഘകർ തകർത്തിട്ട് മാസങ്ങളായി. കേബിളുകൾ അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് മുറിക്കുകയും ചെയ്യും. ക്യാമറകൾ വീണ്ടും സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. ഏതാനും മാസങ്ങളായി ജയിലിൽ മൊബൈൽഫോൺ ഉപയോഗവും വ്യാപകമായതായാണ് റിപ്പോർട്ട്. പിടിച്ചെടുത്താൽ അടുത്തദിവസംതന്നെ കൂടുതൽ മെച്ചപ്പെട്ട ഫോണുകൾ എത്തുമെന്നതിനാൽ പരിശോധനയും പിടിച്ചെടുക്കലും പൂർണമായി നിലച്ചു. ഫോൺ ഉപയോഗം കണ്ടാലും ഉൾഭയം കാരണം ഉദ്യോഗസ്ഥർ പ്രതികരിക്കാറില്ല. രാഷ്ട്രീയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾ പരോൾ കഴിഞ്ഞ് കഴിഞ്ഞദിവസം മടങ്ങിയെത്തിയത് വലിയൊരു സഞ്ചി നിറച്ച് സാധനങ്ങളുമായാണ്. ജയിലുദ്യോഗസ്ഥർ അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സൂപ്രണ്ടിനെ നോക്കുകുത്തിയാക്കിയാണ് ഉദ്യോഗസ്ഥർ ജയിൽഭരണം നടത്തുന്നതെന്നും ആക്ഷേപമുണ്ട്. അരാജകത്വം പൊറുപ്പിക്കാനാവില്ലെന്ന് നിലപാടെടുത്തതിന്റെ പേരിലാണ് സൂപ്രണ്ടായിരുന്ന നിർമലാനന്ദൻ നായരെ ഒരു മാസം മുമ്പ് സ്ഥലംമാറ്റിയതെന്നും ആരോപണമുണ്ട്. ഉത്തരേന്ത്യൻ ജയിലുകളിലേതുപോലെ മറ്റു തടവുകാരെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുന്നതും സെൻട്രൽ ജയിലിൽ പതിവാണ്. അടിമപ്പണിയെടുത്തില്ലെങ്കിൽ മർദനവും ഭീഷണിയുമാണ്. ഇതുസംബന്ധിച്ച രഹസ്യപരാതികൾ ലഭിച്ചതിനെത്തുടർന്നാണ് ജഡ്ജിമാരുടെ സംഘം കഴിഞ്ഞ ദിവസം ജയിൽ സന്ദർശിച്ചത്. ഡി.ജി.പി.യുടെ ഉത്തരവിനും പുല്ലുവില ജയിലിലെ സ്ഥിതി സ്ഫോടനാത്മകമാണെന്ന് മാസങ്ങൾക്കുമുമ്പ് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ജയിലിൽ മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിൽ ജയിൽവസ്ത്രമോ നമ്പറോ ധരിക്കാതെ വിലകൂടിയ വസ്ത്രം ധരിച്ചാണ് പല തടവുകാരും എത്തിയത്. ചടങ്ങിനെത്തിയ വി.ഐ.പി.കളാണിവരെന്ന് ജയിൽ ഡി.ജി.പി. തെറ്റിദ്ധരിക്കുകയുംചെയ്തു. പിന്നീട് കാര്യം മനസ്സിലായ ഡി.ജി.പി. കണ്ണൂർ ജയിലിലും ശിക്ഷാ തടവുകാർക്ക് ജയിൽവസ്ത്രവും നമ്പറും ബാധകമാണെന്ന് ഉത്തരവിറക്കി. എന്നാൽ ജയിലിലെ 'വി.ഐ.പി'.കൾ ആ ഉത്തരവ് തള്ളി. ചില ഉദ്യോഗസ്ഥരുടെ മുറി കേന്ദ്രീകരിച്ചാണ് 'വി.ഐ.പി.' തടവുകാർ പ്രവർത്തിക്കുന്നതെന്നും ആരോപണമുണ്ട്. ഒരേ കേസിൽപ്പെട്ട തടവുകാർക്കിടയിൽത്തന്നെ ഇത് പിളർപ്പുണ്ടാക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2DDHomm
via
IFTTT
No comments:
Post a Comment