തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള വയലിനിസ്റ്റ് ബാലഭാസ്‌കറിനായി പ്രാർഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും. ഭാര്യ ലക്ഷ്മിയുടെ നിലയിൽ പുരോഗതിയുണ്ട്. മകൾ രണ്ടു വയസ്സുകാരി തേജസ്വിനി ബാലയുടെ മൃതദേഹം മോർച്ചറിയിലാണ്.ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുകയാണ്. അതിതീവ്രപരിചരണ യൂണിറ്റിലാണ് അദ്ദേഹം. ബാലഭാസ്‌കർ വെന്റിലേറ്ററിൽ തുടരുകയാണെന്ന് ആശുപത്രി പി.ആർ.ഒ. അറിയിച്ചു. ഡോക്ടർമാരുടെ നിരന്തര നിരീക്ഷണത്തിലാണ്. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. വെന്റിലേറ്റർ മാറ്റിയപ്പോൾ ബാലഭാസ്‌കറിനോടു സംസാരിച്ചതായും ഇമവെട്ടിയതായുമാണ് സുഹൃത്തുക്കളിൽ ചിലർ പറയുന്നത്. ഇത് ആരോഗ്യനിലയിലെ നേരിയ പുരോഗതിയാണെന്നാണു വിലയിരുത്തൽ. എന്നാലിതിന് ഔദ്യോഗികസ്ഥിരീകരണമില്ല.ബാലഭാസ്‌കറിന്റെ കുടുംബത്തിനുണ്ടായ അത്യാഹിതത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സിനിമാലോകവും. പ്രാർഥനയോടെയാണ് അതിതീവ്രപരിചരണവിഭാഗത്തിനു മുന്നിൽ തടിച്ചുകൂടിയവർ ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്. നൂറുകണക്കിനു പേരാണ് ആശുപത്രിയിലെത്തിക്കൊണ്ടിരിക്കുന്നത്. മന്ത്രി എ.കെ.ബാലൻ, സുരേഷ് ഗോപി എം.പി., ഗായകൻ ജി.വേണുഗോപാൽ തുടങ്ങിയവർ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയിരുന്നു. ഇതു കൂടാതെ നൂറു കണക്കിന് സുഹൃത്തുക്കളാണ് ബാലഭാസ്‌കറിനു വേണ്ടി പ്രാർഥനയുമായി എത്തുന്നത്.ബാലഭാസ്‌കറിന്റെ സുഷുമ്‌നാനാഡിക്കും ശ്വാസകോശത്തിനും തകരാറുണ്ട്്. കഴുത്തിലെ കശേരുക്കൾക്കു ക്ഷതമുണ്ടായതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ പിന്നീടേ ഉണ്ടാകൂ. ശസ്ത്രക്രിയ നടത്താനുള്ള ആരോഗ്യനില ഇപ്പോഴില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.ലക്ഷ്മിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ലക്ഷ്മിക്കു ബോധം തെളിഞ്ഞുവെങ്കിലും മകൾ തേജസ്വിനിബാലയുടെ മരണവിവരം അറിയിച്ചിട്ടില്ല. വിതുമ്പലോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലുള്ളത്.ചൊവ്വാഴ്ച പുലർച്ചെയായിരുന്നു പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. മരത്തിലിടിക്കുകയായിരുന്നു. മകൾ തേജസ്വിനിബാലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലഭാസ്‌കർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.തൃശ്ശൂരിൽനിന്നു ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുകയായിരുന്നു ബാലഭാസ്‌കറും കുടുംബവും. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ONNG3X
via
IFTTT
No comments:
Post a Comment