കെയ്റോ: ലൈംഗിക പീഡനാരോപണം ഉന്നയിച്ച് ഫേസ് ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് ഈജിപ്ഷ്യൻ യുവതിയെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. നടിയും മനുഷ്യാവകാശ പ്രവർത്തകയുമായ അമാൽ ഫാത്തിയ്ക്കാണ് രണ്ടു വർഷത്തെ തടവുശിക്ഷ ലഭിച്ചത്. മേയിലാണ് അമാൽ ഫാത്തി തനിക്കെതിരെ നടന്ന ലൈംഗികപീഡനത്തെ കുറിച്ച് 12 മിനിറ്റ് ദൈർഘ്യമുള്ളവീഡിയോ ഫേസ്ബുക്കിൽ ഇട്ടത്. ബാങ്കിലേക്ക് പോയ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും സ്ത്രീകളുടെ സുരക്ഷയിൽ സർക്കാരിന്റെ പരാജയമാണിതെന്നും ഫാത്തി വീഡിയോയിൽ പറഞ്ഞിരുന്നു. ഫേസ്ബുക്കിൽ വീഡിയോ വന്നതിനെ തുടർന്ന് സുരക്ഷാസേന ഫാത്തിയുടെ വീട്ടിൽപരിശോധന നടത്തുകയും ഇവരെ ഭർത്താവിനും മകനുമൊപ്പം അറസ്റ്റു ചെയ്യുകയും ചെയ്തു. ഭർത്താവ് മൊഹമ്മദ് ലോഫ്തിയെയും മകനെയും പോലീസ് പിന്നീട് വിട്ടയച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചതിനും സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചതിനും ഫാത്തിയ്ക്ക് ഒരു കൊല്ലത്തെ തടവും 10,000 ഈജിപ്ഷ്യൻ പൗണ്ട് പിഴയുമാണ് ശിക്ഷ. ഫാത്തിയുടെ തീവ്രവാദബന്ധത്തെക്കുറിച്ചുള്ള അന്വേഷണം തുടർന്നു വരികയായിരുന്നു. ഏപ്രിൽ 6 എന്ന യുവജനസംഘടനയിൽ ഫാത്തി അംഗമായിരുന്നുവെന്നും ആ സംഘടന ഇപ്പോൾ നിരോധിക്കപ്പെട്ടതാണെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അമാൽ ഫാത്തി വ്യാജവാർത്ത പ്രചരിപ്പിച്ചിട്ടില്ലെന്ന തെളിവുകൾ ഹാജരാക്കിയിരുന്നുവെന്നും അതൊന്നും കോടതി പരിഗണിച്ചില്ലെന്നും മനുഷ്യവകാശപ്രവർത്തകൻ കൂടിയായ മൊഹമ്മദ് ലോഫ്തി മാധ്യമങ്ങളോട് പറഞ്ഞു. വീഡിയോ നൽകിയ കേസിൽ ഫാത്തിയ്ക്ക് ജാമ്യം അനുവദിച്ചുവെങ്കിലും തീവ്രവാദബന്ധം ആരോപിച്ച് അത് നിഷേധിക്കുകയായിരുന്നുവെന്ന് ലോഫ്തി ആരോപിച്ചു. അമാൽ ഫാത്തിയ്ക്ക് ലഭിച്ച ശിക്ഷ രാജ്യത്തെ സ്ത്രീകൾക്ക് സർക്കാർ നൽകുന്ന മുന്നറിയിപ്പാണെന്നും ലോഫ്തി പറയുന്നു. സ്ത്രീകളുടെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള സർക്കാരിന്റെ ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നും ലോഫ്തി ആരോപിക്കുന്നു. ഫാത്തിയുടെ വിധിക്കെതിരെ നിരവധി മനുഷ്യാവകാശസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. അമാൽ ഫാത്തി കടുത്ത മാനസിക സംഘർഷത്തിലാണെന്നും ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഐക്യരാഷ്ട്ര സഭയും ആംനസ്റ്റി ഇന്റർനാഷണലും പ്രതിഷേധമറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OZ9dqI
via
IFTTT
No comments:
Post a Comment