വൈക്കം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണപുരോഗതി വിലയിരുത്താൻ കൊച്ചി റെയ്‌ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച കോട്ടയത്ത് യോഗം ചേരും. ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊള്ളുമെന്നാണ് സൂചന. ബിഷപ്പിനെതിരേ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.ബിഷപ്പിനെ വിളിച്ചുവരുത്തണോ ജലന്ധറിൽപോയി അറസ്റ്റുചെയ്യണോ എന്നും തീരുമാനിച്ചേക്കും. രണ്ടാംഘട്ട അന്വേഷണത്തിൽ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങൾ പരിഹരിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്.കന്യാസ്ത്രീയെ നേരിട്ട് അറിയില്ലെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാൽ 2014 മേയിൽ കുടുംബത്തിലെ ആദ്യ കുർബാന ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തിരുന്നുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.രണ്ടുദിവസത്തിനകം കൂടുതൽ വ്യക്തത വരുത്തി അന്വേഷണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേസിൽ സാക്ഷിമൊഴി നിർണായകമായതിനാലാണ് കന്യാസ്ത്രീയുടെ മൊഴി പലതവണ എടുക്കേണ്ടിവന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2x32qVV
via
IFTTT
No comments:
Post a Comment