തൃശ്ശൂർ: അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിൽ നിൽക്കുന്നതിനാൽ, സംയുക്ത ജലനിയന്ത്രണ ബോർഡ് ചേരണമെന്ന കേരളത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ തമിഴ്‌നാട്. കഴിഞ്ഞ 18-ന് കേരളം വിളിച്ച യോഗത്തിൽ തമിഴ്‌നാട് ഉദ്യോഗസ്ഥർ പങ്കെടുത്തില്ല. ഇതോടെ എത്രയുംവേഗം യോഗം ചേരണമെന്ന ആവശ്യപ്പെട്ട് കേരളം, തമിഴ്‌നാടിന് കത്തയച്ചു.തമിഴ്‌നാടിന്റെ പറമ്പിക്കുളം, അപ്പർ ഷോളയാർ, തൂണക്കടവ്, അപ്പർ നിരാർ, ലോവർ നിരാർ എന്നീ അണക്കെട്ടുകളാണ് ഏതാണ്ട് പൂർണമായി നിറഞ്ഞ സ്ഥിതിയിലുള്ളത്. കഴിഞ്ഞ പ്രളയത്തിൽ വെള്ളം തുറന്നുവിട്ട അണകളാണ് ഇവയെല്ലാം.ഇവയിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനാണ് സംയുക്ത ജലനിയന്ത്രണ ബോർഡ് (ജോയന്റ് വാട്ടർ റെഗുലേറ്ററി ബോർഡ്) ചേരണമെന്ന തീരുമാനത്തിൽ കേരളം എത്തിയത്. ബോർഡിന്റെ ചെയർമാൻ ഇപ്പോൾ കേരളത്തിന്റെ ജലസേചനവകുപ്പ് ചീഫ് എൻജിനീയർ കെ.എ. ജോഷിയാണ്. സെപ്റ്റംബർ അവസാനമോ ഓക്ടോബർ ആദ്യവാരമോ യോഗം ചേരണമെന്നാണ് കേരളത്തിന്റെ ആവശ്യം. തമിഴ്‌നാടിന്റെ അപ്പർ ഷോളയാർ, അപ്പർ നിരാർ, ലോവർ നിരാർ എന്നീ അണകൾ തുറന്നാൽ കേരള ഷോളയാർ, പെരിങ്ങൽക്കുത്ത്, ഇടമലയാർ എന്നീ അണകളിലേക്കാണ് വെള്ളം വരുക. പെരിങ്ങൽക്കുത്തിൽനിന്ന് ചാലക്കുടി പുഴയിലേക്കും ഇടമലയാറിൽനിന്ന് പെരിയാറിലേക്കും വെള്ളമൊഴുക്കേണ്ടിവരും. പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകൾ തുറന്നാൽ മലമ്പുഴയിലേക്കും ഭാരതപ്പുഴയിലേക്കും വെള്ളമെത്തും. ഒക്ടോബർ 15 മുതൽ തുലാവർഷം ആരംഭിക്കുമെന്നാണ് കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇതിനുമുന്പ് തമിഴ്‌നാട്ടിലെ അണക്കെട്ടുകളിലെ ജലനിരപ്പ് കുറച്ചില്ലെങ്കിൽ സ്ഥിതി ആശങ്കാജനകമാകും. തമിഴ്നാട് അണക്കെട്ടുകൾ തുറന്നുവിട്ടാൽ കേരളത്തിലെ അണകളും തുറക്കേണ്ടിവരും. തമിഴ്‌നാടിനെ പേടിച്ച് കേരളം ഷോളയാർ തുറന്നുതമിഴ്‌നാട്ടിൽനിന്നുള്ള വെള്ളം പേടിച്ച് കേരള ഷോളയാർ അണക്കെട്ട് തുറന്നുവിട്ടു. ചാലക്കുടിപ്പുഴയുടെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയശേഷമായിരുന്നു ഇത്. ഞായറാഴ്ച വൈകീട്ടോടെ ചാലക്കുടിപ്പുഴയിൽ ഒരടിയോളം ജലനിരപ്പുയർന്നു. ബുധനാഴ്ച 11 മില്ലീമീറ്റർ മഴയ്ക്കുള്ള സാധ്യതകൂടി പ്രവചിക്കപ്പെടുന്ന സാഹചര്യത്തിലാണിത്. ജലനിരപ്പ് 2662.5 ആയപ്പോഴാണ് ഷട്ടറുകളിൽ രണ്ടെണ്ണം ഒരടിവീതം ഉയർത്തിയത്. 2663 അടിയാണ് പരമാവധി സംഭരണശേഷി. പ്രത്യേക സാഹചര്യത്തിൽ നാലടിയോളം ഷട്ടർ ഉയർത്തുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2O5Bbnn
via
IFTTT
No comments:
Post a Comment