പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിയോടെ പമ്പയിലും നിലയ്ക്കലിലും ശബരിമലയിലും സ്ത്രീകൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടിവരും. നവംബർ മധ്യത്തോടെ മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് സുരക്ഷയും സൗകര്യവുമൊരുക്കുന്നത് സർക്കാരിനും ദേവസ്വം ബോർഡിനും കടുത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. പെരിയാർ കടുവസങ്കേതത്തിൽ സ്ഥിതിചെയ്യുന്ന ശബരിമല ക്ഷേത്രത്തിൽ പുതിയ സാഹചര്യത്തിൽ 40 ശതമാനംവരെ തിരക്ക് വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. സ്ഥലപരിമിതി നേരിടുന്ന സന്നിധാനത്ത് അധികമായി വരുന്നവർക്ക് സൗകര്യമൊരുക്കൽ വെല്ലുവിളിയാകും. 45 ദിവസമാണ് മണ്ഡലകാലത്തിന് ഇനി ബാക്കിയുള്ളത്. പ്രളയത്തിൽ തകർന്ന പമ്പയെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പമാണ് പുതിയ ദൗത്യം ബോർഡിനും സർക്കാരിനും മുന്നിൽവരുന്നത്. സാധാരണദിവസങ്ങളിൽ സന്നിധാനത്ത് ഒരുലക്ഷം മുതൽ രണ്ടുലക്ഷംവരെ ഭക്തർ എത്തുന്നുണ്ട്. പ്രത്യേക ദിനങ്ങളിൽ ഇത് മൂന്നുലക്ഷം വരെയാകും. മകരവിളക്കിന് ദിവസം ശരാശരി അഞ്ചുലക്ഷംപേർ എത്തുന്നു. ഒരു മിനിറ്റിൽ പതിനെട്ടാംപടി കയറാവുന്നവരുടെ എണ്ണം 36 മുതൽ 50 വരെയാണ്. പോലീസ് കാര്യമായ ശ്രമം നടത്തിയാൽ ഇത് 92 പേരാകും. ഈ കണക്കിൽ ആളെ കയറ്റിവിടുന്നത് ക്യൂ മരക്കൂട്ടംവരെ എത്തുമ്പോഴാണ്. പതിനെട്ടാം പടിയുടെ വീതി തന്ത്രശാസ്ത്രപ്രകാരം നിശ്ചയിച്ചിട്ടുള്ളതാണ്. വീതികൂട്ടാൻ തന്ത്രിമാർ അനുമതി നൽകാത്തത് അതുകൊണ്ടാണ്. ദർശനസമയം കൂട്ടിയാണ് നിലവിൽ തിരക്ക് നിയന്ത്രിക്കുന്നത്. എല്ലാ മലയാളമാസവും അഞ്ച് ദിവസവും ഓണം, വിഷുസമയത്ത് അഞ്ചുദിവസവും ഉത്സവത്തിന് പത്തുദിവസവും മണ്ഡല, മകരവിളക്ക് കാലത്ത് നവംബർ പകുതിമുതൽ ജനുവരി 20 വരെയുമാണ് ദർശനം. സന്നിധാനത്ത് 59 ഏക്കർ സ്ഥലമാണ് ബോർഡിനുള്ളത്. ക്ഷേത്രം, കെട്ടിടങ്ങൾ എന്നിവ കഴിച്ച് തുറന്ന സ്ഥലം 23 ഏക്കറാണ്. 1975-നുശേഷം പലതവണയായി കൈവശഭൂമി 77.20 ഏക്കറായി. തീർഥാടകർ ഉപയോഗിക്കുന്ന പാതകളടക്കം 96 ഏക്കറാണ് തിരുമുറ്റം, പാണ്ടിത്താവളം, ശരംകുത്തി എന്നിവിടങ്ങളിലായി ഉള്ളതെന്ന് ദേവസ്വം-വനം സംയുക്ത സർവേയിൽ കണ്ടെത്തി. ഇത് മുഴുവൻ ബോർഡിന് കൈമാറിയിട്ടില്ല. ഇതിനൊപ്പം 100 ഏക്കർകൂടി സന്നിധാനത്ത് ബോർഡ് ആവശ്യപ്പെടുന്നുണ്ട്. സന്നിധാനം സന്ദർശിച്ച മുൻ കേന്ദ്രമന്ത്രി ഭൂട്ടാസിങ് അധ്യക്ഷനായ പാർലമെന്റ് സമിതിയും അധികസ്ഥലം നൽകാൻ ശുപാർശ നൽകിയിരുന്നു. മകരവിളക്ക് ദിനത്തിൽ വന്ന സംഘം ഭക്തർ അനുഭവിക്കുന്ന പ്രയാസങ്ങൾ വിവരിക്കുന്നുണ്ട്. 2002-ലായിരുന്നു ഇത്. 15 വർഷത്തിനിപ്പുറം തിരക്ക് പലമടങ്ങ് കൂടി.നിലയ്ക്കൽ പ്രധാന ഇടത്താവളമാക്കുന്നതോടെ ഇപ്പോഴുള്ള 250 ഏക്കറിനുപുറമേ അത്രകൂടി സ്ഥലം വേണ്ടിവരും.നിലയ്ക്കൽ വിരിപ്പുരകളുടെ എണ്ണം കൂട്ടാൻ തീരുമാനമായി. ഈ സീസണിനുമുമ്പ് 16,000 പേർക്ക് വിരിസൗകര്യം ഒരുങ്ങും. 15 ലക്ഷം ലിറ്റർ കുടിവെള്ളം ദിവസം വേണ്ടിവരുമെന്നാണ് കഴിഞ്ഞയാഴ്ച വിലയിരുത്തിയത്. ഇത് 20 ലക്ഷമെങ്കിലും ആക്കേണ്ടി വരും. സന്നിധാനത്ത് 1500, പമ്പയിൽ 1000, നിലയ്ക്കൽ 525 എന്നിങ്ങനെയാണ് ശൗചാലയങ്ങൾ. ഇത് ഇരട്ടിയാക്കണം. വനിതകൾക്ക് നിലവിൽ പമ്പയിലും സന്നിധാനത്തും നൂറുവീതം ശൗചാലയങ്ങൾ മാറ്റിവെച്ചിട്ടുണ്ട്. ഇത് കൂട്ടണം. കിഫ്ബിയിൽ 100 കോടിയുടെ സഹായപദ്ധതികൾ വരുന്നുണ്ട്. ഇതിൽ ശൗചാലയങ്ങളും വിരിപ്പുരകളും ഉൾപ്പെടുത്തണം. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 3000 പോലീസും മറ്റ് സേനാംഗങ്ങളും സുരക്ഷയ്ക്ക് എത്താറുണ്ട്. ഇക്കുറി അത് 5000 വരെ ആക്കിയേക്കും. വനിതാ പോലീസും സേവനത്തിന് വരും. സേവനത്തിന് വനിതാജീവനക്കാരും സന്നിധാനത്ത് എത്തും. യുവതികൾ സന്നിധാനത്തേക്ക് പോകുന്നത് തടയാൻ പമ്പയിൽ സ്ഥാപിച്ച നിരീക്ഷണകേന്ദ്രം ഇനി ഇല്ലാതാകും. വനിതാ പോലീസാണ് ഇവിടെയുണ്ടായിരുന്നത്. തടഞ്ഞുവെയ്ക്കുന്നവരെ ഒപ്പമുള്ളവർ സന്നിധാനത്ത് പോയി മടങ്ങിവരുന്നതുവരെ ഗാർഡ് റൂമിൽ താമസിപ്പിക്കുകയാണ് ചെയ്തിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2DF0jxe
via
IFTTT
No comments:
Post a Comment