രോഗികളുടെ അവകാശസംരക്ഷണം ലക്ഷ്യംവയ്ക്കുന്ന അവകാശപത്രിക പ്രാബല്യത്തിലാകുന്നതോടെ കൊള്ളലാഭം കൊയ്യുന്ന ആശുപത്രികൾക്കു കടിഞ്ഞാൺ വീഴും. പത്രികയുടെ കരടിലെ 11-ാം വ്യവസ്ഥയനുസരിച്ചു മരുന്നു വാങ്ങാനും പരിശോധന നടത്താനും രോഗിക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുക്കാം. ആശുപത്രികൾക്കുപുറമേ കൊള്ളലാഭം കൊയ്യുന്ന ഫാർമസികൾ, ലാബുകൾ എന്നിവയെക്കൂടി നിയന്ത്രിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണു വ്യവസ്ഥ ഉൾപ്പെടുത്തിയത്. വ്യവസ്ഥയനുസരിച്ചു ഡോക്ടർമാർക്കോ ആശുപത്രിയധികൃതർക്കോ ഫാർമസികളെയും ലാബുകളെയും ശുപാർശ ചെയ്യാനോ മരുന്നും പരിശോധനയും സ്വീകരിക്കണമെന്നു നിർബന്ധിക്കാനോ ആകില്ല. ദേശീയ അക്രഡിറ്റേഷൻ ബോർഡിന്റെ അംഗീകാരമുള്ള ഏതു ലാബിൽ വേണമെങ്കിലും രോഗിക്ക് പരിശോധന നടത്താം. ഇക്കാര്യം രോഗിയെയും ബന്ധുക്കളെയും അറിയിക്കേണ്ടത് ഡോക്ടറുടെയും ആശുപത്രിയധികൃതരുടെയും ഉത്തരവാദിത്വമാണ്. കഴിഞ്ഞദിവസമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനുവേണ്ടി ദേശീയ മനുഷ്യാവകാശ കമ്മിഷൻ രോഗികളുടെ അവകാശപത്രികയുടെ കരട് പുറത്തിറക്കിയത്. ആശുപത്രികളിൽ സിറിഞ്ചും ഗ്ലൗസും മുതൽ ജീവൻരക്ഷാ ഉപകരണങ്ങൾക്കുവരെ അമിതവില ഈടാക്കുന്നെന്നു ദേശീയ ഔഷധ വിലനിർണയ സമിതിയുടെ (എൻ.പി.പി.എ.) പഠനത്തിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ വില്പനയിലൂടെ കമ്പനികളും വിതരണക്കാരും ആശുപത്രികളും 40 മുതൽ 600 ശതമാനം വരെയാണു ലാഭം ഈടാക്കുന്നത്. ഇക്കൂട്ടത്തിൽ സർക്കാർ വിലനിയന്ത്രണം ഏർപ്പെടുത്തിയ മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്നു. എൻ.പി.പി.എ.യുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊള്ളലാഭം കൊയ്യുന്ന ഡൽഹിയിലെ സ്വകാര്യ ആശുപത്രികൾ നടപടി നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണു വ്യവസ്ഥ ശ്രദ്ധേയമാകുന്നത്. ചികിത്സയിൽ തൃപ്തനല്ലെങ്കിൽ ബദൽമാർഗം തേടാനും രോഗിക്ക് അവകാശമുണ്ട്. ഈ ഘട്ടത്തിൽ രോഗി ആവശ്യപ്പെടുന്ന ചികിത്സാരേഖകളും പരിശോധനാ റിപ്പോർട്ടുകളും അധികൃതർ കൈമാറണം. രോഗിയെ മറ്റാശുപത്രിയിലേക്കു റഫർ ചെയ്യുകയാണെങ്കിൽ കാര്യകാരണങ്ങൾ രോഗിയെ നിർബന്ധമായും ബോധ്യപ്പെടുത്തിയിരിക്കണം. രോഗികളുടെ അവകാശങ്ങൾക്കു സംരക്ഷണമേകുന്ന ഒരു സംവിധാനത്തിന്റെ രൂപവത്കരണത്തിനു കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അവകാശപത്രിക സഹായിക്കുമെന്നു കരടു തയ്യാറാക്കിയ സമിതിയംഗം ഡോ. അഭയ് ശുക്ല 'മാതൃഭൂമി'യോടു പറഞ്ഞു. അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരാക്കണം ഇതു നടപ്പാക്കുന്നതോടെ സ്വകാര്യ ആശുപത്രികളുടെ കൊള്ള നിയന്ത്രിക്കാനാകും. സ്വന്തം അവകാശങ്ങളെക്കുറിച്ച് രോഗികളെ ബോധവാന്മാരാക്കുന്ന നടപടി വൈകിയാണെങ്കിലും സ്വാഗതാർഹമാണ്. എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ ഇതു നടപ്പാക്കാൻ തയ്യാറാകണം. എസ്. ശ്രീനിവാസൻ,ഓൾ ഇന്ത്യ ഡ്രഗ് ആക്ഷൻ നെറ്റ്വർക്ക്
from mathrubhumi.latestnews.rssfeed https://ift.tt/2Nw6oje
via
IFTTT
No comments:
Post a Comment