തൃശൂർ: അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ പറയാൻ പാടില്ലാത്തതെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ. അച്ചടക്കമില്ലാത്ത പ്രതികരണമാണ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നുണ്ടായത്. നെൽവയൽ വിസ്തൃതി വർധിപ്പിക്കാനുള്ള തീരുമാനം കൃഷി വകുപ്പ് മന്ത്രിക്ക് മോക്ഷം കിട്ടാനല്ലെന്നും സുനിൽകുമാർ വ്യക്തമാക്കി. കുട്ടനാട്ടിലെ നെൽകൃഷി പരിസ്ഥിതി വിരുദ്ധമാണെന്നും അത് വൻ നഷ്ടമുണ്ടാക്കുന്നതാണെന്നും നെൽകൃഷി വർധിപ്പിക്കുന്നത് എന്തോ മോക്ഷമായാണ് മന്ത്രി കാണുന്നതെന്നുമായിരുന്നു പി.എച്ച് കുര്യന്റെ പ്രസ്താവന. ഇതിനെതിരെയാണ് മന്ത്രി രംഗത്ത് വന്നത്. നെൽകൃഷിയുടെ വിസ്തൃതി മൂന്ന് ലക്ഷം ഹെക്ടറിലേക്ക് വർധിപ്പിക്കുക എന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. ആ നയം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ മന്ത്രിയെ പരിഹസിക്കുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. കുട്ടനാട് കൃഷി അസാധ്യമാണെന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഇക്കാര്യം ബോധിപ്പിക്കും. ആർക്കും അവരുടെ അഭിപ്രായങ്ങൾ പറയാം. പക്ഷെ അത് ഗവൺമെന്റ് ചെലവിൽ നടക്കില്ല. കുട്ടനാട്ടിലെ നെൽകൃഷി വർധിപ്പിക്കാനാണ് സർക്കാർ തീരുമാനം. കൃഷി നഷ്ടമാണെന്ന് വരുത്തി തീർക്കാൻ ചില ആളുകൾ ശ്രമിക്കുകയാണ്. സർക്കാർ ചെലവിൽ മണ്ടത്തരങ്ങൾ പറയാനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രമിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പരിഹാസം അംഗീകാരമായാണ് കാണുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥർ വിചാരിച്ചാൽ അട്ടിമറിക്കാൻ കഴിയുന്നതല്ല ഇടതുപക്ഷ സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി. content highlights:minister vs sunil kumar against additional chief secretary
from mathrubhumi.latestnews.rssfeed https://ift.tt/2Nn8FNR
via
IFTTT
No comments:
Post a Comment