തിരുവനന്തപുരം: ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ സാജൻ പ്രകാശിന് വെള്ളിയാഴ്ച വീണ്ടും റെക്കോഡോടെ ഇരട്ടസ്വർണം. 400 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർഫ്ളൈയിലുമാണ് സാജൻ റെക്കോഡോടെ ഒന്നാമതെത്തിയത്. ചാമ്പ്യൻഷിപ്പിൽ ആദ്യദിനം 200 മീറ്റർ ഫ്രീസ്റ്റൈലിലും 200 മീറ്റർ മിഡ്ലെയിലും റെക്കോഡോടെ സ്വർണം നേടിയിരുന്നു. ഇതോടെ സാജന്റെ നാലു സ്വർണത്തിലും റെക്കോഡിന്റെ കൈയൊപ്പ് പതിഞ്ഞു. വെള്ളിയാഴ്ച 400 മീറ്റർ ഫ്രീസ്റ്റൈലിൽ മൂന്നുമിനിറ്റ് 54.93 സെക്കൻഡിൽ ഫിനിഷ് ചെയ്ത സാജൻ മഹാരാഷ്ട്രയുടെ സൗരഭ് സാങ്വേക്കറുടെ റെക്കോഡ് (മൂന്നുമിനിറ്റ് 56.17 സെക്കൻഡ്) മറികടന്നു. ഡൽഹിയുടെ കുശാഗ്ര റാവത്ത് വെള്ളിയും ദേശീയ നീന്തൽ ഫെഡറേഷന്റെ ആര്യൻ മഖിജ വെങ്കലവും നേടി. നിലവിലെ റെക്കോഡുകാരനായ സൗരഭ് അഞ്ചാം സ്ഥാനത്തായി. 100 മീറ്റർ ബട്ടർഫ്ളൈയിൽ സാജൻ സ്വന്തം റെക്കോഡ് തിരുത്തുകയായിരുന്നു. 2017-ൽ ഭോപാലിൽ കുറിച്ച (53.83 സെ.) സമയം തിരുത്തി 53.46 സെക്കൻഡിൽ ലക്ഷ്യത്തിലെത്തി. റെയിൽവേയുടെ സുപ്രിയ മണ്ഡൽ വെള്ളിയും കർണാടകയുടെ അവിനാശ് മണി വെങ്കലവും നേടി. മിക്സഡ് 4:50 മീറ്റർ റിലേയിൽ നീന്തൽ ഫെഡറേഷൻ ടീം റെക്കോഡോടെ (ഒരു മിനിറ്റ് 40 സെക്കൻഡ്) സ്വർണം നേടി. വനിത 4:200 മീറ്റർ റിലേയിൽ കർണാടക ഒന്നാംസ്ഥാനത്തെത്തി. പുരുഷൻമാരുടെ 200 മീറ്റർ ബാക്സ്ട്രോക്കിൽ കർണാടകയുടെ ശ്രീഹരി നടരാജ് (രണ്ടുമിനിറ്റ് 02.37 സെക്കൻഡ്) റെക്കോഡോടെ സ്വർണം നേടി. തമിഴ്നടിന്റെ ടി. സേതു വെള്ളിയും കെ. അബ്ബാസുധിൻ വെങ്കലവും നേടി. വനിതകളുടെ 200 മീറ്റർ ബാക്സ്ട്രോക്കിൽ ഗുജറാത്തിന്റെ മാന പട്ടേൽ സ്വർണം നേടി (2 മി. 20.42 സെക്കൻഡ്). ബംഗാളിന്റെ സൗബ്രിതി മണ്ഡൽ വെള്ളിയും കർണാടകയുടെ സുവർണ ഭാസ്കർ വെങ്കലവും നേടി. വനിതകളുടെ 100 മീറ്റർ ബട്ടർഫ്ളൈയിൽ നീന്തൽ ഫെഡറേഷന്റെ ട്രിഷ കർഖാനിസ് (ഒരു മി. 3.62 സെക്കൻഡ്) സ്വർണവും ഹരിയാനയുടെ ദിവ്യ സതിജ വെള്ളിയും കർണാടകയുടെ ദമിനി ഗൗഡ വെങ്കലവും നേടി. വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ നീന്തൽ ഫെഡറേഷന്റെ കെനിഷ ഗുപ്ത (26.92 സെക്കൻഡ്) സ്വർണവും കർണാടകയുടെ ദീക്ഷ രമേഷ് വെള്ളിയും റെയിൽവേയുടെ അവന്തിക ചവാൻ വെങ്കലവും നേടി. Content Highlights: sajan prakash wins two more gold medals with records
from mathrubhumi.latestnews.rssfeed https://ift.tt/2OMx50N
via
IFTTT
No comments:
Post a Comment