ന്യൂഡൽഹി: നീരവ് മോദിക്കും വിജയ് മല്യക്കും പുറമേ വായ്പത്തട്ടിപ്പുനടത്തി രാജ്യംവിട്ടവരുടെ പട്ടികയിലേക്ക് ഒരാൾകൂടി. ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെർലിങ് ബയോടെക് എന്ന മരുന്നുകമ്പനിയുടെ ഉടമയായ നിതിൻ സന്ദേസരയാണ് വിവിധ ബാങ്കുകളിൽനിന്ന് അയ്യായിരം കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ടത്. ഇയാളും ബന്ധുക്കളും ഇപ്പോൾ നൈജീരിയയിലാണെന്നാണ് പുറത്തുവരുന്ന വിവരം. സന്ദേസരയ്ക്കെതിരേ സി.ബി.ഐ.യും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) നേരത്തേ കേസെടുത്തിരുന്നെങ്കിലും അറസ്റ്റുചെയ്യാനായില്ല. ഇയാൾ കഴിഞ്ഞമാസം ദുബായിൽ അറസ്റ്റിലായെന്ന വാർത്തവന്നെങ്കിലും സി.ബി.ഐ.യും ഇ.ഡി.യും നിഷേധിച്ചു. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയാണ് നിതിനെ ദുബായ് അധികൃതർ അറസ്റ്റുചെയ്തെന്ന വാർത്ത വന്നത്. എന്നാൽ, അതിനുമുമ്പേ നിതിൻ, അയാളുടെ സഹോദരൻ ചേതൻ സന്ദേസര, സഹോദരഭാര്യ ദിപ്തിബെൻ എന്നിവർ നൈജീരിയയിലേക്ക് കടന്നിരിക്കാമെന്ന് ഔദ്യോഗികകേന്ദ്രങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയും നൈജീരിയയും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലാത്തതിനാൽ അവരെ തിരികെക്കൊണ്ടുവരുക ശ്രമകരമാണ്. രാജ്യംവിടാനായി അവർ ഉപയോഗിച്ച പാസ്പോർട്ടുകൾ ഇന്ത്യയുടേതാണോ മറ്റേതെങ്കിലും രാജ്യത്തിന്റെയാണോ എന്നകാര്യം വ്യക്തമല്ല. അവരുടെ അറസ്റ്റിനായി സി.ബി.ഐ.യും ഇ.ഡി.യും യു.എ.ഇ. അധികൃതർക്ക് അപേക്ഷ നൽകാനും അവർക്കെതിരേ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുമുള്ള ശ്രമങ്ങൾ നടത്തിവരവേയാണിത്. കേസ് ഇങ്ങനെ എസ്.ബി.ഐ., ആന്ധ്രാബാങ്ക്, യു.സി.ഒ. ബാങ്ക്, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയുടെ കൺസോർഷ്യമാണ് സ്റ്റെർലിങ് ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികൾക്ക് അയ്യായിരം കോടിയോളം രൂപ വായ്പയനുവദിച്ചത്. വ്യാജരേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി. ബാങ്കുകൾ ഇത് തട്ടിപ്പായി പ്രഖ്യാപിച്ചതോടെ അഴിമതിക്കുറ്റം ചുമത്തി സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കഴിഞ്ഞ ഒക്ടോബറിൽ ഇ.ഡി.യും ഉടമകൾക്കെതിരേ കേസെടുത്തു. അന്നുതൊട്ട് അവർ ഒളിവിലാണ്. സന്ദേസര സഹോദരന്മാരെക്കൂടാതെ കമ്പനിയുടെ ഡയറക്ടർമാരായ ദിപ്തി, രാജ്ഭൂഷൺ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ചാർട്ടേഡ് അക്കൗണ്ടന്റ് ഹേമന്ത് ഹാഥി, ആന്ധ്രാ ബാങ്ക് മുൻ ഡയറക്ടർ അനൂപ് ഗാർഗ്, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ഗഗൻ ധവാൻ തുടങ്ങിയവരുടെ പേരിലാണ് കേസ്. ഇതിൽ ദീക്ഷിത്, ഗാർഗ്, ധവാൻ എന്നിവർ അറസ്റ്റിലായി. ഈവർഷം ജൂണിൽ സ്ഥാപനത്തിന്റെ 4700 കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി. വായ്പയെടുത്തത് ആഡംബരത്തിനോ? കുറ്റപത്രത്തിൽ പറയുന്നത്: ആഡംബര കാറുകൾ, ആഭരണങ്ങൾ, വസ്തുക്കൾ തുടങ്ങിയവ വാങ്ങുന്നതിനായിരുന്നു വായ്പ. തങ്ങളുടെ കമ്പനികളുടെ സ്ഥിതി മികച്ചതാണെന്ന് ബോധ്യപ്പെടുത്തുന്നതിന് ഓഹരികൾ വാങ്ങാനും ഇതുപയോഗിച്ചു. ഇവർ വൻതോതിൽ പണം വിദേശത്തേക്ക് വകമാറ്റി. ഇന്ത്യയിലും വിദേശത്തുമായി മുന്നൂറിലധികം കടലാസ്, ബിനാമി സ്ഥാപനങ്ങൾ സന്ദേസര സഹോദരങ്ങൾക്കുണ്ട്. സ്റ്റെർലിങ് ഗ്രൂപ്പിലെ ജീവനക്കാരെ 'ഡമ്മി' ഡയറക്ടർമാരായി ഉപയോഗിച്ചാണ് ഇവ നടത്തിവരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2xAVgIV
via
IFTTT
No comments:
Post a Comment