കൊച്ചി: ക്രൈസ്തവ-മത ന്യൂനപക്ഷ സമുദായങ്ങളെ കൂടെ നിർത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ ബി.ജെ.പി. പരീക്ഷണത്തിനിറങ്ങുന്നു. ഭൂരിപക്ഷ സമുദായങ്ങൾക്കൊപ്പം ക്രൈസ്തവ ന്യൂനപക്ഷങ്ങളെയും കൂടെ നിർത്താനായാൽ ബി.ജെ.പി.ക്ക് കേരളത്തിൽ ഇക്കുറി അക്കൗണ്ട് തുറക്കാൻ കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ സമുദായത്തെ ലക്ഷ്യംവച്ച് നീങ്ങാൻ പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ പാർട്ടി നേതൃത്വത്തിന് നിർദേശം നൽകി. വൈദികരെയും ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും കൈയിലെടുക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി. ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന കൗൺസിൽ യോഗത്തിലും ന്യൂനപക്ഷങ്ങളെ കൂടെ നിർത്തിയുള്ള പ്രവർത്തനങ്ങൾക്കാണ് ആഹ്വാനമുണ്ടായത്.അടുത്തിടെ കോട്ടയത്ത് മൂന്ന് വൈദികരെയും ഒരു വൈദിക ട്രസ്റ്റിയെയും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തന്നെ ഇടപെട്ട് പാർട്ടിയിലേക്ക് കൊണ്ടുവന്നിരുന്നു. വളരെ വേഗത്തിൽ ഈ മേഖലയിൽ ഇടപെടണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നായിരുന്നു ഇത്. ഇതേച്ചൊല്ലി പാർട്ടിയിലും പുറത്തും വിവാദങ്ങൾ ഉണ്ടായി. എന്നാൽ, കേന്ദ്രത്തിൽനിന്നുള്ള പച്ചക്കൊടിയുടെ അടിസ്ഥാനത്തിലാണ് താൻ ഈ നീക്കത്തിനായി ഇറങ്ങിത്തിരിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ പാർട്ടിയിൽ വിശദീകരിച്ചു. ബി.ജെ.പി. ഏതെങ്കിലും ഒരു മതത്തിന്റെ പാർട്ടിയല്ലെന്നും എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണെന്നു ബോധ്യപ്പെടുത്തി ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുമാണ് നീക്കം. മധ്യകേരളമാണ് പാർട്ടി പ്രധാനമായി ലക്ഷ്യമിടുന്നത്. ആദ്യ പടവ് വിജയകരമായി കടക്കാൻ കഴിഞ്ഞെന്നാണ് വൈദികരെ പാർട്ടിയിൽ കൊണ്ടുവന്നതിനെ ന്യായീകരിച്ചുകൊണ്ട് ശ്രീധരൻ പിള്ള സംസ്ഥാന കൗൺസിൽ യോഗത്തിൽ വിശദീകരിച്ചത്. അടുത്തിടെ ആർ.എസ്.എസ്. സർ സംഘചാലക് മോഹൻ ഭഗവത് ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ, എല്ലാ മതങ്ങളെയും ഉൾക്കൊള്ളലാണ് നിരാകരിക്കലല്ല തങ്ങളുടെ നയമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും സമന്വയത്തിന്റെ പാർട്ടിയാണ് ബി.ജെ.പി.യെന്നും ശ്രീധരൻ പിള്ള യോഗത്തിൽ വ്യക്തമാക്കി.സി.പി.എമ്മും കോൺഗ്രസും ചേർന്ന് ന്യൂനപക്ഷങ്ങളിൽ ബി.ജെ.പി.യെക്കുറിച്ച് പേടിയുണ്ടാക്കിയിട്ടുണ്ട്. അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ബി.ജെ.പി.യിൽ ചേരുന്നതിന് ആരെയും വിലക്കിയിട്ടില്ലെന്ന മട്ടിൽ ഒരു സഭാ മേധാവി നടത്തിയ വിശദീകരണത്തെ ആശ്വാസത്തോടെയാണ് ബി.ജെ.പി. നേതൃത്വം കാണുന്നത്. ബി.ജെ.പി.യിലേക്ക് ന്യൂനപക്ഷങ്ങളെ അടുപ്പിക്കുന്നതിന് താത്ത്വികമായ പിൻബലം നൽകുന്നതിനാണ് രാജ്നാഥ് സിങ്ങും ശ്രദ്ധിച്ചത്. എല്ലാത്തരം വിശ്വാസികളെയും ഉൾക്കൊണ്ട്, ലോകമേ തറവാട് എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. ഈ നയങ്ങൾ മൂലമാണ് ഏറ്റവും വലിയ ദേശീയ പാർട്ടിയായി മാറാനായതെന്നും രാജ്‌നാഥ് സിങ് കേരള നേതാക്കളെ ഓർമിപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2xHAWWk
via
IFTTT
No comments:
Post a Comment