ജകാർത്ത (ഇൻഡൊനീഷ്യ): ഉപ്പുവെള്ളം കുടിച്ചും പച്ചമത്സ്യം ചുട്ടുതിന്നും ആ 18-കാരൻ ആഴക്കടലിൽ കഴിച്ചുകൂട്ടിയത് 49 ദിവസം. ഇത് ഇൻഡൊനീഷ്യക്കാരൻ ആൽദി നൊവെൽ അദലാങ്ങിന്റെ ‘ലൈഫ് ഓഫ് പൈ’ യെയും വെല്ലുന്ന സംഭവകഥ. ഇൻഡൊനീഷ്യൻ ദ്വീപായ സുലാവെസിയിൽ നിന്നുള്ള ആൽദി, മത്സ്യംപിടിക്കാൻ മാത്രമായി കടലിൽ ഒഴുകിനീങ്ങുന്ന കുടിൽ മാതൃകയിൽ തയ്യാറാക്കിയ പ്രത്യകതരം വഞ്ചിയിലെ ജോലിക്കാരനാണ്. എൻജിനും തുഴയുമില്ലാത്ത ഈ വഞ്ചിയിൽ ഒരുക്കിവെച്ച കെണിയിലേക്ക് ഒരു വെളിച്ചമാണ് മത്സ്യത്തെ ആകർഷിക്കുന്നത്. അത് കെടാതെ സൂക്ഷിക്കലാണ് അവന്റെ ജോലി. വഞ്ചി കയർകൊണ്ട് കരയിൽ ബന്ധിപ്പിച്ചിരിക്കും. ആഴ്ചയിലൊരിക്കൽ വഞ്ചിയുടമ എത്തി പിടിച്ചത്രയും മത്സ്യം കൊണ്ടുപോവും. അപ്പോൾ ആവശ്യമുള്ളത്ര ഭക്ഷണവും വെള്ളവും ഇന്ധനവും നൽകും.എന്നാൽ, ജൂലായ് 14-ന് എല്ലാം തകിടംമറിഞ്ഞു. ആഞ്ഞടിച്ച കാറ്റിൽ വഞ്ചി ആടിയുലഞ്ഞു. കയർപൊട്ടി എങ്ങോട്ടെന്നില്ലാതെ അത് ആഴക്കടലിലൂടെ ഒഴുകി. രക്ഷപ്പെടാൻ ഒരു മാർഗവുമില്ല. ഒരു നിയന്ത്രണവുമില്ലാത്ത ആ ഒഴുക്ക് ദിവസങ്ങൾ നീണ്ടതോടെ വഞ്ചിക്കകത്ത് കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീർന്നു. ജീവൻ നിലനിർത്താൻ പിന്നെ പിടിച്ച മീൻ വേവിച്ചുതിന്നുകമാത്രമേ ഗതിയുണ്ടായിരുന്നുള്ളൂ.വഞ്ചിയുടെ മരപ്പലകതന്നെ അതിന് ഇന്ധനമാക്കിയതും ദാഹം തീർക്കാൻ കുപ്പായത്തിലെ വെള്ളം പിഴിഞ്ഞു കുടിച്ചതുമൊക്കെ ഭയത്തോടെ മാത്രമേ ഇപ്പോൾ ആൽദിക്ക് ഓർക്കാനാവുന്നൂള്ളൂ. തന്റെ ഉച്ചത്തിലുള്ള വിളി കേൾക്കാതെ പത്തിലധികം വലിയകപ്പലുകൾ കടന്നുപോയപ്പോൾ മരണത്തെ മുന്നിൽ കണ്ടതും അവൻ ഓർക്കുന്നു. ഒടുവിൽ 49 ദിവസത്തിനുശേഷം ഓഗസ്റ്റ് 31-ന് സുലാവെസിയിൽ നിന്ന് 2500 കിലോമീറ്റർ അകലെ ഗ്വാം തീരക്കടലിൽനിന്നാണ് പാനമകപ്പൽ ജീവനക്കാർ ആൽദിയെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അവൻ ഏറെ തളർന്നിരുന്നു. സെപ്റ്റംബർ ആറിന് ജപ്പാനിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി ആൽദിയെ എട്ടിന് സുരക്ഷിതമായി ഇൻഡൊനീഷ്യയിൽ ഉറ്റവരുടെ അടുത്ത് എത്തിച്ചു. സെപ്റ്റംബർ 30-ന് മകന്റെ പത്തൊമ്പതാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ അവന്റെ അമ്മ നെത് കഹികിങ്.
from mathrubhumi.latestnews.rssfeed https://ift.tt/2N1gi8a
via
IFTTT
No comments:
Post a Comment