പാലക്കാട്: തനിക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് ഷൊർണ്ണൂർ എംഎൽഎ പി.കെ.ശശി. പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തന്നെ തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാൻ നാളിതുവരെ ആർക്കും സാധിച്ചിട്ടില്ല. എന്നെ രാഷ്ട്രീയമായി തകർക്കാൻ നിരവധി ആളുകൾ ആഗ്രഹിക്കുന്നുണ്ട്. അവർ അതിനീചമായ ചില നീക്കങ്ങൾ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയിൽ നിരവധി തവണ പരീക്ഷണങ്ങൾ നേരിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാർട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാൽ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരൻ എന്ന ബോധ്യത്തോടെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത്. പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു. രണ്ടാഴ്ച മുമ്പാണ് യുവതി എംഎൽഎ ക്കെതിരെ പരാതി നൽകിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കൾക്കും ജില്ലാ നേതാക്കൾക്കും പരാതി നൽകിയിരുന്നു. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിൾ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്ര നേതൃത്വം നിർദേശം നൽകിയത്. ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇ-മെയിലായി പരാതി ലഭിച്ചതായി റിപ്പോർട്ടുണ്ട്. രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിർദേശം. സമിതിയിൽ ഒരു വനിതാ അംഗത്തെ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിൽ ഇക്കാര്യം ചർച്ചയായേക്കും. അതേ സമയം തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി പി.കെ.രാജേന്ദ്രൻ പറഞ്ഞു. പരാതി ലഭിക്കാതെ ജില്ലാ കമ്മറ്റിയിൽ ചർച്ച ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Pzhbqe
via
IFTTT
No comments:
Post a Comment