പ്രളയംകാരണം കേരളത്തിന് നികുതിവരുമാനത്തിലും വൻനഷ്ടം. ഓണക്കാലമായ ഓഗസ്റ്റിൽ വർഷത്തിലെ ഏറ്റവും വലിയ നികുതിവരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും മുൻമാസത്തെക്കാൾ 255.74 കോടിരൂപ കുറഞ്ഞു. ജൂലായിലെ 1506.90 കോടി രൂപയിൽനിന്ന് 1251.16 കോടിയായാണ് വരുമാനം കുറഞ്ഞത്. വ്യാപാരമേഖലയിൽ പ്രളയമുണ്ടാക്കിയ മാന്ദ്യവും തകർച്ചയും കാരണം വരുംമാസങ്ങളിലും നികുതിവരുമാനത്തിൽ ഗണ്യമായ കുറവാണ് ധനവകുപ്പ് പ്രതീക്ഷിക്കുന്നത്. ഇത് സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കും. ജി.എസ്.ടി. മെച്ചപ്പെടുന്നതിലൂടെ കൂടുതൽ നികുതിവരുമാനം ഉറപ്പാകുമെന്ന സർക്കാരിന്റെ പ്രതീക്ഷയെയും പ്രളയം കവർന്നു. ജൂലായിൽ ജി.എസ്.ടി.യിൽ സംസ്ഥാനത്തെ വിൽപ്പനയിൽനിന്ന് 658.46 കോടിയും അന്തഃസംസ്ഥാന വിൽപ്പനയിൽനിന്ന് 848.44 കോടിയും ലഭിച്ചു. ഇത് ജൂണിലേതിനെക്കാൾ കുറവായിരുന്നു. ജൂണിൽ സംസ്ഥാനത്തിനുള്ളിൽനിന്ന് കിട്ടിയത് 682.47 കോടിയാണ്. സംസ്ഥാനാന്തര ജി.എസ്.ടി.യായി 877.89 കോടിയും ചേർത്ത് ആകെ 1562.32 കോടി കിട്ടി. ജൂലായിൽത്തന്നെ സംസ്ഥാനത്തിന്റെ പല മേഖലകളെയും പ്രകൃതിക്ഷോഭം ബാധിച്ചിരുന്നതിനാലാണ് അന്നുമുതൽ തുടർച്ചയായി വരുമാനം കുറയുന്നതെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. എല്ലാവർഷവും ഓണക്കാലത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത്. ഒട്ടേറെ സാധനങ്ങളുടെ നികുതിനിരക്ക് കുറച്ചെങ്കിലും വ്യാപാരം കൂടുമെന്നതിനാൽ ഓഗസ്റ്റിൽ കൂടുതൽ വരുമാനം സർക്കാർ പ്രതീക്ഷിച്ചിരുന്നു. ഇതിനാണ് പ്രളയം തടയിട്ടത്. ഓഗസ്റ്റിൽ സംസ്ഥാന ജി.എസ്.ടി.യായി 506.95 കോടി മാത്രമാണ് കിട്ടിയത്. അന്തഃസംസ്ഥാന വിൽപ്പനയ്ക്കുള്ള ജി.എസ്.ടി.യായി 746.21 കോടിയും. എന്നാൽ, കഴിഞ്ഞവർഷം ഓഗസ്റ്റിലെ വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തവണ 82 കോടിരൂപ അധികം കിട്ടി. അന്ന് ജി.എസ്.ടി.യുടെ തുടക്കക്കാലമായതിനാൽ വരുമാനം തീരെ കുറവായിരുന്നു. പ്രളയംകാരണം ഒട്ടേറെ കടകളും വാണിജ്യസ്ഥാപനങ്ങളും തകർന്നതിനാൽ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള കാലാവധി നീട്ടിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Q3w6dB
via
IFTTT
No comments:
Post a Comment