പറവൂർ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയ്ക്കും കാമുകനും പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചു. ദേശാഭിമാനി ജീവനക്കാരനായിരുന്ന കടുങ്ങല്ലൂർ മുപ്പത്തടം രാമാട്ട് വീട്ടിൽ മോഹൻദാസി (42)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ സീമ (40), കാമുകൻ വൈക്കം ആറാട്ടുകുളങ്ങര ഹരിശ്രീ വീട്ടിൽ ഗിരീഷ്‌കുമാർ (39) എന്നിവരെ ശിക്ഷിച്ചത്. ഗിരീഷ്‌കുമാറിന് അര ലക്ഷം രൂപയും സീമയ്ക്ക് പതിനായിരം രൂപയും പിഴ വിധിച്ചിട്ടുണ്ട്. പിഴ ഒടുക്കാത്തപക്ഷം ഗിരീഷ്‌കുമാർ രണ്ട് വർഷവും സീമ ആറ് മാസവും കൂടി തടവുശിക്ഷ അനുഭവിക്കണം. 2012 ഡിസംബർ രണ്ടിന് രാത്രി 7.45നാണ് കണ്ടെയ്‌നർ റോഡിൽ കൊലപാതകം നടന്നത്. സീമയും ഗിരീഷ്‌കുമാറും ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അഞ്ച് വർഷം മുമ്പു തന്നെ സീമയും ഗിരീഷ്‌കുമാറും പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. എറണാകുളത്ത് അടുത്തടുത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജീവനക്കാരായിരുന്നു ഇരുവരും. ഭാര്യയുടെ സുഹൃത്തെന്ന നിലയിൽ മോഹൻദാസിന് ഗിരീഷ്‌കുമാറിനെ അറിയാമായിരുന്നു. ജോലിചെയ്ത സ്ഥാപനത്തിൽ തിരിമറി നടത്തി ഗിരീഷ്‌കുമാർ ഒരു കോടിയോളം രൂപ കൈക്കലാക്കിയതായി കേസുണ്ട്. ഈ തുക ഉപയോഗിച്ച് സീമ വസ്തുവകകൾ വാങ്ങിക്കൂട്ടി. പിന്നീട് സ്ഥാപനം സാമ്പത്തിക തിരിമറി കണ്ടെത്തിയപ്പോൾ പണം തിരിച്ചു നൽകേണ്ട സാഹചര്യവും ഉണ്ടായി. സാമ്പത്തിക ബാധ്യത തീർക്കുന്നതിനും മറ്റ് കാര്യങ്ങൾക്കും മോഹൻദാസ് വഴങ്ങിയില്ല. 2009 മുതൽ പലതവണ സീമയും ഗിരീഷ്‌കുമാറും ഗുരുവായൂരിൽ ലോഡ്ജിൽ മുറിയെടുത്ത് മോഹൻദാസിനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടത്തിയിരുന്നു. സംഭവദിവസം ജോലിക്ക് പോവുകയായിരുന്ന മോഹൻദാസിനെ സീമ ഫോണിൽ വിളിച്ച് ഗിരീഷ്‌കുമാറിന്റെ ബന്ധു ആശുപത്രിയിൽ ഉണ്ടെന്നും ഗിരീഷ്‌കുമാറിനെ കൂട്ടി ആശുപത്രിയിലേക്ക് പോകണമെന്നും നിർദേശിച്ചു. ഗിരീഷ്‌കുമാർ വഴിയിൽ കാത്തുനിൽക്കുന്നുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച് മോഹൻദാസ് ഗിരീഷ്‌കുമാറിനെ ബൈക്കിൽ കയറ്റി യാത്ര തുടർന്നു. യാത്രയ്ക്കിടെ ഗിരീഷ്‌കുമാർ മോഹൻദാസിനെ ക്ലോറോഫോം മണപ്പിച്ചു. ബൈക്കിൽ നിന്നു വീണ മോഹൻദാസ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗിരീഷ്‌കുമാർ പിന്നാലെ ചെന്ന് കഴുത്തറയ്ക്കുകയായിരുന്നു. കണ്ടെയ്‌നർ റോഡിൽ അപകടത്തിൽ മരിച്ചതാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെങ്കിലും മൃതദേഹവും ബൈക്കും ഇരുന്നിരുന്ന അകലം സംശയത്തിന് ഇടയാക്കിയിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്ന സമയം മോഹൻദാസ് സുഹൃത്ത് രാജിവീന് അയച്ച വീഡിയോകോൾ, ഗൂഡാലോചനയ്ക്കായി പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോൺ, പ്രതികളുടെ മൊബൈൽ ഫോൺ സംഭാഷണങ്ങൾ, കൊലയ്ക്ക് ഉപയോഗിച്ച കത്തി, ക്ലോറോഫോം കുപ്പി എന്നിവ അന്വേഷണം സംഘം കണ്ടെത്തി തെളിവായി ഹാജരാക്കിയിരുന്നു. എറണാകുളം ടൗൺ നോർത്ത് പോലീസാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 45 സാക്ഷികളെ വിസ്തരിക്കുകയും 69 രേഖകൾ ഹാജരാക്കുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2QktaZf
via
IFTTT
No comments:
Post a Comment