മുംബൈ: ജിഎസ്ടി കുറച്ചതുമൂലം വിലകുറഞ്ഞ പല ഹോം അപ്ലയൻസുകളുടെയും വില വീണ്ടും കൂടും. വർധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മിക്ക് തടയിടാൻ 19 ഉത്പന്നങ്ങൾക്ക് കേന്ദ്ര സർക്കാർ ഇറക്കുമതിത്തീരുവ ഉയർത്തിയതിനെതുടർന്നാണിത്. എയർ കണ്ടീഷണറുകൾ, കൺസ്യൂമർ ഉപകരണങ്ങൾ, സ്പീക്കറുകൾ, റഫ്രിജറേറ്ററുകൾ, പാദരക്ഷകൾ, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ തുടങ്ങിയവയ്ക്കാണ് തീരുവ ഉയർത്തുന്നത്. എയർ കണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, 10 കിലോഗ്രാമിൽ താഴെയുള്ള വാഷിങ് മെഷീനുകൾ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇരുപത് ശതമാനമായാണ് ഉയർത്തുന്നത്. അതേസമയം സ്പീക്കറുകൾ, സ്യൂട്ട്കെയ്സുകൾ, യാത്രാ ബാഗുകൾ, സിങ്ക്, ടേബിൾ വെയർ, കിച്ചൺവെയർ ഉത്പന്നങ്ങൾക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയുടെ മേൽ 50 ശതമാനം അധിക തീരുവയാണ് ചുമത്തുന്നത്. ജെറ്റുകൾക്ക് ആവശ്യമായ വിമാന ഇന്ധനത്തിന് (എ.ടി.എഫ്.) അഞ്ചു ശതമാനം തീരുവയാകും ചുമത്തുക. ഇറക്കുമതിത്തീരുവ ഉയർത്തുന്നതോടെ വിമാന യാത്രാ നിരക്ക് ഉയരുന്നതിനൊപ്പം വിദേശ നിർമിത റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയും ഉയർന്നേക്കും. കഴിഞ്ഞ സാമ്പത്തിക വർഷം ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി മൂല്യം 86,000 കോടി രൂപയായിരുന്നു. രൂപയുടെ മൂല്യം ഈ വർഷം 12 ശതമാനത്തിലധികം ഇടിഞ്ഞ സാഹചര്യത്തിലാണ് തീരുവ ഉയർത്തുന്നത്. ഏപ്രിൽ-ജൂൺ പാദത്തിലെ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യുടെ 2.4 ശതമാനമായി വർധിച്ചിരുന്നു. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനൊപ്പം രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കുക കൂടി സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വ്യാഴാഴ്ച മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും.
from mathrubhumi.latestnews.rssfeed https://ift.tt/2xHolCy
via
IFTTT
No comments:
Post a Comment