കോട്ടയം: താൻ ബി.ജെ.പിഅംഗത്വമെടുത്തുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് മണർകാട് സെന്റ് മേരീസ്കത്തീഡ്രൽഅസിസ്റ്റന്റ് വികാരി ഫാ. മാത്യൂ മണവത്ത്. ആശംസ അറിയിച്ചാൽ മെംബർ ആകില്ല. ഇത് നീതികേടാണ്. വെറുതെ അഭ്യൂഹങ്ങൾ പടച്ചു വിടുമ്പോൾ സത്യമെന്തെന്ന് അന്വേഷിക്കണം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ നടത്തുന്നവർ അത് പിൻവലിക്കാൻ തയ്യാറാവണമെന്നും ഫാ. മാത്യൂ മണവത്ത് ആവശ്യപ്പെട്ടു. ഫാ. മാത്യൂ മണവത്ത് ഉൾപ്പടെയുള്ള അഞ്ച് ക്രിസ്ത്യൻ പുരോഹിതർ കോട്ടയത്ത് നടന്ന സ്വകാര്യ ചടങ്ങിൽ ബി.ജെ.പി സസ്ഥാനഅധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചതായി ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ പോസ്റ്റ് വന്നിരുന്നു. മുഖ്യാധാരാ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് വാർത്തയായതോടെയാണ് സംഭവത്തിന്റെ നിജ സ്ഥിതി വെളിപ്പെടുത്തി ഫാ.മാത്യൂ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പി യിൽ അംഗത്വമെടുക്കുന്നതായി വാർത്തകൾ പ്രചരിച്ചതോടെ വിസ്വാസികളോടും ജനങ്ങളോടും മറുപടി പറഞ്ഞ് പ്രതിസന്ധിയിലായ മണർകാട് സെന്റ്മേരീസ് ഹയർസെക്കണ്ടറി സ്കൂൾ റിട്ടേർഡ് ഹെഡ്മാസ്റ്റർ കൂടിയായ മാത്യൂ മണവത്ത് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ യാഥാർത്ഥ്യങ്ങൾ മാതൃഭൂമി.കോമിനോട് പങ്കുവെച്ചു. തന്റെ അയൽവാസിയായ ഒരാളുടെ മൃതദേഹം സൗദി അറേബ്യയിൽ നിന്നും കൊണ്ടുവരുന്നതിന് സഹായംഅഭ്യർഥിക്കാനാണ് താൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന കോട്ടയം ഐശ്വര്യ ഓഡിറ്റോറിയത്തിൽ എത്തിയത്. അവിടെ ഒരു യോഗം നടക്കുന്നുണ്ടായിരുന്നു. അത് മെംബർഷിപ്പ് വിതരണചടങ്ങാണെന്ന് അറിയില്ലായിരുന്നു. ആ ചടങ്ങിൽ പങ്കെടുക്കാമോ എന്ന് ചിലർ ചോദിച്ചു. പൊതുപരിപാടി എന്ന അർത്ഥത്തിൽ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് തന്നോട് മെംബർഷിപ്പ് എടുക്കുന്നോ എന്ന് ചോദിച്ചു. താൻ ഒരു വൈദികനാണെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു. പിന്നീടാണ് താൻ ബി.ജെ.പിയിൽ അംഗത്വമെടുത്തതായുള്ള വാർത്തകൾ പ്രചരിക്കുന്നതായി അറിഞ്ഞത്. താൻ നേരത്തെയും പല രാഷ്ട്രീയ പാർട്ടിയുടെയും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷെ ഇത്തരത്തിലൊരു അനുഭവം ആദ്യമായാണ്. മറ്റൊരുവൈദികനും ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായാണ് അറിഞ്ഞത്. ബി.ജെ.പിയോട് തനിക്ക് എതിർപ്പൊന്നുമില്ല. പക്ഷെ താൻ അറിയാത്ത ഒരു കാര്യത്തിൽ തന്റെ പേര് ഉപയോഗിച്ചതിൽ വേദനയുണ്ട്. ഈ യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കാനാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ബി.ജെ.പിയുടെ ഉത്തരവാദിത്വപ്പെട്ട ഒരാൾ പോലും തന്നെ ബന്ധപ്പെട്ടില്ല. ജനാധിപത്യ സമൂഹത്തിൽ ഇത്തരം കുറുക്കുവഴികൾ സ്വീകരിക്കുന്നത് ഒട്ടും നല്ലതല്ല. ഇത്തരം പ്രവർത്തനം തുടരണോ എന്ന് അവർ തന്നെ തീരുമാനിക്കട്ടെ എന്നും ഫാ.മാത്യൂ മണവത്ത് വ്യക്തമാക്കി. സംഭവം വിവാദമായതിനെ തുടർന്ന് ബി.ജെ.പി കേരളം എന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന് ഫാ.മാത്യൂ മണവത്തിന്റെ പേര് എഡിറ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2puedbJ
via
IFTTT
No comments:
Post a Comment