ശ്രീനഗർ/ന്യൂഡൽഹി: ജമ്മുവിലെ രാംഗഢ് സെക്ടറിൽ പാകിസ്താൻ അതിർത്തിരക്ഷാസേന ബി.എസ്.എഫ്. ജവാന്റെ കഴുത്തറത്ത സംഭവം കേട്ടുകേൾവിയില്ലാത്തതാണെന്ന് സൈന്യം പറഞ്ഞു. അതിർത്തിവേലിയോടു ചേർന്ന ആനപ്പുല്ല് വെട്ടാനാണ് ബി.എസ്.എഫ്. സംഘം ചൊവ്വാഴ്ച രാവിലെ അന്താരാഷ്ട്ര അതിർത്തിയിലേക്കു പോയത്. 10.40-ഓടെ ആദ്യവെടിവെപ്പുണ്ടായി. ഇതിനുശേഷമാണ് ഹെഡ് കോൺസ്റ്റബിൾ നരേന്ദർ കുമാറിനെ കാണാതായത്. ഇതേത്തുടർന്ന് പാകിസ്താൻ റേഞ്ചേഴ്സിനെ ഫോണിൽ വിളിക്കുകയും വിവരം കൈമാറുകയും ചെയ്തു. മൃതദേഹം തിരഞ്ഞ് അതിർത്തിവേലിക്കടുത്തേക്ക് പോകുമ്പോൾ പാകിസ്താൻ അതിർത്തിരക്ഷാസേനയെ ഫോണിൽവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് അധികൃതർ കുറ്റപ്പെടുത്തി. അതിർത്തിയിൽ സ്ഫോടകവസ്തുക്കളില്ലെന്നും തിരച്ചിൽ സംഘത്തിനുനേരേ വെടിവെപ്പുണ്ടാവില്ലെന്നും ഉറപ്പാക്കാനാണ് പാകിസ്താൻ റേഞ്ചേഴ്സിനെ വിളിച്ചത്. കാണാതായ ജവാനെ തിരയാൻ പാകിസ്താൻ റേഞ്ചേഴ്സിന്റെ സഹായവും തേടി. എന്നാൽ, അൽപ്പദൂരം വന്നശേഷം വെള്ളക്കെട്ടുണ്ടെന്നു പറഞ്ഞ് അവർ പിൻവാങ്ങി. സൂര്യാസ്തമയത്തിനുശേഷം തിരച്ചിൽ നടത്തിയ ബി.എസ്.എഫ്. സംഘമാണ് രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. അന്താരാഷ്ട്ര അതിർത്തിയിൽ ആദ്യമായാണ് ജവാൻ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നതെന്ന് അധികൃതർ പറഞ്ഞു. സർക്കാർ ഇക്കാര്യം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയവും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസും ഇക്കാര്യം പാകിസ്താനുമുന്നിൽ ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു. അതിർത്തിക്കപ്പുറത്തുനിന്ന് പാകിസ്താൻ റേഞ്ചേഴ്സ് ഒളിഞ്ഞിരുന്നു വെടിവയ്ക്കുകയായിരുന്നെന്നും വെടിയേറ്റ ജവാൻ ഉടൻ മരിച്ചെന്നും ബി.എസ്.എഫ്. പറഞ്ഞു. രാംഗഢിൽ വെടിവെപ്പ് നടന്നെന്ന് ബി.എസ്.എഫ്. ചൊവ്വാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ജവാൻ ക്രൂരമായി കൊല്ലപ്പെട്ടവിവരം വെളിപ്പെടുത്തിയിരുന്നില്ല. അതിർത്തിയിലെ ഇന്ത്യൻ ഭാഗം ചതുപ്പും ആനപ്പുല്ലും നിറഞ്ഞതാണെന്നത് ജവാന്റെ മൃതദേഹം കണ്ടെത്തുന്നതിന് തടസ്സമായെന്ന് അധികൃതർ പറഞ്ഞു. അതിർത്തിയിലെ ആദ്യ ‘സ്മാർട്ട് വേലി’ പദ്ധതി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്നാണ് സംഭവം.
from mathrubhumi.latestnews.rssfeed https://ift.tt/2NnvjWY
via
IFTTT
No comments:
Post a Comment