പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മഹാപ്രളയത്തിന് കാരണമായത് സമാനതകളില്ലാത്ത മഴ. ഡാമുകൾ തുറന്ന് വെള്ളം പമ്പ ത്രിവേണിയിലെത്തി ഒരു രാത്രിയും പകലും കിട്ടിയിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകാത്തത് പ്രളയത്തിന്റെ വ്യാപ്തി കൂട്ടി.ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശമായ വനത്തിൽ ഓഗസ്റ്റ് 13 മുതൽ 16 വരെ ലഭിച്ചത് 1033 മില്ലി മീറ്റർ മഴയാണെന്ന് ഡാം സുരക്ഷാ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ കെ. ഗണേശൻ പറയുന്നു. രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ മഴയാണിത്. ഇതോടെ ശബരിഗിരി പദ്ധതിയുടെ ആനത്തോട്, പമ്പ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറക്കേണ്ടിവന്നു. ആനത്തോടിന്റെ ഷട്ടറുകളിൽനിന്ന് സെക്കൻഡിൽ എട്ടുലക്ഷം ലിറ്റർ എന്ന തോതിൽ വെള്ളം പുറത്തേക്കുവിട്ടു.ആനത്തോട്, കക്കി ഡാമുകൾ തുറന്നാൽ രണ്ട് മണിക്കൂർകൊണ്ട് ശബരിമലയിലെ പമ്പാ ത്രിവേണിയിൽ വെള്ളമെത്തും. 14-ന് ഉച്ചയ്ക്ക് ത്രിവേണിയിൽ വെള്ളം നടപ്പാലംമുതൽ സർവീസ് റോഡിനുമേലെ വരെ മുങ്ങി. ഇതേ വെള്ളമാണ് 15-ന് പുലർച്ചെ ഒരു മണിയോടെ റാന്നിയെ മുക്കിയത്. തുടർന്ന് ആറന്മുള, ചെങ്ങന്നൂർ ദേശങ്ങളും വെള്ളത്തിലായി. ചെങ്ങന്നൂരിൽ ജനങ്ങളെ അപകട സ്ഥലങ്ങളിൽനിന്നെങ്കിലും മാറ്റാൻ ഒരു പകലും രാത്രിയും കിട്ടിയിരുന്നു. ഇത് പ്രയോജനപ്പെടുത്തിയില്ല. ചെങ്ങന്നൂരിൽ ഗൗരവമായ മുന്നറിയിപ്പും കിട്ടിയില്ല.കനത്ത മഴയുടെ വിവരങ്ങൾ വൈദ്യുതി ബോർഡിന് അപ്പപ്പോൾ കിട്ടുന്ന സ്ഥിതിക്ക് വേണ്ടത്ര മുന്നറിയിപ്പുകൾ ജനത്തിന് നൽകാമായിരുന്നു. 13 മുതൽ കനത്ത മഴ കിട്ടിവരുന്ന സ്ഥിതിക്ക് പതിന്നാലിനെങ്കിലും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടാമായിരുന്നു. എന്നാൽ, സാധാരണ അണക്കെട്ട് തുറക്കൽ സമയത്തെ മുന്നറിയിപ്പ് മാത്രമാണ് ഉണ്ടായത്.വൈദ്യുതി ബോർഡിന്റെ ലോഡ് ഡിസ്പാച്ച് സെന്ററിന്റെ കണക്ക് പ്രകാരം ഓഗസ്റ്റ് 13 മുതൽ 17 വരെ ശബരിഗിരി പദ്ധതിപ്രദേശത്ത് കിട്ടിയ മഴ 1060 മില്ലി മീറ്ററാണ്. ആനത്തോട് പ്രദേശത്ത് 14, 15, 17 തീയതികളിലാണ് ഏറ്റവും വലിയ മഴ കിട്ടിയത്. 14-നും 15-നും 290 മില്ലി മീറ്റർ വീതവും 17-ന് 220 മില്ലി മീറ്ററും. കനത്ത മഴയിൽ വനത്തിനുള്ളിൽ ഒട്ടേറെ സ്ഥലത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. വൻമരങ്ങൾ കടപുഴകി പമ്പയിൽ എത്തിയത് ഇങ്ങനെയാണ്.പമ്പ ത്രിവേണി നിറഞ്ഞുകിടന്ന 14-ന് പകൽ റാന്നി, കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഗൗരവമായ മുന്നറിയിപ്പ് കിട്ടിയില്ലെന്ന് എൻജിനീയറും പമ്പാ പരിരക്ഷണസമിതി ജനറൽ സെക്രട്ടറിയുമായ എൻ.കെ. സുകുമാരൻ നായർ പറയുന്നു. അണക്കെട്ടുകൾ തുറന്നുവന്ന വെള്ളവും കനത്ത മഴയും പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിലും വൻ നാശമുണ്ടാക്കി. ജനവാസ കേന്ദ്രങ്ങളിൽ മാത്രം 40 ഉരുൾപൊട്ടലുകളുണ്ടായി. ചിറ്റാർ, സീതത്തോട് പ്രദേശത്ത് ആറുേപർ മരിച്ചു. ഷട്ടർ കേടായില്ലആനത്തോടിന്റെ ഷട്ടർ കേടായില്ലെന്നാണ് ഡാം സുരക്ഷാ അതോറിറ്റിക്ക് ലഭിച്ച വിവരം. പ്രളയത്തിന് കാരണമായ വലിയ മഴയാണ് പദ്ധതിപ്രദേശത്ത് ഉണ്ടായത്.-കെ. ഗണേശൻ, എക്സിക്യുട്ടീവ് എൻജിനീയർ, ഡാം സുരക്ഷാ അതോറിറ്റി
from mathrubhumi.latestnews.rssfeed https://ift.tt/2C7SqzE
via
IFTTT
No comments:
Post a Comment