ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൂടുതൽ കുരുക്കായത് 2014 മേയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും നടന്ന സംഭവങ്ങളെക്കുറിച്ചുള്ള പോലീസിന്റെ ചോദ്യങ്ങൾ. ബിഷപ്പിന്റെ മറുപടികളിലേറെയും ദുർബലമോ കള്ളമോ ആണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ലഭ്യമായ തെളിവുകളും മൊഴികളിലേറെയും ബിഷപ്പിനെതിരാണ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും ചോദ്യംചെയ്യലിൽ വ്യക്തമായി.കന്യാസ്ത്രീയുടെ ബന്ധുവിന്റെ കുഞ്ഞിന്റെ മാമോദീസ മേയ്‍ ആറിന് നിശ്ചയിച്ചിരുന്നു. ഈ ചടങ്ങിൽ ബിഷപ്പിനെ ക്ഷണിക്കണമെന്ന് ബന്ധുക്കൾ കന്യാസ്ത്രീയോട് ആവശ്യപ്പെട്ടു. സാധാരണഗതിയിൽ ഇത്തരം ചടങ്ങുകൾക്ക് ബിഷപ്പുമാർ വരാറില്ല. അതുകൊണ്ട് വളരെ മടിച്ചാണ്, ഇതിൽ പങ്കെടുക്കാമോയെന്ന് കന്യാസ്ത്രീ ചോദിച്ചത്. ഫ്രാങ്കോ അനുകൂലമായി പ്രതികരിച്ചു. മേയ് അഞ്ചിന് തൃശ്ശൂരിൽ വൈദികപട്ടം നൽകുന്ന ചടങ്ങിൽ ബിഷപ്പ് കാർമികനായിരുന്നു. അതുകഴിഞ്ഞ് താൻ കുറവിലങ്ങാടിനടുത്തുള്ള മഠത്തിൽ വരുമെന്നും അടുത്തദിവസം മാമോദീസാച്ചടങ്ങിൽ പങ്കെടുക്കാമെന്നുമാണ് ഫ്രാങ്കോ അറിയിച്ചത്.ബിഷപ്പ് വന്നദിവസം കന്യാസ്ത്രീയും കുറവിലങ്ങാടിന് അടുത്തുള്ള മഠത്തിൽ ഉണ്ടായിരുന്നു. രാത്രിയിൽ അവിടെ താമസിക്കാനും രാവിലെ എല്ലാവരും ഒരുമിച്ച് മാമോദീസയ്ക്ക് പോകാനും നിശ്ചയിച്ചു. സന്തോഷത്തോടെയാണ് കന്യാസ്ത്രീ ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയതെന്ന് ആ ദിവസം അവിടെയുണ്ടായിരുന്ന മറ്റ് കന്യാസ്ത്രീകൾ മൊഴി നൽകിയത് പോലീസ് ചൂണ്ടിക്കാട്ടി.ഇവിടെ അതിഥിമുറിയിൽ താമസിച്ച ഫ്രാങ്കോ ഓരോ കാരണങ്ങൾപറഞ്ഞ് കന്യാസ്ത്രീയെ അവിടേക്ക് വിളിപ്പിച്ചു. ഇതിനിടെയാണ് പീഡിപ്പിച്ചത്. ആകെ തകർന്ന കന്യാസ്ത്രീ ബഹളംവെച്ചു. താൻ ഈ സ്ഥാപനത്തിന്റെ അധികാരിയാണെന്നും എതിർത്താൽ എന്തുചെയ്യാനും മടിക്കില്ലെന്നും ബിഷപ്പ് പറഞ്ഞെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇക്കാര്യം പോലീസ് ചൂണ്ടിക്കാട്ടി. മുറിയിൽനിന്ന് വന്നപ്പോൾമുതൽ കന്യാസ്ത്രീ മൗനത്തിലായെന്ന മറ്റുള്ളവരുടെ മൊഴിയുടെ ദൃശ്യങ്ങളും പോലീസ് കാണിച്ചു.കുരുക്കായ മൂന്ന് മൊഴികൾ‘അന്ന് കുറവിലങ്ങാട്ട് പോയിട്ടില്ല’ആദ്യം ബലാത്സംഗം ചെയ്തെന്ന് പറയുന്ന ദിവസം കുറവിലങ്ങാട്ട് പോയിട്ടില്ലെന്നാണ് ഫ്രാങ്കോ ആദ്യം മൊഴി നൽകിയത്. സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് വന്നെന്നും താമസിച്ചെന്നും രേഖ ഉണ്ടായിരുന്നു. പോലീസ് തെളിവുകൾ നിരത്തിയതോടെ അവിടെ പോയെങ്കിലും മഠത്തിൽ താമസിച്ചിട്ടില്ലെന്നായി ബിഷപ്പ്. ‘താമസിച്ചത് മുതലക്കോടത്തെ മഠത്തിൽ’കുറവിലങ്ങാട്ടല്ല തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ, കാർഡ്രൈവറുടെ മൊഴി ഫ്രാങ്കോയ്ക്ക് എതിരാണെന്ന് പോലീസ്. നിജസ്ഥിതി അറിയാൻ മുതലക്കോടത്തെ മഠത്തിലും പരിശോധന നടത്തിയകാര്യം പോലീസ് പറഞ്ഞു. അവിടത്തെ സന്ദർശക രജിസ്റ്ററിൽ ബിഷപ്പ് താമസിച്ചതിന് രേഖകളില്ല. ഇതെല്ലാം കാണിച്ചതോടെ ഫ്രാങ്കോ കൂടുതൽ പ്രതിരോധത്തിലായി.‘ഒരുമിച്ച് ചടങ്ങിൽ പങ്കെടുത്തു’അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഇരുവരും ഒപ്പം നിൽക്കുന്ന ദൃശ്യങ്ങൾ കാണിച്ച്, താനും അവരുമായി ഒരു പ്രശ്നവുമുണ്ടായില്ലെന്ന് ബിഷപ്പിന്റെ വാദം. എന്നാൽ, കന്യാസ്ത്രീയുടെ ചിത്രങ്ങളിലെല്ലാം അവരുടെ സങ്കടം പ്രതിഫലിച്ചിട്ടുണ്ടെന്നായി പോലീസ്. മാത്രമല്ല, ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾ, കന്യാസ്ത്രീ പതിവിന് വിരുദ്ധമായി മൗനിയായിരുന്നെന്നും കരഞ്ഞെന്നും മൊഴിനൽകിയതും പോലീസ് ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2xEei03
via
IFTTT
No comments:
Post a Comment