വൈക്കം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ചോദ്യംചെയ്യലിൽ ബിഷപ്പ് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ട്. മൊഴികൾ പലതും കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കേസന്വേഷണം അവസാനഘട്ടത്തിലാണ്. ഭഗൽപുർ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിലിന്റെ മൊഴിമാത്രമാണ് ഇനി രേഖപ്പെടുത്താനുള്ളത്. 19-നുശേഷമാകും ഭഗൽപുർ ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുക. കന്യാസ്ത്രീ നൽകിയ പരാതിയുടെ വിശദാംശങ്ങൾ വത്തിക്കാൻ സ്ഥാനപതികാര്യാലയത്തിൽനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. കന്യാസ്ത്രീയുടെ രഹസ്യമൊഴിയും സാക്ഷിമൊഴികളും തമ്മിൽ വലിയ വൈരുധ്യമില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.കർദിനാളിന് നൽകിയ പരാതി കൊച്ചിയിൽവെച്ച് മറ്റൊരാളെക്കൊണ്ട് ടൈപ്പ് ചെയ്യിക്കുകയായിരുന്നു. അപ്പോൾ കൂടെ മറ്റുരണ്ട് കന്യാസ്ത്രീകൾ ഉണ്ടായിരുന്നു. അവർ അറിയുമെന്ന് ഭയന്നാണ് പരാതിയിൽ ലൈംഗികപീഡനത്തെക്കുറിച്ചുള്ള കാര്യം ഒഴിവാക്കിയതെന്നും കന്യാസ്ത്രീ പറഞ്ഞിട്ടുണ്ട്. ഒരു ധ്യാനകേന്ദ്രത്തിലെ അച്ചന്റെ പിന്തുണയാണ് പീഡനത്തെ എതിർക്കാൻ ധൈര്യം നൽകിയതെന്ന് കന്യാസ്ത്രീ അന്വേഷണസംഘത്തിന് മൊഴിനൽകിയിട്ടുണ്ട്. ലൈംഗികപീഡനം തുടരാൻ അനുവദിക്കരുതെന്ന് ധ്യാനകേന്ദ്രത്തിലെ അച്ചൻ പറഞ്ഞിരുന്നു. തുടർന്നാണ് ബിഷപ്പിനെതിരേ സഭനേതൃത്വത്തിന് പരാതിനൽകാൻ തീരുമാനിച്ചതെന്നും കന്യാസ്ത്രീ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കടുത്തുരുത്തി സി.ഐ. ജയന്റെ നേതൃത്വത്തിൽ ധ്യാനകേന്ദ്രത്തിലെ രജിസ്റ്റർ പരിശോധിച്ചു. മൊഴിയിൽ പറഞ്ഞ ദിവസം കന്യാസ്ത്രീ അവിടെയെത്തിയതായി കണ്ടെത്തി. മൊബൈൽ ടവർ ലൊക്കേഷനുകളുടെ പരിശോധനയിലും കന്യാസ്ത്രീയുടെ മൊഴി സാധൂകരിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിൽ എത്തിച്ചെന്ന് ഡ്രൈവറിൽനിന്ന് മൊഴിലഭിച്ചിട്ടുണ്ട്. വത്തിക്കാൻ പ്രതിനിധിക്ക് നൽകിയ പരാതിയിലും ലൈംഗികപീഡനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മറുപടി ലഭിക്കാത്തതിനെത്തുടർന്ന് വീണ്ടും പരാതി നൽകിയകാര്യം പറഞ്ഞ് ഇ-മെയിൽ അയച്ചിട്ടുണ്ട്. മെയിൽ അയച്ച കംപ്യൂട്ടറിന്റെ ഹാർഡ്‌ഡിസ്ക്, ബിഷപ്പിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ ‘ഇടയനോടൊപ്പം ഒരു ദിവസം’ പരിപാടിയുടെ രജിസ്റ്റർ, കുറവിലങ്ങാട്, മുതലക്കോട്, കണ്ണൂർ മഠങ്ങളിലെ രജിസ്റ്ററും പിടിച്ചെടുത്തിട്ടുണ്ട്. കേസ് ഹൈക്കോടതി 24-ന് വീണ്ടും പരിഗണിക്കും. അതിനുമുമ്പ് അന്വേഷണസംഘത്തിന് ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2xgAX2w
via
IFTTT
No comments:
Post a Comment