തിരുവനന്തപുരം: ബിരുദപരീക്ഷ നടത്തിപ്പിലെ ഭാരം കുറയ്ക്കാൻ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകൾ കോളേജ് തലത്തിൽ നടത്തുന്നത് സർവകലാശാലകൾ ആലോചിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീൽ. രണ്ട്, നാല്, ആറ്സെമസ്റ്റർ പരീക്ഷകൾ സർവകലാശാലകൾ നടത്തണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം ബിരുദഫലത്തിലെ ഗ്രേഡ് നിശ്ചയിക്കേണ്ടത്. വിവിധ സർവകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം മുന്നോട്ടുവെച്ചത്. ഫൈനൽ സെമസ്റ്റർ ബിരുദപരീക്ഷകളുടെ ഫലപ്രഖ്യാപനം ഏപ്രിൽ മുപ്പതിനകവും ബിരുദാനന്തരബിരുദ പരീക്ഷാഫലം മേയ് മുപ്പത്തിയൊന്നിനകവും പൂർത്തിയാക്കണം. ഓൺലൈനായി ചോദ്യപ്പേപ്പർ ലഭ്യമാക്കണം. ഉത്തരക്കടലാസുകൾ ഓൺലൈനായി ലഭ്യമാക്കാനും കഴിയണം. സംസ്ഥാനത്തിനകത്തെ സർവകലാശാലകളുടെ കോഴ്സുകൾ പരസ്പരം അംഗീകരിക്കാത്തതിനാൽ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നു. ഒരു ചാൻസലറുടെ കീഴിൽ വരുന്ന സർവകലാശാലകൾ കോഴ്സുകൾക്ക് പരസ്പരം അംഗീകാരം നൽകുന്നില്ലെന്നത് അഭിലഷണീയമല്ല. ദേശീയ, അന്തർദേശീയ തലത്തിൽ പ്രശസ്തമായ സ്ഥാപനങ്ങളുടെ കോഴ്സുകൾ പാസായ വിദ്യാർഥികളോടുപോലും നമ്മുടെ സർവകലാശാലകൾ തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതും അംഗീകരിക്കാനാവില്ല. നാക് അക്രഡിറ്റേഷൻ നൽകുന്നതുപോലെ സ്വാശ്രയ കോളേജുകളെ വിലയിരുത്താൻ സാക് (സ്റ്റേറ്റ് അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) രൂപവത്കരിക്കും. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വേഗം നൽകാൻ അവ ഓൺലൈനായി ലഭ്യമാക്കണം. ഗവേഷണ കൂട്ടായ്മയ്ക്ക് രൂപം നൽകണം. ഓരോ സർവകലാശാലയിലും വർഷം ചുരുങ്ങിയത് 100 വിദേശ വിദ്യാർഥികളെയെങ്കിലും പ്രവേശിപ്പിക്കാൻ കഴിയണം. ഇതിന് ആകർഷകമായ കോഴ്സുകളും സൗകര്യങ്ങളും സജ്ജീകരിക്കണം. ഗവേഷണത്തിന് നൽകുന്ന സ്കോളർഷിപ്പ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണം. സർവകലാശാലകളിലെ ശുചീകരണം, ഉദ്യാനപാലനം തുടങ്ങിയ ജോലികൾ കുടുംബശ്രീയെ ഏൽപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. ആദ്യദിനം കേരള, കണ്ണൂർ, കലിക്കറ്റ്, എം.ജി. സർവകലാശാല പ്രതിനിധികൾ പങ്കെടുത്തു. കുസാറ്റ്, ശാസ്ത്ര-സാങ്കേതിക സർവകലാശാല, മലയാളം, ന്യുവാൽസ് സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2QC7M2F
via
IFTTT
No comments:
Post a Comment