ലണ്ടൻ: പരമ്പര തോറ്റെങ്കിലും ഒരു ജയംകൂടി നേടി തലയുയർത്തി മടങ്ങാൻ ഇന്ത്യ. പ്രിയപ്പെട്ട ബാറ്റ്സ്മാൻ അലെസ്റ്റർ കുക്കിന് ജയത്തോടെ യാത്രയയപ്പ് നൽകാൻ ഇംഗ്ലണ്ട്. ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച മുതൽ. ഇന്ത്യൻ സമയം വൈകീട്ട് 3.30 മുതൽ ലണ്ടനിലാണ് മത്സരം. ലോക റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യയെ കീഴടക്കി അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിക്കഴിഞ്ഞു (3-1). അഞ്ചാം ടെസ്റ്റിലും തോറ്റാലും ഇന്ത്യയുടെ ഒന്നാം റാങ്കിന് കോട്ടം തട്ടില്ല. എന്നാൽ വിദേശപിച്ചിലെ തുടർതോൽവികൾ ഇന്ത്യയ്ക്ക് താങ്ങാവുന്നതല്ല. ഒരു ടെസ്റ്റുകൂടി ജയിച്ച് 3-2 എന്ന നിലയിൽ തലയുയർത്തിപ്പിടിച്ചുതന്നെ മടങ്ങാനാണ് കോലിയും സംഘവും ഇറങ്ങുന്നത്. രണ്ടുമാസത്തിലേറെ നീണ്ട ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന മത്സരമാണിത്. ട്വന്റി 20 പരമ്പര ഇന്ത്യ (2-0) സ്വന്തമാക്കിയപ്പോൾ ഏകദിന പരമ്പര 2-1 ന് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. സെപ്റ്റംബർ 15-ന് യു.എ.ഇയിൽ തുടങ്ങുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിലാണ് ഇനി ഇന്ത്യയുടെ ശ്രദ്ധ. അതിനുമുമ്പ് ജയത്തോടെ മടങ്ങാനായാൽ ഇന്ത്യയ്ക്ക് ആശ്വസിക്കാം. ഒന്നാം ടെസ്റ്റിൽ 31 റൺസിനും നാലാം ടെസ്റ്റിൽ 60 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. അതായത്, ജയത്തിനരികെ ഇന്ത്യ ഉണ്ടായിരുന്നു. നിർണായകഘട്ടത്തിൽ ബാറ്റിങ്ങിൽ ഒരു മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നെങ്കിൽ ഫലം മാറുമായിരുന്നു. എന്നാൽ കോലി ഒഴികെ മുൻനിര ബാറ്റിങ് തീർത്തും നിരാശപ്പെടുത്തി. അഞ്ചാം ടെസ്റ്റിലും ബാറ്റിങ് തന്നെയാകും പരീക്ഷിക്കപ്പെടുന്നത്. കുക്കിനെ യാത്രയാക്കാൻ ഒരു പതിറ്റാണ്ടിലേറെയായി ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നെടുംതൂണായി നിന്ന മുൻ നായകൻ അലെസ്റ്റർ കുക്കിന്റെ അവസാന അന്താരാഷ്ട്ര ടെസ്റ്റാകും ലണ്ടനിലേത്. അഞ്ചാം ടെസ്റ്റിനുശേഷം വിരമിക്കുമെന്ന് കഴിഞ്ഞദിവസം കുക്ക് പ്രഖ്യാപിച്ചിരുന്നു. 2006-ൽ ടെസ്റ്റിൽ അരങ്ങേറിയ കുക്ക്, ഈ ഫോർമാറ്റിൽ ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിക്കഴിഞ്ഞാണ് മടങ്ങുന്നത്. കുറച്ചുകാലമായി കുക്ക് അത്ര ഫോമിലായിരുന്നില്ല. ഈ പരമ്പരയിൽ ഏഴ് ഇന്നിങ്സിൽ 109 റൺസ് മാത്രമാണ് നേടിയത്. ടീമിൽനിന്ന് പുറത്താക്കപ്പെടും എന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതോടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. പ്രിയ ഓപ്പണർക്ക് ജയത്തോടെ യാത്രയയപ്പ് നൽകണമെന്ന് ഇംഗ്ലീഷ് താരങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികം. ടീം മാറ്റിപ്പണിയും വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റനായശേഷം തുടർച്ചയായ 38 ടെസ്റ്റുകളിലും ടീമിൽ ഒരു മാറ്റമെങ്കിലും വരുത്തിയിരുന്നു. എന്നാൽ 39-ാം മത്സരത്തിൽ, ഈ പരമ്പരയിലെ നാലാം ടെസ്റ്റിൽ കോലി പഴയ ടീമിനെ നിലനിർത്തി. അഞ്ചാം ടെസ്റ്റിൽ വീണ്ടും ടീമിൽ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ബാറ്റിങ്ങിൽ കോലിയും പൂജാരയും ഒഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തി. ഓപ്പണർ മുരളി വിജയിനെ മാറ്റി, പകരം കൊണ്ടുവന്ന ലോകേഷ് രാഹുലിനും തിളങ്ങാനായില്ല. അതുകൊണ്ട് അഞ്ചാം ടെസ്റ്റിൽ ഓപ്പണറായി യുവതാരം പ്രിഥ്വി ഷായെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഈവർഷം അണ്ടർ 19 കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രിഥ്വി. പരമ്പരയിൽ തീർത്തും നിറംമങ്ങിയ ഹാർദിക് പാണ്ഡ്യയ്ക്കുപകരം, പുതുതായി ടീമിലെത്തിയ സ്പിന്നർ- ഓൾറൗണ്ടർ ഹനുമ വിഹാരിക്കും സാധ്യതയുണ്ട്. പരമ്പരയിൽ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാത്ത അശ്വിനുപകരം രവീന്ദ്ര ജഡേജയെ കളിപ്പിച്ചേക്കും. പേസ്ബൗളർ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകി ശാർദൂൽ ഠാക്കൂറിനെയോ ഉമേഷ് യാദവിനെയോ കളിപ്പിച്ചേക്കും എന്നും റിപ്പോർട്ടുണ്ട്. ലണ്ടനിലെ പിച്ചും പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നതാകും. ഇംഗ്ലണ്ട് നിരയിൽ പേസർമാരായ ജെയിംസ് ആൻഡേഴ്സനും സ്റ്റുവർട്ട് ബ്രോഡിനും വിശ്രമം നൽകിയേക്കും. ക്രിസ് വോക്സ് വീണ്ടും ഇലവനിലെത്തും. ടീം ഇവരിൽനിന്ന്: ഇന്ത്യ കോലി (ക്യാപ്റ്റൻ), ധവാൻ/പ്രിഥ്വി ഷാ/രാഹുൽ, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഋഷഭ് പന്ത്, ഇഷാന്ത്, ഷമി, ശാർദൂൽ/ ഉമേഷ്/ ഹനുമ, അശ്വിൻ/ ജഡേജ. ഇംഗ്ലണ്ട്: ജോ റൂട്ട് (ക്യാപ്റ്റൻ), അലെസ്റ്റർ കുക്ക്, കീറ്റൺ ജെന്നിങ്സ്, ജോണി ബെയർസ്റ്റോ, ജോസ് ബട്ലർ, ഒലി പോപ്പ്, മോയിൻ അലി, ആദിൽ റഷീദ്, സാം കറൻ, ജെയിംസ് ആൻഡേഴ്സൻ/ സ്റ്റുവർട്ട് ബ്രോഡ്/ക്രിസ് വോക്സ്, ബെൻ സ്റ്റോക്സ്. Content Highlights: india vs england last test begins today
from mathrubhumi.latestnews.rssfeed https://ift.tt/2M7uLir
via
IFTTT
No comments:
Post a Comment