ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം, മഞ്ചേരി കോർമാത്ത് ഷാജഹാന്റെ (ഷാജി) മകൻ ഷഹൽ കോർമാത്ത് (23) ആണ് മരിച്ചത്. ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനീയറിങ് അവസാനവർഷ വിദ്യാർഥിയാണ്. ശനിയാഴ്ച രാവിലെ കാമ്പസിനകത്തുള്ള യമുന ഹോസ്റ്റലിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. രാവിലെ ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റൽമുറിയുടെ കതക് തട്ടിയപ്പോൾ ആളനക്കം കേൾക്കാത്തതിനെത്തുടർന്ന് വാർഡൻ രഘുറാം റെഡ്ഡിയെ അറിയിക്കുകയായിരുന്നു. രഘുറാം റെഡ്ഡി കോട്ടൂർപുരം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് മുറി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപ്പേട്ട സർക്കാർ ആശുപത്രിയിലേക്കു മാറ്റി. അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്തു. ഷഹലിന്റെ മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ക്ലാസിൽ ഹാജർനില കുറവായതിനാൽ അവസാനവർഷ പരീക്ഷയെഴുതാൻ അനുമതി ലഭിച്ചേക്കില്ലെന്ന ഭയമാണ് ആത്മഹത്യചെയ്യാൻ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഹാജർനില കുറവാണെന്ന് ഐ.ഐ.ടി. അധികൃതർ നേരത്തേ ഷഹലിന്റെ രക്ഷിതാക്കളെ അറിയിച്ചിരുന്നതായാണ് വിവരം. സുബൈദയാണ് മരിച്ച ഷഹലിന്റെ മാതാവ്. സഹോദരങ്ങൾ: ഷൈജൽ, അജിൽ, റിജിൽ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
from mathrubhumi.latestnews.rssfeed https://ift.tt/2O1MGMC
via
IFTTT
No comments:
Post a Comment