തിരുവനന്തപുരം: പ്രളയക്കെടുതിയിൽ തകർന്ന കെ.എസ്.ടി.പി. (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) റോഡുകൾ പരിശോധിക്കാൻ ലോകബാങ്ക് അധികൃതർ തിങ്കളാഴ്ചയെത്തും. 15 കിലോമീറ്ററോളം പൂർണമായും തകർന്ന ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന്റെ പുനർനിർമാണത്തിന് വീണ്ടും സഹായധനം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്്്. രണ്ടാംഘട്ടപദ്ധതിയുടെ സമയപരിധി കൂട്ടണമെന്നതിലും തീരുമാനമുണ്ടായേക്കും. ഇതിനിടെ കെ.എസ്.ടി.പി.യുടെ പ്രോജക്ട് ഡയറക്ടറെ മാറ്റിയത് പദ്ധതിയുടെ മുന്നോട്ടുപോക്കിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് സ്ഥിരമായി പ്രോജക്ട് ഡയറക്ടറുണ്ടായിരിക്കണമെന്നാണ് ലോകബാങ്കിന്റെ നിബന്ധന. ഒന്നരവർഷമായി ഈ സ്ഥാനത്തിരുന്ന അജിത് പാട്ടീലിനെ മാറ്റി കെ.എൻ. സതീഷിനെ അടുത്തിടെയാണ് നിയമിച്ചത്. ലോകബാങ്ക് നിബന്ധനകളിൽ പ്രളയദുരിതത്തെത്തുടർന്ന് അയവുണ്ടാകുമെന്നാണ് സൂചന. രണ്ടാംഘട്ടപദ്ധതിയുടെ വായ്പാരീതി മാറ്റണമെന്നും സമയപരിധി ദീർഘിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിൽ വായ്പാരീതി മാറ്റണമെന്ന ആവശ്യം സർക്കാർ തന്നെ ഉപേക്ഷിച്ചു. തകർന്ന റോഡുകൾ പുനർനിർമിക്കാൻ കൂടുതൽ തുക ആവശ്യമായതിനാലാണിത്. രണ്ടാംഘട്ടത്തിന് കെ.എസ്.ടി.പി. അനുവദിച്ച തുക മുഴുവനായും ആവശ്യമില്ലെന്ന നിലപാടായിരുന്നു സർക്കാരിന്. പദ്ധതി പൂർത്തിയാക്കുന്നതിന് സമയപരിധി നീട്ടണമെന്ന ആവശ്യത്തിൽ കർശന നിബന്ധനകളാണ് ലോകബാങ്കിന്റേത്. ഇതിൽ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെ നിയമിക്കുന്ന കാര്യമൊഴികെ ബാക്കിയെല്ലാം പൂർത്തിയാക്കിയതായി സർക്കാർ പറയുന്നു. രണ്ടാംഘട്ടത്തിലെ പ്രധാനപാതയായ 82 കിലോമീറ്ററുള്ള പുനലൂർ-പൊൻകുന്നം പാതയുടെ ദർഘാസ് നടപടികൾ പൂർത്തിയായിട്ടില്ല. തലശ്ശേരി-വളവുപാറ പാതയും പൂർത്തിയായിട്ടില്ല. ബാക്കിയുള്ളതെല്ലാം അവസാനഘട്ടത്തിലാണെന്ന് കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ പറയുന്നു. 44.5 കോടി ഡോളറാണ് കെ.എസ്.ടി.പി. രണ്ടാംഘട്ടപദ്ധതിക്കായി വിനിയോഗിക്കുന്നത്. ഇതിൽ 21.6 കോടി ഡോളർ ലോകബാങ്ക് വായ്പയാണ്. കൺസൾട്ടന്റില്ല വൻകിടപദ്ധതിയായ കെ.എസ്.ടി.പി. രണ്ടാംഘട്ടത്തിന് ഇതുവരെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെ നിയമിച്ചിട്ടില്ല. ഇത് പ്രധാനപോരായ്മയായി ലോകബാങ്ക് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. പദ്ധതിപൂർത്തീകരണത്തിലേക്ക് അടുക്കുന്ന പശ്ചാത്തലത്തിൽ കൺസൾട്ടന്റിനെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. പുനലൂർ-പൊൻകുന്നം പാതയ്ക്ക് കൺസൾട്ടൻസി നിയമനം അത്യാവശ്യമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സമയപരിധി നീട്ടിനൽകിയാൽ മാനേജ്മെന്റ് കൺസൾട്ടന്റിന്റെ നേതൃത്വത്തിലാകണം പദ്ധതി പൂർത്തീകരിക്കേണ്ടത്. കൺസൾട്ടൻസി നിയമനത്തിന് ആഗോള മത്സരാധിഷ്ഠിത ദർഘാസ് വിളിക്കണം. റോഡ് സുരക്ഷയ്ക്കായി ഫണ്ട് സമാഹരിക്കണമെന്നും (ചലഞ്ച് ഫണ്ട്) നിർദേശിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2CFlzTk
via
IFTTT
No comments:
Post a Comment