പാലക്കാട്: പി.കെ. ശശിക്കെതിരായി പരാതിനൽകിയ വനിതാനേതാവിനെക്കൊണ്ട് മൊഴിമാറ്റിക്കാൻ ശ്രമം. അന്വേഷണക്കമ്മിഷൻ അംഗമായ മന്ത്രിയുടെവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇത്തരമൊരാവശ്യവുമായി യുവതിയെ കണ്ടത്. പൊതുസമൂഹത്തിൽ എം.എൽ.എ.യ്ക്ക് ഇപ്പോൾത്തന്നെ വേണ്ട ശിക്ഷകിട്ടിയെന്നും അതുകൊണ്ട് പാർട്ടിതലത്തിൽ കടുത്തനടപടി വേണ്ടാത്ത തലത്തിലേക്ക് മൊഴിയിൽ ചില മാറ്റംവരുത്തണമെന്നുമാണ് ആവശ്യം. എന്നാൽ, യുവതി ഇത് അംഗീകരിച്ചില്ലെന്നാണ് അറിയുന്നത്.ഇപ്പോൾ ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.കെ. ശശി എം.എൽ.എ.യെ ഏരിയാതലത്തിലേക്ക് തരംതാഴ്ത്തി നടപടി ഒതുക്കിത്തീർക്കാനാണ് ഒരുവിഭാഗത്തിന്റെ ശ്രമം. എന്നാൽ, സെപ്റ്റംബർ 14-ന് പരാതിക്കാരി അന്വേഷണക്കമ്മിഷന് മുമ്പാകെ കൊടുത്ത മൊഴി ശക്തമാണ്. ഈ മൊഴിയുമായി മുന്നോട്ടുപോയി അന്വേഷണക്കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചാൽ കടുത്തനടപടി എടുക്കേണ്ടിവരും. പാർട്ടിയിൽ വിശ്വാസമാണെന്നുപറഞ്ഞ് പോലീസിലോ മറ്റെവിടെയുമോ പരാതിയുടെ ഉള്ളടക്കംപോലും നൽകാതെ ഉറച്ചുനിൽക്കയാണ് യുവതി. ഇതാണ് കുഴക്കുന്നത്. ഇതേത്തുടർന്നാണ് ഒരു ഉന്നത ഉദ്യോഗസ്ഥൻ ഒത്തുതീർപ്പുശ്രമവുമായി 15-ന് യുവതിയെ കണ്ടത്. അതിനിടെ, വിഷയത്തിൽ നാലുപേരുടെ മൊഴി പാർട്ടി നിയോഗിച്ച അന്വേഷണക്കമ്മിഷൻ തിങ്കളാഴ്ച എടുക്കുമെന്ന് സൂചനയുണ്ട്.ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗങ്ങളായ രണ്ടുപേരിൽനിന്നും കാഞ്ഞിരപ്പുഴയിലെ രണ്ട് സി.പി.എം. പ്രാദേശിക നേതാക്കളിൽനിന്നുമാണ് മൊഴിയെടുക്കുകയെന്ന് അറിയുന്നു. ഡി.വൈ.എഫ്.ഐ. നേതാക്കളെപ്പറ്റി യുവതി പരാമർശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പെൺകുട്ടിയുടെ പരാതിക്ക് അനുകൂലമായ സാക്ഷിമൊഴികളാവും ഇവരിൽനിന്നുണ്ടാകുക. പി.കെ. ശശി നൽകിയ വിശദീകരണവുമായി ബന്ധപ്പെട്ടാണ് മറ്റ് രണ്ടുപേരിൽനിന്ന് മൊഴിയെടുക്കുക. ഇവർ ശശിയുടെ വാദത്തിന് അനുകൂലമായാവും നിൽക്കുക. യുവതിക്ക് യോജിപ്പില്ലാത്ത ഒരു നടപടിയെടുക്കുകയെന്നത് അത്ര എളുപ്പമല്ല. ശബ്ദരേഖയുൾപ്പെടെ ശക്തമായ തെളിവുകൾ പക്കലുണ്ട്. ഇത് കൈമാറിയിട്ടുമുണ്ട്. ഇത് പുറത്തുവന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നത് പാർട്ടിക്ക് ദോഷകരമാകുമെന്നതിനാലാണ് അനുനയനീക്കം. ശ്രദ്ധയിൽപ്പെട്ടിട്ടില്ല -എ.കെ. ബാലൻപാലക്കാട്: ശശിക്കെതിരായി ആരോപണമുന്നയിച്ച വനിതാനേതാവിനെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സി.പി.എം. അന്വേഷണക്കമ്മിഷൻ അംഗംകൂടിയായ മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഇതേപ്പറ്റി ഒരറിവുമില്ല. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2Q1mkry
via
IFTTT
No comments:
Post a Comment