തിരുവനന്തപുരം: കേരളത്തിലെ കനത്തമഴയെക്കുറിച്ച് യഥാസമയം മുന്നറിയിപ്പുകൾ നൽകിയിരുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. പതിവ് മുന്നറിയിപ്പുകൾ കൂടാതെ, കനത്ത മഴയുടെ സാധ്യതയെക്കുറിച്ച് മുഖ്യമന്ത്രി വിളിച്ച യോഗത്തിലും ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. കാലാവസ്ഥാ പ്രവചനത്തിൽ പാളിച്ചയുണ്ടായതാണ് പ്രളയക്കെടുതി രൂക്ഷമാകാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. സാധാരണ മുന്നറിയിപ്പുകളെ നൽകിയുള്ളൂവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് നിഷേധിക്കുന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ പത്രക്കുറിപ്പ്. ജില്ലകളിൽ പലഘട്ടങ്ങളിലായി റെഡ് അലർട്ട് നൽകിയിരുന്നു. കാലാവസ്ഥാ വകുപ്പ് നൽകുന്ന ഏറ്റവും അവസാനത്തെ മുന്നറിയിപ്പാണ് റെഡ് അലർട്ട്. ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതർ കാലാവസ്ഥയുടെ രൂക്ഷത വിശദീകരിച്ചു. ദുരന്ത ലഘൂകരണ ചുമതലയുള്ള റവന്യൂവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ പലവട്ടം ഫോണിൽ ഇതേപ്പറ്റി അറിയിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറിയോട് ഓഗസ്റ്റ് 10-ന് കാര്യങ്ങൾ വിശദീകരിച്ചു.ഓഗസ്റ്റ് രണ്ടിന് ഇറക്കിയ പത്രക്കുറിപ്പിൽ ഓഗസ്റ്റ് ഒമ്പതുമുതൽ 15 വരെ സാധാരണയിലും കവിഞ്ഞ മഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ഓഗസ്റ്റ് ഒമ്പതിനും ഈ മുന്നറിയിപ്പ് ആവർത്തിച്ചു. 13 മുതൽ വീണ്ടും കനത്തമഴ തുടരുമെന്നും അറിയിച്ചു. അസാധാരണ സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പിനുള്ള ഓറഞ്ച് അലർട്ട് ഓഗസ്റ്റ് ആറുമുതൽ നിലവിലുണ്ടായിരുന്നു. ഓഗസ്റ്റ് ഒമ്പതുമുതൽ റെഡ് അലർട്ട് ബാധകമാക്കി. പത്തുമുതൽ 14 വരെ ഇടുക്കിയിലും ആലപ്പുഴയിലും ഓറഞ്ച് അലർട്ടും വയനാട്ടിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു. 11 മുതൽ 15 വരെ കനത്തമഴയ്ക്കും മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 12 മുതൽ 14 വരെ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് ബാധകമാക്കി. ഇത് 15 വരെ നീട്ടി. 15-ന് കേരളം മുഴുവൻ അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പും നൽകി. എല്ലാ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽനിന്ന് പുറപ്പെടുവിച്ച ബുള്ളറ്റിനുകളിലും രണ്ടും മൂന്നും ദിവസം മുമ്പേതന്നെ കേരളത്തിന് ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകിയിരുന്നു. ജില്ലാതല കാലാവസ്ഥാ പ്രവചനങ്ങളും പോസ്റ്റ് ചെയ്തു. മൂന്ന് മണിക്കൂർമുമ്പ് കാലാവസ്ഥ പ്രവചിക്കുന്ന നൗ കാസ്റ്റ് സന്ദേശങ്ങളും നൽകിയതായി പത്രക്കുറിപ്പിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2NbhGsY
via
IFTTT
No comments:
Post a Comment