തിരുവനന്തപുരം: ഹൈജമ്പിൽ ഉയരങ്ങൾ തിരുത്തിക്കൊണ്ടിരുന്ന കാലത്ത് ബോബി അലോഷ്യസിന് അർജുന പുരസ്കാരം ലഭിക്കുമെന്ന് പലരും കരുതി. ബോബിയും അത് പ്രതീക്ഷിച്ചു. പക്ഷേ, ഏഷ്യൻ ഗെയിംസിൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ ബോബിക്ക് അന്ന് അംഗീകാരം കിട്ടിയില്ല. എന്നാൽ ചാട്ടം നിർത്തി പുതുതലമുറയുടെ കായികസ്വപ്നങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കാലത്ത് ബോബിയെ, കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാൻ ചന്ദ് പുരസ്കാരം തേടിയെത്തിയിരിക്കുന്നു. ധ്യാൻചന്ദ് പുരസ്കാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ബോബി അലോഷ്യസ് പറഞ്ഞു. കരിയറിൽ നിന്ന് വിരമിച്ചതിനു ശേഷവും എന്റെ സമയവും പ്രയത്നവുമെല്ലാം ഞാൻ സ്പോർട്സിനായി ചെലവഴിച്ചിരുന്നു. കായികഭരണ രംഗത്തും പരിശീലനത്തിനുമെല്ലാം എന്റേതായ സംഭാവനകൾ നൽകാൻ ശ്രമിച്ചു. അവാർഡ് കിട്ടിയതിൽ ഏറെ സന്തോഷമുണ്ട്. ഹൈജമ്പിൽ 2002-ലെ ബുസാൻ ഏഷ്യൻ ഗെയിംസിലും 2002ൽ ശ്രീലങ്കയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെള്ളി നേടിയ താരമാണ് ബോബി. 2000- ത്തിൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. ഹെജമ്പിൽ 1.91 മീറ്റർ ചാടിയ ബോബിയുടെ പേരിലായിരുന്നു ഏറെക്കാലം ദേശീയ റെക്കോഡ്. ധ്യാൻചന്ദ് അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായി ബോബി മാതൃഭൂമിയോട് പറഞ്ഞു. അത്ലറ്റിക് ഫെഡറേഷൻ നല്ല പിന്തുണ നൽകി. അർജുന അവാർഡ് ലഭിക്കുന്നതിനേക്കാൾ പ്രയാസമാണ് ധ്യാൻചന്ദ് അവാർഡ് ലഭിക്കാൻ. വിരമിച്ചശേഷം കായികരംഗത്ത് തുടരാൻ നമ്മൾ ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും. ജോലിത്തിരക്കിനിടയിലും ഇതിന് സമയം കണ്ടെത്തണം. കേരള സ്പോർട്സ് കൗൺസിലിൽ ജോയന്റ് സെക്രട്ടറി ആയിരുന്ന ബോബി ഇപ്പോൾ തിരുവനന്തപുരത്ത് കസ്റ്റംസിൽ സൂപ്രണ്ടാണ്. മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയയാണ് ഭർത്താവ്. മക്കൾ: സ്റ്റെഫാൻ, ഗംഗോത്രി, ഋതിക്.
from mathrubhumi.latestnews.rssfeed https://ift.tt/2MRvk0l
via
IFTTT
No comments:
Post a Comment