തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ വെള്ളം പ്രയോജനപ്പെടുത്തി കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരു വൈദ്യുതിനിലയംകൂടി നിർമിക്കുന്നതിന് ആലോചന തുടങ്ങി. ഇതിനുള്ള പദ്ധതിനിർദേശം തയ്യാറാക്കാനായി വൈദ്യുതിബോർഡിലെ ഉത്പാദനവിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. അണക്കെട്ടിൽ ഒഴുകിയെത്തുന്ന വെള്ളം പരമാവധി പ്രയോജനപ്പെടുത്തി ഭാവിയിൽ പ്രളയം നിയന്ത്രിക്കാൻകൂടിയാണ് പുതിയ നിലയത്തെക്കുറിച്ചുള്ള ആലോചന. എതിർപ്പുകൾ കാരണം കേരളത്തിൽ പുതിയ വൈദ്യുതപദ്ധതികൾ തുടങ്ങാൻ കഴിയുന്നില്ല. ചെറുകിടപദ്ധതികൾകൊണ്ട് വൈദ്യുതിക്ഷാമം പരിഹരിക്കാൻ കഴിയില്ല. ഈസാഹചര്യത്തിലാണ് ഇടുക്കിയിൽ പുതിയൊരു നിലയംകൂടി തുടങ്ങാനുള്ള സാധ്യത തേടുന്നത്. ഈ പ്രളയകാലത്തുണ്ടായതുപോലെ അധികം വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തിയാൽ തുറന്നുവിടാനേ കഴിയൂ. പുതിയനിലയം വന്നാൽ അതിന്റെയൊരു ഭാഗംകൂടി പ്രയോജനപ്പെടുത്തി വൈദ്യുതി ഉത്പാദിപ്പിക്കാം -അദ്ദേഹം പറഞ്ഞു. പണം കണ്ടെത്തുക വെല്ലുവിളി പുതിയ നിലയത്തിന് പണം കണ്ടെത്തുക എന്നത് ബോർഡിന് വെല്ലുവിളിയാണ്. ഇതിന് ഏകദേശം 800 മുതൽ 1000 കോടിരൂപവരെ ചെലവുവരും. മുതൽമുടക്കിന്റെ ഒരുഭാഗം സർക്കാരാണ് നൽകേണ്ടത്. അതിനാൽ സർക്കാർ പച്ചക്കൊടി കാട്ടിയാലേ ബോർഡിന് മുന്നോട്ടുപോകാനാവൂ. ഇടുക്കിയിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിച്ച വെള്ളം തിരിച്ച് അണക്കെട്ടിലേക്കുതന്നെ പമ്പുചെയ്ത് എത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ചും പ്രാഥമിക ചർച്ചകൾ നടക്കുന്നു. ഈ സംവിധാനം സ്ഥാപിക്കാൻ ബോർഡിന് കഴിഞ്ഞില്ലെങ്കിൽ നാഷണൽതെർമൽ പവർ കോർപ്പറേഷൻ തയ്യാറാണെന്ന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയുടെ കഴിഞ്ഞയോഗത്തിൽ ചർച്ചയുണ്ടായി. ഈ സംവിധാനം വന്നാൽ ഇടുക്കിയിൽനിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കുന്നത്കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനാവും. നാല് ജനറേറ്ററുകൾ ഇപ്പോൾ മൂലമറ്റത്തുള്ള പവർഹൗസിന്റെ ശേഷി 720 മെഗാവാട്ടാണ്. ദിവസം ഒന്നരക്കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. 180 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണ് ഇവിടെയുള്ളത്. പുതിയ നിലയത്തിൽ കുറഞ്ഞത് നാലു ജനറേറ്ററുകളെങ്കിലും വേണമെന്നാണ് ബോർഡ് ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കിൽ ദിവസം 70 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ഇപ്പോൾ കേരളത്തിൽ രാത്രികാലത്ത് 350 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. ഉത്പാദനത്തിലെയും ഉപയോഗത്തിലെയും വ്യത്യാസം കൂടിവരികയാണ്. ഈ നിലയത്തിലൂടെ വൈദ്യുതിക്ഷാമം ഒരുപരിധിവരെ പരിഹരിക്കാനാവും.
from mathrubhumi.latestnews.rssfeed https://ift.tt/2CmCdqz
via
IFTTT
No comments:
Post a Comment