കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കി മുന്നോട്ടു പോകാനൊരുങ്ങുമ്പോഴും ബി.ജെ.പി. സംസ്ഥാന ഘടകം കേന്ദ്രത്തിലേക്ക് നോക്കിയിരിക്കുകയാണ്. ദേശീയാധ്യക്ഷൻ അമിത് ഷായിൽനിന്ന് ഒരു ’ഓപ്പറേഷൻ കേരള’ പദ്ധതിതന്നെ നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്രത്തിൽനിന്നുള്ള ആ നിർദേശങ്ങൾക്കായി അവർ കാത്തിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളിലേതുപോലെയാവില്ല ഇക്കുറി പാർട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. അതിനായി ചില പരിപാടികൾ സംസ്ഥാന നേതൃത്വം ആലോചിച്ചിട്ടുണ്ടെങ്കിലും നിർണായകമായ ചില തീരുമാനങ്ങൾ മുകളിൽനിന്നു വരുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ആദ്യവട്ട ആലോചനകൾക്കായി 30-ന് കേരളത്തിൽനിന്നുള്ള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണയത്തിലടക്കം ഒരു അമിത് ഷാ മാജിക് നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. സഹ സംഘടനാ ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിൻറെ സാന്നിധ്യത്തിൽ ബുധനാഴ്ച ചേർന്ന കോർ കമ്മിറ്റിയിലും സംസ്ഥാന ഭാരവാഹി യോഗത്തിലും പാർലമെന്റ് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള മാർഗങ്ങളെക്കുറിച്ച് ചർച്ച നടന്നു. രാവിലെ കോർ കമ്മിറ്റി യോഗവും തുടർന്ന് ഭാരവാഹി യോഗവും കഴിഞ്ഞ ശേഷം വൈകീട്ട് ജില്ലാ പ്രസിഡന്റുമാർക്കു വേണ്ടി മാത്രം പ്രത്യേക യോഗവും നടന്നു.എല്ലാ മണ്ഡലങ്ങളിലേക്കും എത്രയും വേഗം മുഴുവൻ സമയ പ്രവർത്തകരെ രംഗത്തിറക്കാനാണ് ആലോചന. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളെ കേരളത്തിൽനിന്ന് കണ്ടെത്തി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രചാരണ പരിപാടികളിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും ശ്രദ്ധിക്കും.കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ വരുത്തിയിട്ടുള്ള വീഴ്ചയും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. ആയുഷ്‌മാൻ ഭാരത് ആരോഗ്യ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാർ വിട്ടുനിന്നത് കേരളത്തിലെ പാവപ്പെട്ടവർക്ക് തിരിച്ചടിയായതെങ്ങനെയെന്നതുൾപ്പെടെയുള്ള കാര്യങ്ങളും പ്രചാരണായുധമാവും.ന്യൂനപക്ഷ മേഖലയിൽ വലിയ മുന്നേറ്റമാണ് പാർട്ടി ലക്ഷ്യമിടുന്നത്. അടുത്തിടെ ചില വൈദികർ പാർട്ടിയിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ മാറ്റമുണ്ടാവുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ക്രൈസ്തവ സമുദായത്തിൽനിന്ന് നേരിട്ട് ബി.ജെ.പി.യിലേക്ക് വരാൻ വിമുഖതയുള്ളവർക്കായി, ബി.ജെ.പി. അനുഭാവമുള്ളവരുടെ ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. ഹൈന്ദവ സാമുദായിക സംഘടനകൾ ബി.ഡി.ജെ.എസ്. ഉണ്ടാക്കിയതുപോലെ, വിവിധ ന്യൂനപക്ഷ സമുദായങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള വേദിയെക്കുറിച്ചാണ് ആശയവിനിമയം നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കുതിക്കാൻ ഒരുങ്ങുമ്പോഴും ബി.ജെ.പി.ക്കുള്ളിൽ പുനഃ സംഘടനയുടെ അതൃപ്തിയും പുകയുന്നുണ്ട്. തഴയപ്പെട്ടതിന്റെ നെഞ്ചുരുക്കത്തോടെയാണ് മുരളീധര വിഭാഗം കമ്മിറ്റികളിൽ പങ്കെടുക്കുന്നത്. കൃഷ്ണദാസ് പക്ഷം പരിക്കില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലുമാണ്. അതേസമയം ജനറൽ സെക്രട്ടറിമാരെ വിശ്വാസത്തിലെടുക്കാതെ അധ്യക്ഷൻ ഒറ്റയാൾ നീക്കങ്ങൾ നടത്തുന്നുവെന്ന അടക്കം പറച്ചിലുകളും അകത്തളങ്ങളിലുണ്ട്. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം പി.എസ്. ശ്രീധരൻ പിള്ള നടത്തിയ, വാജ്‌പേയിയുടെ ചിതാഭസ്മ യാത്രയ്ക്ക് ചിലയിടങ്ങളിൽ തണുപ്പൻ പ്രതികരണമുണ്ടായതും നേതാക്കൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.ബി.ജെ.പി. സംസ്ഥാന കൗൺസിൽ ഇന്ന്കൊച്ചി: ബി.ജെ.പി. സംസ്ഥാന കൗൺസിൽ യോഗം വ്യാഴാഴ്ച എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കും. രാവിലെ പതിനൊന്നിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ നിയോജകമണ്ഡലം പ്രസിഡന്റുമാർ തുടങ്ങി മുകളിലേക്കുള്ള ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന പ്രസിഡൻറായി പി.എസ്. ശ്രീധരൻ പിള്ളയെ നിയമിച്ചതിന് യോഗം അംഗീകാരം നൽകും. വൈകീട്ട് സംസ്ഥാന പ്രഭാരി എച്ച്. രാജയുടെ പ്രസംഗത്തോടെ യോഗം സമാപിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2xHdok9
via
IFTTT
No comments:
Post a Comment