കളിക്കാനിറങ്ങുന്ന വീട്ടുമുറ്റം പോലെയാണ് അഭിലാഷ് ടോമിക്ക് കടൽ. ഏഴാം വയസ്സിൽ കണ്ട കടലിനെക്കുറിച്ച് പറയുന്ന ഒരു ഡോക്യുമെന്ററിയിൽ തുടങ്ങിയതാണ് അഭിലാഷും കടൽതിരകളും തമ്മിലുള്ള പ്രണയം. എന്നിട്ടും അഭിലാഷിനെ കടൽ ഭയപ്പെടുത്തി. കപ്പലുകളൊന്നും സഞ്ചരിക്കാത്ത, എത്തിപ്പെടാൻ പ്രയാസമായ ആ കടൽവഴിയിൽ വേദനതിന്ന് അഭിലാഷ് മൂന്നു ദിവസം കിടന്നു. ആകെ കൂട്ടിനുണ്ടായിരുന്നത് പ്രിയപ്പെട്ട പായ്വഞ്ചി തൂരിയ മാത്രം. തന്നെ ഭയപ്പെടുത്തിയ കടലിനേയും ചുഴറ്റിയെറിഞ്ഞ തിരകളേയും അതിജീവിച്ച് ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിൽ കടന്നുപോയ, നരകതുല്ല്യമായ ആ മൂന്നു ദിവസം ഓർത്തെടുക്കുകയാണ് അഭിലാഷ്. കടലാകെ പ്രക്ഷുബ്ധമായിരുന്നു, കാറും കോളും നിറഞ്ഞപ്പോൾ ഉയർന്നടിച്ച തിരകൾ എന്നെ പായ്മരത്തിന്റെ തുഞ്ചത്തേക്ക് ചുഴറ്റിയെറിഞ്ഞു. 14 മീറ്റർ വരെ ഉയരത്തിലാണ് തിരകളടിച്ചത്. ഇതിനനുസരിച്ച് 110 ഡിഗ്രി വരെ ഉയർന്ന വഞ്ചി പിന്നീട് നിവർന്നപ്പോൾ ഞാൻ തുഞ്ചത്ത് നിന്നും മരം ഉറപ്പിച്ചിരുന്ന തട്ടിലേക്ക് വീണു. ഇതുപോലൊരു കടലിനെ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല. നരകതുല്ല്യമെന്നല്ലാതെ ആ നിമിഷത്തെ വിവരിക്കാൻ വേറെ വാക്കുകളില്ല. ആംസ്റ്റർഡാം ദ്വീപിലെ ആശുപത്രിക്കിടക്കയിൽ നിന്ന് ഹിന്ദുസ്ഥാൻ ടൈംസ് പ്രതിനിധിയുമായി സാറ്റലൈറ്റ് ഫോണിൽ സംസാരിക്കുകയായിരുന്നു അഭിലാഷ്. കടൽത്തിരയിൽപ്പെട്ടപ്പോൾ മുതൽ തുടങ്ങിയ എക്കിൾ നിലക്കാത്തതിനാൽ പ്രയാസപ്പെട്ടായിരുന്നു അഭിലാഷ് ഓരോ നിമിഷവും വിവരിച്ചത്. പായ്മരത്തിന്റെ തുഞ്ചത്തുനിന്ന് താഴേക്ക് വീഴുന്നതിനിടയിൽ വാച്ച് കയറിൽ കുരുങ്ങി. ഒറ്റക്കൈയിൽ തൂങ്ങി കുറച്ചുനേരം നിന്നു. കണങ്കൈ ഒടിയുമെന്ന് വരെ തോന്നി. അത്രയ്ക്ക് വേദനയുണ്ടായിരുന്നു. ഭാഗ്യത്തിന് വാച്ചിന്റെ സ്ട്രാപ്പ് പൊട്ടി. ഇതോടെ കൈ പിടിത്തംവിട്ടു. വഞ്ചിയുടെ തട്ടിലേക്ക് വീണു. എങ്ങനെയെങ്കിലും തൂരിയയെ മുന്നോട്ടുകൊണ്ടുപോകാനായിരുന്നു പിന്നീടുള്ള ശ്രമം. പഠിച്ചതെല്ലാം പയറ്റിനോക്കി. പക്ഷേ പരാജയമായിരുന്നു ഫലം. 150 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിനേയും 14 മീറ്റർ ഉയരത്തിലടിക്കുന്ന തിരമാലയേയും മറികടന്ന് എങ്ങനെ മുന്നോട്ടുനീങ്ങാനാണ്? അഭിലാഷിന്റെ മകൻ പായ്വഞ്ചി തുരിയയിൽ ഫോട്ടോ: ഫെയ്സ്ബുക്ക് അപകടത്തിൽപെടുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസംതന്നെ അതിശക്തമായ കാറ്റ് വീശാൻ പോകുകയാണെന്ന് അറിയാമായിരുന്നു. ബാരോമീറ്ററിൽ 1020 മില്ലിബാറുണ്ടായിരുന്നത് 50 പോയിന്റ് ഇടിഞ്ഞതോടെ ചുഴലിക്കാറ്റ് രൂപംകൊള്ളുകയാണെന്ന് ഞാൻ മനസ്സിലാക്കി. അതിനിടെ കാറ്റിൽനിന്നു വൈദ്യുതിയുണ്ടാക്കാനുള്ള സംവിധാനവും തകർന്നു. വഞ്ചി വീണ്ടും തിരയിൽപ്പെട്ട് ഗ്യാസ് അടുപ്പും സിലിണ്ടറും താഴെ വീണു. വാതകം ചോരുന്നുണ്ടായിരുന്നു. സിലിണ്ടർ നേരെയാക്കി ചോർച്ച തടഞ്ഞു. അപ്പോഴേക്കും എഞ്ചിന് സമീപം ഡീസൽ ചോർച്ചയുണ്ടായി. എന്തു ചെയ്യണമെന്നറിയാതെ തലയിൽ കൈവെച്ചുപോയി. നിസ്സഹായവസ്ഥയുടെ അങ്ങേയറ്റമായിരുന്നു അത്. വീണതിന്റെ ആഘാതത്തിൽ നടുവേദന തുടങ്ങി. നടക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഇടറിവീണു. പിന്നീട് ഇഴഞ്ഞുനീങ്ങി സാറ്റലൈറ്റ് ഫോണിനടുത്തെത്തി അപകടത്തിൽപട്ടെ വിവരം ഗോൾഡൻ ഗ്ലോബ് റേസ് അധികൃതരെ അറിയിക്കുകയായിരുന്നു. ആ 70 മണിക്കൂറിൽ ഒന്നും ഓർത്തെടുക്കാൻ ഞാൻ തുനിഞ്ഞില്ല. കുടുംബത്തെക്കുറിച്ചോ സ്വന്തം ജീവനെക്കുറിച്ചോ ആശങ്കപ്പെട്ടില്ല. ഓരോന്ന് ആലോച്ചിച്ചുകൂട്ടിയാൽ അത് കൂടുതൽ പ്രശ്നമുണ്ടാക്കുമെന്ന് അറിയാമായിരുന്നു. വർഷങ്ങളായുള്ള കടൽയാത്ര പഠിപ്പിച്ചുതന്ന പാഠമാണത്. അഭിലാഷിന്റെ ഭാര്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് നിലവിൽ ഐ.എൻ.എസ് സത്പുരയിൽ ഇന്ത്യയിലേക്കുള്ള യാത്രയിലാണ് അഭിലാഷ്. ആംസ്റ്റർഡാം ദ്വീപിൽ നിന്ന് അഭിലാഷിനെ സത്പുരയിൽ കടൽമാർഗം ഇന്ത്യയിലെത്തിക്കും. ഒക്ടോബർ പകുതിയോടെ അഭിലാഷ് ജന്മനാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. വീട്ടിൽ തിരിച്ചെത്തിയ ശേഷം രണ്ട് കാര്യങ്ങളാണ് അഭിലാഷിന്റെ മുന്നിലുള്ളത്. ആദ്യം ആരോഗ്യം വീണ്ടെടുക്കണം. രണ്ടാമത്തെ കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ പുഞ്ചിരിയോടെ അഭിലാഷ് പറഞ്ഞു; വീണ്ടും കടലിലൂടെയുള്ള യാത്ര തുടങ്ങണം. Content Highlights: Abhilash Tomy first interview after being rescued
from mathrubhumi.latestnews.rssfeed https://ift.tt/2xO942H
via
IFTTT
No comments:
Post a Comment