ചെങ്ങന്നൂർ: മുങ്ങിപ്പോകുമായിരുന്നവരെ രക്ഷിക്കാനാണ് കുത്തൊഴുക്ക് വകവെക്കാതെ അനിയൻ വെള്ളത്തിലേക്ക് ചാടിയത്. മുപ്പത്തഞ്ചോളം ജീവനുകൾ അനിയൻ നീന്തിയെടുത്തു. പക്ഷേ, ആ സാഹസത്തിന് കൊടുക്കേണ്ടിവന്ന വില സ്വന്തം കാഴ്ചശക്തിയാണ്. കമ്പുകൊണ്ട് മുറിഞ്ഞ വലത്തേ കണ്ണിൽ ഇപ്പോൾ ഇരുട്ടുമാത്രം. ഇടത്തേ കണ്ണിനേയും ആ ഇരുട്ട് കീഴടക്കുമോ എന്ന ഭയമാണിപ്പോൾ. 'അവരെ എങ്ങനെയെങ്കിലും രക്ഷിക്കണം അനിയാ... വീടിനകത്ത് വെള്ളം കേറി...' കീഴ്ചേരിമേലുള്ള സന്തോഷിന്റെ ഫോൺ വിളിയാണ് 15-ന് അർധരാത്രി കിഴക്കേനട പുത്തൻപുരയ്ക്കൽ സദാശിവൻനായരെ (അനിയൻ -58) ഉണർത്തിയത്. അപ്പോൾ ഇറങ്ങിയതാണ് വീട്ടിൽനിന്ന്. സന്തോഷിന്റെ ഭാര്യ, രണ്ട് മക്കൾ, പ്രായമായ അച്ഛനും അമ്മയും അടക്കം പ്രദേശത്തെ 35 ഓളം പേരെ 16-ന് ഉച്ചയ്ക്ക് മുൻപ് രക്ഷപ്പെടുത്തി. കൂട്ടിന് ലോറിയുടെ ട്യൂബ് മാത്രം. അതിനിടയ്ക്കായിരുന്നു ആ ദുരന്തം. ഒരു വീടിന്റെ ഗേറ്റിന് കുറുകേകിടന്ന തടി വലിച്ചു മാറ്റുന്നതിനിടെ വലതുകണ്ണ് കൂർത്തകമ്പ് കൊണ്ടു മുറിഞ്ഞു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവർ ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാധാരണ മുറിവെന്ന് കരുതി കണ്ണിൽ മരുന്നുവെച്ച് കെട്ടി വിട്ടു. പിറ്റേ ദിവസമായതോടെ കണ്ണ് വീർത്തു വന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനയിൽ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സ നൽകിയില്ലെങ്കിൽ ചിലപ്പോൾ ഇടതുകണ്ണിന്റെ കാഴ്ചയേയും ബാധിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് അനിയൻ പറഞ്ഞു. ചികിത്സയ്ക്കുള്ള സാമ്പത്തിക ചുറ്റുപാട് ഇദ്ദേഹത്തിന് ഇല്ല. ആകെയുള്ളത് വീടുൾപ്പെടുന്ന രണ്ടുസെന്റ് സ്ഥലം. ലോട്ടറി വിൽപ്പനയോടൊപ്പം വീട്ടിലെ ചായ്പിൽ ചെറിയ ചായക്കടയും നടത്തുന്നു. മൂന്നു മക്കളിൽ രണ്ടാമൻ പത്താംക്ലാസുകാരൻ അരവിന്ദിന് സംസാരശേഷി കുറവാണ്. അതിന്റെ ശസ്ത്രക്രിയയും അടുത്തു തന്നെ നിശ്ചയിച്ചിരിക്കുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഭാര്യ ലതാകുമാരി. പഠനംകഴിഞ്ഞ് ജോലിതേടുന്ന മകൻ അനുകൃഷ്ണനും ഒൻപതാം ക്ലാസുകാരി ആര്യയും അടങ്ങുന്ന കുടുംബത്തിന് മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2CINly0
via
IFTTT
No comments:
Post a Comment