ഭക്തിയിൽ രാഷ്ട്രീയമുണ്ടെന്നും ആ രാഷ്ട്രീയം വോട്ടാക്കി മാറ്റാനാവുമെന്നും കേരളത്തിന് പറഞ്ഞുകൊടുത്തത് കെ .കരുണാകരനാണ്. മലയാളമാസം ഒന്നാം തിയ്യതി എന്നാരു തിയ്യതിയുണ്ടെങ്കിൽ കരുണാകരൻ ഗുരുവായൂരപ്പനെ കാണാൻ പോയിരിക്കും. ആ പോക്ക് കേരളമൊട്ടാകെ വിളംബരം ചെയ്യുന്നതിൽ കരുണാകരൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. സംഘപരിവാറിന് കേരളത്തിൽ പേടിയുണ്ടായിരുന്ന ഒരു നേതാവ് കരുണാകരനായിരുന്നു. കരുണാകരന്റെ ഗുരുവായൂരപ്പ ഭക്തി കരുണാകരനെ ആക്രമിക്കുന്നതിൽ നിന്നും സംഘപരിവാറിനെ തടഞ്ഞ ഒരു ഘടകമായിരുന്നുവെന്ന് ചരിത്ര വിദ്യാർത്ഥികൾ കണ്ടെത്തിയാൽ കുറ്റം പറയാനാവില്ല. ശശി തരൂർ വൈ ആയാം എ ഹിന്ദു എന്ന പുസ്തകം എഴുതുന്നതിനും എത്രയോ മുമ്പാണ് കരുണാകരൻ ഇക്കാര്യം ജീവിച്ചു കാട്ടിയത്. കരുണാകരന്റെ ഗുരുവായൂർ യാത്രകൾ ന്യൂനപക്ഷങ്ങളെ ഒരിക്കലും ഭീതിയിലാഴ്ത്തിയിരുന്നില്ല. അദ്വാനിയുടെ രഥയാത്രയല്ല അമ്പാടിയിലേക്കുള്ള കരുണാകരന്റെ യാത്രകളെന്ന് തിരിച്ചറിയാനുള്ള വിവേകവും ബുദ്ധിയും കേരളത്തിലെ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കുമുണ്ടായിരുന്നു. പാണക്കാട്ട് തങ്ങൾക്കും തൃശ്ശൂരിലെ ബിഷപ് കുണ്ടുകുളത്തിനും കരുണാകരനോടുണ്ടായിരുന്ന അടുപ്പവും സ്നേഹവും മറ്റേതെങ്കിലും കോൺഗ്രസ് നേതാവിനോടുണ്ടായിരുന്നോ എന്നറിയില്ല. കരുണാകരൻ പണ്ട് നടന്ന ആ വഴിയിലൂടെയാണ് ഇപ്പോൾ രാഹുൽഗാന്ധി നടക്കാൻ ശ്രമിക്കുന്നത്. പ്രപിതാമഹൻ നെഹ്രുവും അപ്പൂപ്പൻ ഫിറോസ് ഗാന്ധിയും നടന്ന വഴിയല്ല ഇത്. പക്ഷേ, രാഹുലിന്റെ അമ്മൂമ്മ ഇന്ദിരാഗാന്ധി ഈ വഴി വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഗുരുവായൂരപ്പൻ കഴിഞ്ഞാൽ കരുണാകരൻ നമിച്ചിരുന്ന ഒരാൾ ഇന്ദിരാഗാന്ധിയായിരുന്നുവെന്നത് വെറുതെയല്ല. തിരഞ്ഞെടുപ്പുകൾ കുട്ടിക്കളിയല്ല. വിപ്ലവം അത്താഴവിരുന്നല്ലെന്ന് മവോ പറഞ്ഞത് തിരഞ്ഞെടുപ്പുകൾക്കും ബാധകമാണ്. ആദർശമല്ല പ്രായോഗിക തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പിൽ വിജയം കൊണ്ടുവരുന്നതെന്ന് മോദിജിയോട് ചോദിച്ചാൽ പറഞ്ഞുതരും. ഹിന്ദുത്വ ബിജെപിയുടെ തിരഞ്ഞെടുപ്പ് മന്ത്രമാകുന്നത് ഈ പ്രായോഗികതയുടെ അടിത്തറയിലാണ്. ബിജെപിയുടെ ഹിന്ദുത്വയെ നേരിടാൻ ഹിന്ദു മതം തന്നെയാണ് നല്ലതെന്ന് രാഹുലും കൂട്ടരും തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കോൺഗ്രസ് ഉയർത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതികളിൽ തെളിയുന്നത്. മദ്ധ്യപ്രദേശിൽ കഴിഞ്ഞ ദിവസം രാഹലിന്റെ പ്രചാരണയോഗങ്ങളിൽ ഉയർന്ന ഫ്ളെക്സുകളിൽ വെണ്ടക്ക അക്ഷരത്തിൽ എഴുതിയിരുന്നത് ശിവഭക്തനായ രാഹുൽ എന്നായിരുന്നു. സോമനാഥ് ക്ഷേത്രമുൾപ്പെടെയുള്ള ആരാധനാലയങ്ങൾ സന്ദർശിച്ചുകൊണ്ടാണ് രാഹുൽ ഗുജറാത്തിൽ ബിജേപിയെ നേരിട്ടത്. ആ തന്ത്രം ഇന്ത്യയൊട്ടാകെ പരീക്ഷിക്കാനാണ് കോൺഗ്രസ് ഇപ്പോൾ ഒരുങ്ങുന്നത്. രാഹുലിന്റെ ഈ നീക്കം തീർച്ചയായും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. സോണിയഗാന്ധിയുടെ പൈതൃകം ചൂണ്ടിക്കാട്ടിയാണ് അടുത്ത കാലത്ത് സംഘപരിവാറും ബിജെപിയും കോൺഗ്രസ്സിനെ ആക്രമിച്ചിരുന്നത്. ഇവിടെയാണ് ശിവഭക്തനായ രാഹുൽ പുതിയൊരു രാഷ്ട്രീയം പയറ്റുന്നത്. ഹിന്ദുത്വയും ഹിന്ദു മതവും രണ്ടാണെന്നും ബിജെപിയുടെ ആശയങ്ങൾ ആത്യന്തികമായി ഹിന്ദുമതത്തിന്റെ ആന്തരിക സത്തയ്ക്ക് വിരുദ്ധമാണെന്നുമുള്ള സുവ്യക്തമായ സന്ദേശമാണ് രാഹുൽ മുന്നോട്ടുവെയ്ക്കുന്നത്. നാസ്തികനും യുക്തിവാദിയുമായ രാഹുലിനെയാണ് സംഘപരിവാർ ഇഷ്ടപ്പെടുന്നത്. മാനസസരോവറിൽ പോവുകയും താൻ ശിവഭക്തനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന രാഹുലിനെ എതിരിടുക എളുപ്പമല്ലെന്ന് സംഘപരിവാറിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. photo credit twitter@jyotiradiyaScindia തിരഞ്ഞെടുപ്പുകൾ യുദ്ധം പോലെയല്ല, യുദ്ധം തന്നെയാണ്. ജയിക്കുക എന്നതാണ് യുദ്ധത്തിൽ പരമപ്രധാനം. ഒരു യുദ്ധം ജയിച്ചതിന്റെ ഗുണമെന്താണെന്ന് 2014 ലെ തിരഞ്ഞെടുപ്പ് വിജയം ബിജെപിക്കും സംഘപരിവാറിനും കൃത്യമായി മനസ്സിലാക്കിക്കൊടുത്തു. എത്രയോ യുദ്ധങ്ങൾ ജയിച്ചെങ്കിലും 2014 ൽ സംഗതി കൈവിട്ടുപോയത് കൊണ്ടുണ്ടായ നഷ്ടമെന്താണെന്ന് ഇന്നിപ്പോൾ കോൺഗ്രസ് നേതൃത്വത്തിനും അറിയാം. 2019 ലെ തിരഞ്ഞെടുപ്പ് എത്രമാത്രം നിർണ്ണായകമാണെന്നും അതുകൊണ്ടുതന്നെ കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. ഈ ബോധോദയമാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും മുന്നിൽ ഇപ്പോൾ വിളക്കുമരമായി നിലകൊള്ളുന്നത്. രാഹുലിന്റെ ഈ നീക്കത്തിനെതിരെ ഇടത് -ലിബറൽ ബുദ്ധിജിവികൾ രംഗത്തെത്തിയിട്ടുണ്ട്. രാഹുലിന്റെ ഈ നിലപാട് ന്യൂനപക്ഷങ്ങളെ കോൺഗ്രസിൽ നിന്നകറ്റുമെന്നാണ് ഇവർ മുറവിളി കൂട്ടുന്നത്. സോഫ്റ്റ് ഹിന്ദു ആവുകയെന്നത് രാഹുലിന്റെ വിജയസാദ്ധ്യതകൾ ഇല്ലാതാക്കുമെന്ന് ഈ ബുജികൾ ഒച്ചവെയ്ക്കുന്നു. ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാൻ കഴായാത്തവരാണ് ഈ ബുജികളിലേറെയും. വിഭ്രാമത്കമായ ചില ലോകങ്ങളിലാണ് ഇക്കൂട്ടർ സ്ഥിരതാമസം. ഇവരുടെ വാക്കുകൾ കേട്ടാൽ കാര്യങ്ങൾ എവിടെയെത്തുമെന്നതിന് ഏറ്റവും നല്ല ഉദാഹരണം ഇടതുപക്ഷ പാർട്ടികളാണ്. കോൺഗ്രസ് എന്തായാലും ബിജെപിയെ അവരുടെ അതേ തട്ടകത്തിൽ തന്നെ നേരിടുകയാണ്. മദ്ധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഡും രാഹുലിന്റെ ഈ പുതിയ തന്ത്രങ്ങളുടെ പരീക്ഷണാലയങ്ങളാണ്. വിജയിക്കും എന്ന് കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്ന പരീക്ഷണങ്ങൾ . പിൻകുറിപ്പ്: രാഹുൽ ഗാന്ധിയുടെ മാനസസരോവർ യാത്രയെ ബിജെപി പരിഹസിച്ചപ്പോൾ കോൺഗ്രസ് നേരിട്ട രീതി ശ്രദ്ധേയമായിരുന്നു. മാനസസരോവർ യാത്രയ്ക്ക് മുമ്പ് രാഹുൽ ചൈനിസ് അംബാസഡറെ കണ്ടതാണ് ബിജെപി ആയുധമാക്കിയത്. രാഹുൽ ചൈനീസ് ഗാന്ധിയാണെന്നാണ് ബിജെപി വക്താവ് സാംബിദ് പത്ര കളിയാക്കിയത്. ശിവൻ സംഹാരമൂർത്തിയാണെന്നും തന്റെ ഭക്തന്റെ യാത്ര തടസ്സപ്പെടുത്തുന്നവരെ ശിവൻ വെറുതെ വിടില്ലെന്നുമാണ് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല തിരിച്ചടിച്ചത്. സംഗതി എന്തായാലും സുർജെവാലയുടെ പ്രസ്താവനയ്ക്കു ശേഷം രാഹുലിന്റെ മാനസസരോവർ യാത്രയ്ക്കെതിരെയുള്ള ബിജെപിയുടെ പ്രതിഷേധം എന്തുകൊണ്ടോ പൊടുന്നനെ ദുർബ്ബലമായി. ശംഭോ മഹാദേവ ! कांग्रेस अध्यक्ष राहुल गांधी जी ने भोपाल के अग्रसेन चौराहे में स्थापित भगवान विश्वकर्मा जी की पूजा अर्चना की। pic.twitter.com/h81M1PIF0e — MP Congress (@INCMP) September 17, 2018
from mathrubhumi.latestnews.rssfeed https://ift.tt/2NShcZe
via
IFTTT
No comments:
Post a Comment