കണ്ണൂർ: മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണസംഘം മുംബൈയിലേക്ക് പോകും. മഹാരാഷ്ട്രയിലടക്കം സമാനരീതിയിൽ കവർച്ചനടത്തിയ സംഘത്തിലുൾപ്പെട്ടവർ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന് മുംബൈ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര ക്രൈം സ്ക്വാഡിലെ സുനിൽ അറോറയാണ് കേരളത്തിലേക്ക് മോഷണസംഘം കടന്നിട്ടുണ്ടെന്ന് സൂചന നൽകിയത്. ബംഗ്ലാദേശികളടങ്ങുന്ന സംഘമാണെങ്കിൽ രണ്ടോ മൂന്നോ കവർച്ചകൾ നടത്തി മടങ്ങുകയാണ് പതിവ്. ഒരുമിച്ച് താമസിക്കുകയോ ഒന്നിച്ച് സഞ്ചരിക്കുകയോ ചെയ്യാറില്ല. പലയിടങ്ങളിലായി ഇടയ്ക്കിടെ കണ്ടുമുട്ടി കവർച്ച ആസൂത്രണം ചെയ്യുന്നതാണ് ഇവരുടെ രീതി. കവർച്ച നടത്തേണ്ട വീട് കണ്ടെത്തുന്നതും പരിസരം വിലയിരുത്തുന്നതും ഒരുവിഭാഗമായിരിക്കും. എറണാകുളത്ത് മുമ്പ് സമാനരീതിയിൽ കവർച്ച നടന്നപ്പോൾ പഴയസാധനങ്ങൾ കച്ചവടം ചെയ്യാനെന്ന രീതിയിലാണ് ഇവർ എത്തിയത്. രണ്ടുമാസത്തെ കച്ചവടത്തിനുശേഷമാണ് കവർച്ച നടപ്പാക്കിയത്. കണ്ണൂരിലെ സംഭവത്തിൽ പ്രതികളെക്കുറിച്ച് ഏകദേശ ധാരണയുണ്ടെന്നല്ലാതെ കൃത്യമായ ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ല. കവർച്ചയുടെ രീതി അടിസ്ഥാനമാക്കിയാണ് ബംഗ്ലാദേശികളടങ്ങുന്ന സംഘമാണ് കവർച്ചനടത്തിയതെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഇതിനിടെ 60 പവൻ സ്വർണവും 2.5 ലക്ഷം രൂപ വിലവരുന്ന വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി വീട്ടുകാർ പോലീസിന് മൊഴി നൽകി. 25,000 രൂപയും മോഷണം പോയിട്ടുണ്ട്. വിശദപരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.ഉപയോഗിക്കുന്നത് ഡൽഹി വിലാസത്തിലുള്ള ആധാർ കാർഡ്ഡൽഹി വിലാസത്തിലുള്ള ആധാർ കാർഡാണ് ഈ കവർച്ചസംഘം ഉപയോഗിക്കുന്നത്. കണ്ണൂർ ജില്ലയിലെ ലോഡ്ജുകളിൽ ഇത്തരം ആധാർ കാർഡുകൾ നൽകി ആരെങ്കിലും താമസിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചിരുന്നു. പക്ഷേ, തെളിവൊന്നും കിട്ടിയില്ല. പല പേരുകളും ഫോട്ടോകളും ഉപയോഗിച്ചുള്ള ആധാർകാർഡ് ഈ സംഘം ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/2O1TbvA
via
IFTTT
No comments:
Post a Comment