തൃശ്ശൂർ: ഇരയാകുക എന്നാൽ, പോരാടുക എന്നാണ് ഇപ്പോഴത്തെ അർത്ഥം. വിശ്വസിച്ച സഹപ്രവർത്തകനിൽനിന്ന് പ്രതീക്ഷിക്കാത്ത അനുഭവം നേരിടേണ്ടിവന്ന ഡി.വൈ.എഫ്.ഐ.യുടെ വനിതാനേതാവിന്റെ തീരുമാനവും അതുതന്നെ. എം.എൽ.എ. ഹോസ്റ്റലിൽവെച്ച് ഡി.വൈ.എഫ്.ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ.എൽ. ജീവൻലാലിൽനിന്ന് മോശമായ അനുഭവമുണ്ടായ യുവതി മാതൃഭൂമി റിപ്പോർട്ടർ എൽ. മീരയുമായി സംസാരിച്ചതിൽനിന്ന്. അന്ന് സംഭവിച്ചത് ഞാൻ മെഡിക്കൽ പ്രവേശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. തിരുവനന്തപുരത്തുള്ള കോച്ചിങ് സെന്ററിനെപ്പറ്റി ജീവൻലാലാണ് പറഞ്ഞത്. എം.എൽ.എ.യുടെ പി.എ.യുടെ മകൾ അവിടെയാണ് പഠിക്കുന്നതെന്നും പ്രവേശനം അദ്ദേഹം ശരിയാക്കിത്തരുമെന്നും പറഞ്ഞു. ബാലസംഘത്തിൽ പ്രവർത്തിക്കുന്ന കാലംമുതലേ ജീവൻലാലിനെ അറിയാം. അയാൾക്ക് ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞു. അങ്ങനെ ജൂലായ് ഒമ്പതിന് രാത്രി തിരുവനന്തപുരത്തെത്തി. അന്ന് എം.എൽ.എ. ഹോസ്റ്റലിൽ താമസിച്ചു. കാര്യങ്ങൾ ശരിയാക്കി പിറ്റേന്നുതന്നെ തിരിച്ചുപോരണമെന്നു കരുതിയെങ്കിലും കഴിഞ്ഞില്ല. ജീവൻലാലിന് ഏതോ പേപ്പർ ശരിയാക്കാനുണ്ടെന്നു പറഞ്ഞു. അതിനാൽ അന്നു തിരികെ വന്നില്ല. ഒരുദിവസംകൂടി തങ്ങി. ആ രണ്ടുദിവസവും ഇയാളെക്കൊണ്ട് പ്രശ്നമുണ്ടായില്ല. 11-ന് രാവിലെ തിരികെ പോകാൻ ബാഗെടുക്കുമ്പോൾ അയാൾ മുറിയിൽ കടന്നുവന്ന് ഉള്ളിൽനിന്നു വാതിൽ പൂട്ടി. കിടക്കയിൽ തള്ളിയിടാൻ ശ്രമിച്ചു. ഞാൻ ശബ്ദമുണ്ടാക്കി ഓടിമാറാൻ തുടങ്ങിയപ്പോൾ എന്റെ വായ് പൊത്തിപ്പിടിച്ചു. ഞാൻ ചെറുത്തുനിന്നതോടെ അയാൾ പിന്മാറി. മാപ്പുപറയാനും കരയാനും തുടങ്ങി. പരാതിയിലേക്ക് എത്തിയത് ഞാൻ തകർന്നുപോയി. കുറേ കരഞ്ഞു. സഹോദരനെപ്പോലെ കരുതിയ ആൾ വിചാരിക്കാത്ത തരത്തിൽ പെരുമാറിയത് ഞെട്ടിച്ചു. എനിക്ക് എങ്ങനെയെങ്കിലും തിരിച്ചുവരണമെന്നായി. തിരിച്ചുള്ള യാത്രയിൽ ആർക്കും സംശയം തോന്നരുതെന്ന രീതിയിൽ ശ്രദ്ധിച്ചാണ് അയാൾ പെരുമാറിയത്. ഞാൻ വീട്ടിലെത്തി സംഭവിച്ചതെല്ലാം പറഞ്ഞു. ജീവൻലാലിനെപ്പറ്റി പിന്നീടാണ് ഞാൻ കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്. ഡി.വൈ.എഫ്.ഐ.യുടെ മറ്റൊരു പെൺകുട്ടിക്കും ഇയാളിൽനിന്ന് മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. ആ കുട്ടിയോട് ഞാൻ കാര്യം പറഞ്ഞു. ആ കുട്ടിയിൽനിന്നാണ് സി.പി.എം. ലോക്കൽ കമ്മിറ്റിയിലേക്കും ഏരിയാ കമ്മിറ്റിയിലേക്കും കാര്യങ്ങൾ എത്തുന്നത്. ജീവൻലാലിന്റെ അടുത്ത ബന്ധുവും ഡി.വൈ.എഫ്.ഐ.യിലുണ്ട്. പുറത്തുപറഞ്ഞാൽ പാർട്ടിക്കു പ്രശ്നമാണെന്നായിരുന്നു അവരുടെയൊക്കെ അഭിപ്രായം. സി.പി.എം. കുടുംബം എന്ന നിലയിൽ പാർട്ടിക്കുള്ളിൽതന്നെ പ്രശ്നം പരിഹരിക്കാമെന്നാണ് ഞങ്ങൾ കരുതിയത്. വിഷയം സൂചിപ്പിച്ച ആരോടോ അവർ രേഖാമൂലം പരാതിയൊന്നും തന്നിട്ടില്ലല്ലോ എന്ന് ജീവൻലാലിന്റെ ബന്ധു പറഞ്ഞതായി അറിഞ്ഞു. അങ്ങനെയാണ് ലോക്കൽ കമ്മിറ്റിയിൽ ഞങ്ങൾ രേഖാമൂലം പരാതി കൊടുത്തത്. നടപടിയുണ്ടാകാൻ പിന്നെയും വൈകി ഏരിയാ കമ്മിറ്റി കൂടിയിട്ട് ജീവൻലാലിനെ പാർട്ടിയിൽനിന്നു പറത്താക്കിയെന്നാണ് ഞങ്ങളോടു പറഞ്ഞത്. എന്നിട്ടും അയാളെ പല പരിപാടികളിലും കണ്ടതോടെയാണ് നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്. സെപ്റ്റംബർ മൂന്നിന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ക്കു പരാതി കൊടുത്തു. ഇതിനിടെ ഞാൻ സാമൂഹികമാധ്യമങ്ങളിലിട്ട പോസ്റ്റുകൾ നേതാക്കളിൽ പലരും കണ്ടിരുന്നു. പാർട്ടി കുടുംബമായിട്ടുപോലും ഒരാളും ഒന്നും ചെയ്തില്ല. മാത്രമല്ല, ഞങ്ങളെപ്പറ്റി മോശമായി പറഞ്ഞുനടക്കാനും തുടങ്ങി. ജീവൻലാൽ വീട്ടിലെത്തി മാപ്പുപറഞ്ഞെങ്കിലും നടന്നതൊന്നും ക്ഷമിക്കാൻ കഴിയില്ല. വനിതാനേതാക്കൾ അടക്കമുള്ളവർ വീട്ടിലെത്തി. പാർട്ടിയെ കരിവാരിത്തേച്ചുവെന്ന് പലരും ഞങ്ങളെ കുറ്റപ്പെടുത്തി. പാർട്ടിക്കു മോശമാകരുതെന്നു കരുതിയാണ് ആദ്യം പുറത്തുപറയാതിരുന്നത്. ഇപ്പോൾ ഒരുവർഷം ജീവൻലാലിനെ സസ്പെൻഡ് ചെയ്തതായി ഏരിയാ കമ്മിറ്റിയിൽനിന്ന് പറഞ്ഞു. പക്ഷേ, ഏതെങ്കിലും അന്വേഷണ കമ്മിഷനെ വെച്ച് അയാൾ തിരിച്ചുവന്നാൽ ഞങ്ങൾ പറഞ്ഞത് കള്ളമാകില്ലേ. അങ്ങനെയാണ് മുന്നോട്ടുപോകാൻതന്നെ തീരുമാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2M7pKqs
via
IFTTT
No comments:
Post a Comment