ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ആർക്കിപെലാഗോ ദ്വീപ് സമൂഹത്തിന്റെ അധികാരം മൗറീഷ്യസിനാണെന്ന അവകാശ വാദത്തിന് പിന്തുണയുമായി ഇന്ത്യ. അന്താരാഷ്ട്ര നീതിന്യായകോടതിയിലാണ് ഇന്ത്യ നയം വ്യക്തമാക്കിയത്. നിലവിൽ ബ്രിട്ടന്റെ കൈവശത്തിലാണ് ഷാഗോസ്. ദ്വീപ് സമൂഹത്തിലെ ചെറുദ്വീപായ ഡീഗോ ഗാർഷ്യയിൽ അമേരിക്കൻ സൈനികത്താവളവും പ്രവർത്തിക്കുന്നുണ്ട്. ഷാഗോസിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി നിലനിൽക്കുന്ന തർക്കത്തിൽ ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലി അന്താരാഷ്ട്ര നീതിന്യായകോടതിയോട് നിയമാഭിപ്രായം തേടിയിരുന്നു. തുടർന്ന് നിയമാതീത ഉപദേശത്തിനായി അന്താരാഷ്ട്രനീതിന്യായകോടതി 22 രാജ്യങ്ങളുടെ അഭിപ്രായം തേടി. അമേരിക്ക ഉൾപ്പെടെ മൂന്നു രാജ്യങ്ങൾ ബ്രിട്ടനെ അനുകൂലിച്ചപ്പോൾ ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളുടെ പിന്തുണ മൗറീഷ്യസിന് ലഭിച്ചു. 2016 ൽ അമേരിക്കയുമായി ഒപ്പുവെച്ച കരാറനുസരിച്ച് ഇന്ത്യക്ക് ഡീഗോ ഗാർഷ്യയിൽ ചില അധികാരങ്ങൾ ലഭിച്ചിരുന്നു. അതു കൊണ്ടു തന്നെ ഷാഗോസിന്റെ അധികാരത്തർക്കത്തിൽ ഇന്ത്യയുടെ അഭിപ്രായം പ്രത്യേക പരിഗണന നേടി. 2015 മാർച്ചിൽ മൗറീഷ്യസും ബ്രിട്ടനും ചേർന്നുണ്ടാക്കിയ ഉടമ്പടി പ്രകാരം ഷാഗോസിന്റെ ജലവിഭവങ്ങളിൽ മൗറീഷ്യസിനും അവകാശം നൽകാൻ തീരുമാനമായി. ദ്വീപിലെ ധാതു-എണ്ണ സ്രോതസുകളിലെ അവകാശത്തെ ചൊല്ലി ഇപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. 1968 ൽ ഷാഗോസിൽ ബ്രിട്ടന്റെ അധികാര സ്ഥാപനത്തെ തുടർന്ന് നിരവധിപേർ ദ്വീപുപേക്ഷിച്ചു പോയിരുന്നു. ദ്വീപുവാസികൾ ബ്രിട്ടനെതിരെ കേസുകൾ നൽകുകയും ചെയ്തിരുന്നു. ഷാഗോസിന്റെ അധികാരം മൗറീഷ്യസിനു തന്നെ തിരികെ നൽകണമെന്നാണ് ഇന്ത്യയുൾപ്പെടെ പ്രമുഖ രാഷ്ട്രങ്ങൾ ആവശ്യപ്പെടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2PJccnf
via
IFTTT
No comments:
Post a Comment