ന്യൂഡൽഹി: ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് ആഹ്വാനം ചെയ്തബന്ദ് ആരംഭിച്ചു. ചില സംസ്ഥാനങ്ങളിൽ ട്രെയിൻ അടക്കമുള്ള വാഹന ഗതാഗതം തടയുന്നുണ്ട്. പ്രതിപക്ഷത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിലാണ് ബന്ദ് കാര്യമായി ബാധിക്കുന്നതെന്നാണ് റിപ്പോർട്ട്. ഭാരത് ബന്ദിന്റെ ഭാഗമായി കേരളത്തിൽ നടക്കുന്ന ഹർത്താൽ പൂർണമാണ്. ബിഹാറിൽ ബന്ദ് അനുകൂലികൾ രാവിലെ ട്രെയിനുകൾ തടഞ്ഞു. മിക്കവാറും ദേശീയപാതകളെല്ലാം തടസ്സപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാളിൽ ബന്ദിനെ നേരിടുന്നതിന് വലിയതോതിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പോലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷമുണ്ടായതായും റിപ്പോർട്ടുണ്ട്.ജോലിക്ക് ഹാജരാകാത്ത സർക്കാർ ജീവനക്കാർക്ക് ആ ദിവസത്തെ ശമ്പളം നൽകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപക ബന്ദിന്റെ ഭാഗമായി ഡൽഹി രാജ്ഘട്ടിൽ 21 പ്രതിപക്ഷ പാർട്ടി നേതാക്കൾ ചേർന്ന് ധർണ നടത്തും. ബന്ദ് നടക്കുന്ന ഒമ്പത് മണി മുതൽ മൂന്നു മണിവരെയാണ് ധർണ. രാജ്ഘട്ടിൽ നടക്കുന്ന പ്രതിഷേധ ധർണയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശരദ് യാദവ് തുടങ്ങിയവർ പങ്കെടുക്കുന്നു. ഫോട്ടോ: എഎൻഐ ഭാരത ബന്ദിന്റെ ഭാഗമായി കേരളത്തിൽ രാവിലെ ആറ് മുതൽ വൈകുന്നേരം ആറുമണിവരെ ഹർത്താൽ നടക്കുകയാണ്. കെഎസ്ആർടിസി ബസുകൾ ഓടുന്നില്ല. നഗരപ്രദേശങ്ങളിൽ കടകൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. കോൺഗ്രസും സിപിഎമ്മും ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രളയ ബാധിത മേഖലകളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭാരതബന്ദിനെ 21 പ്രതിപക്ഷ പാർട്ടികൾ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് വക്താവ് അജയ് മാക്കൻ ഇന്നലെ പറഞ്ഞിരുന്നു. വ്യാപാരികളുടെ സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ദ് സമാധാനപരമായിരിക്കണമെന്നും അക്രമങ്ങളിലൊന്നും പങ്കാളികളാകരുതെന്നും പാർട്ടിപ്രവർത്തകരോട് വക്താവ് നിർദേശിച്ചു. ഗുജറാത്തിലെ ബറൂച്ചിൽ റോഡിൽ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയപ്പോൾ. ഫോട്ടോ: എഎൻഐ ഇന്ധന വിലവർധനയെക്കുറിച്ച് ബി.ജെ.പി. നിർവാഹകസമിതി യോഗം മൗനം പാലിക്കുകയാണെന്ന് മാക്കൻ കുറ്റപ്പെടുത്തി. വിലക്കയറ്റത്തെക്കുറിച്ചോ രൂപയുടെ മൂല്യം ഇടിയുന്നതിനെക്കുറിച്ചോ ബി.ജെ.പി. യോഗത്തിൽ ചർച്ച നടന്നില്ല. ഞായറാഴ്ച ഇന്ധനവില റെക്കോഡ് നിലയിലേക്ക് ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിട്ടും കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടിക്കൊണ്ടിരിക്കുകയാണ് - അദ്ദേഹം കുറ്റപ്പെടുത്തി. 2014 മുതൽ ഇതുവരെ പെട്രോളിന്റെ എക്സൈസ് തീരുവ 211.7 ശതമാനമാണ് കൂട്ടിയത്. ഡീസലിന്റെ തീരുവ 433 ശതമാനം കൂട്ടി. 2014-ൽ പെട്രോളിന് ഒരു ലിറ്ററിന് 9.2 രൂപയായിരുന്നു എക്സൈസ് തീരുവ. ഇപ്പോഴത് ലിറ്ററിന് 19.48 ആയി -കോൺഗ്രസ് വക്താവ് ആരോപിച്ചു. പറ്റ്നയിൽ ഹർത്താൽ അനുകൂലികൾ റെയിൽവേ പാളത്തിൽ കിടന്ന് ഗതാഗതം തടസ്സപ്പെടുത്തുന്നു. ഫോട്ടോ: എഎൻഐ
from mathrubhumi.latestnews.rssfeed https://ift.tt/2NB6OFm
via
IFTTT
No comments:
Post a Comment