ദുബായ്: 10 ദിവസത്തിനിടെ അഞ്ചു മത്സരങ്ങൾ. അതിൽ നാലു ജയവും ഒരു സമനിലയും. വെള്ളിയാഴ്ച ഒരു കളികൂടി ജയിക്കാൻ ഇന്ത്യയ്ക്കുമുന്നിൽ തടസ്സങ്ങളൊന്നുമില്ല. ജയിച്ചാൽ ഏഷ്യ കപ്പ് കിരീടം നിലനിർത്താം. ഏഴാം തവണയും ഏഷ്യയിലെ ചാമ്പ്യൻമാരാകാം. കിരീടപോരാട്ടത്തിൽ ബംഗ്ലാദേശാണ് എതിരാളി. മത്സരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ. ബുധനാഴ്ച രാത്രി നടന്ന നിർണായക മത്സരത്തിൽ പാകിസ്താനെ 37 റൺസിന് തോൽപ്പിച്ചാണ് ബംഗ്ലാദേശ് ഫൈനലിന് യോഗ്യതനേടിയത്. മൂന്നുവിക്കറ്റിന് 12 എന്നനിലയിൽ തകർന്നശേഷം 239 എന്ന ടോട്ടലിലെത്താനും ശേഷം പാകിസ്താനെ 202 റൺസിൽ ഒതുക്കിനിർത്താനും കഴിഞ്ഞത് അവരുടെ ടീമിന്റെ കെട്ടുറപ്പുകൊണ്ടുതന്നെ. 2015 ലോകകപ്പ് ക്വാർട്ടറിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് മത്സരങ്ങൾക്ക് വാശിയും ആവേശവും കൂടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരേ കളിച്ച 34 ഏകദിനങ്ങളിൽ ഇന്ത്യയ്ക്ക് 28 വിജയമുണ്ടെങ്കിലും സമീപകാലത്ത് ബംഗ്ലാ കടുവകൾ ടീമെന്നനിലയിൽ കൈവരിച്ച ശക്തിയും പോരാട്ടവീര്യവും നിസ്സാരമായി കാണാനാകില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വമ്പൻ തോൽവിക്കുശേഷമാണ് ഇന്ത്യ ഏഷ്യ കപ്പിന്റെ ക്രീസിലേക്കിറങ്ങിയത്. അതും വിരാട് കോലി ഇല്ലാതെ. എന്നാൽ, തുടർച്ചയായ നാലു വിജയങ്ങൾ, ഇന്ത്യയുടെ ആത്മവിശ്വാസം കുത്തനെ ഉയർത്തി. ഇന്ത്യ പുതുനിരയെ പരീക്ഷിച്ച അവസാന മത്സരത്തിൽ അഫ്ഗാനിസ്താനോട് സമനിലവഴങ്ങിയെങ്കിലും ടൂർണമെന്റിൽ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. മധ്യനിരയുടെ സങ്കടങ്ങൾ ഏകദിനത്തിൽ മധ്യനിര ബാറ്റിങ്ങിന്റെ ഉറപ്പില്ലായ്മ ഇന്ത്യയെ ഏറെക്കാലമായി അലട്ടുന്നു. അടുത്തവർഷം ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പിനുമുന്നോടിയായി മികച്ച ടീം കോമ്പിനേഷൻ കണ്ടെത്താനുള്ള ശ്രമംകൂടിയാണ് ഏഷ്യ കപ്പിൽ നടത്തിയത്. ഓപ്പണിങ്ങിൽ ശിഖർ ധവാൻ-രോഹിത് ശർമ സഖ്യവും വൺഡൗണായി വിരാട് കോലിയും കഴിഞ്ഞാൽ സ്ഥാനം ഉറപ്പിക്കാൻ ലോകേഷ് രാഹുൽ, ദിനേഷ് കാർത്തിക്, കേദാർ ജാദവ്, മനീഷ് പാണ്ഡെ, അജിൻക്യ രഹാനെ, അമ്പാട്ടി റായുഡു തുടങ്ങി ഒരുകൂട്ടം ബാറ്റ്സ്മാൻമാരുണ്ട്, ധോനിയും ഈ കൂട്ടത്തിൽപ്പെടും. ഈ കൂട്ടത്തിൽനിന്ന് സ്ഥിരതയുള്ള മധ്യനിരയെ കണ്ടെത്താനുള്ള പരീക്ഷണം പക്ഷേ, വിജയിച്ചു എന്ന് കരുതാനാകില്ല. കാരണം, ആദ്യ നാലുകളികളിലും ഇന്ത്യയുടെ ജയം ഏകപക്ഷീയമായിരുന്നു. വൺഡൗണിനപ്പുറം ബാറ്റ്സ്മാൻമാർക്ക് ഏറെ അവസരങ്ങൾ കിട്ടിയില്ല. എന്നാൽ, അവസാന മത്സരത്തിൽ അഫ്ഗാനിസ്താനെതിരേ ഓരോ ബാറ്റ്സ്മാനും ഒരു മാച്ച് വിന്നറായി മാറാൻ സാഹചര്യമൊരുങ്ങിയപ്പോൾ ആർക്കും അവസരത്തിനൊത്ത് ഉയരാനുമായില്ല. ഓപ്പണർമാരായ ലോകേഷ് രാഹുലും (60) അമ്പാട്ടി റായുഡുവും (57) ചേർന്ന് 17 ഓവറിൽ 110 റൺസെടുത്തിട്ടും ശേഷിക്കുന്ന 197 പന്തിൽ 143 റൺസെടുക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മധ്യനിരയുടെ കാര്യത്തിൽ ഇപ്പോഴും ഉറച്ചതീരുമാനമായിട്ടില്ല. അഞ്ചാം മത്സരത്തിൽ ഇന്ത്യൻ ടീമിൽ അഞ്ചു മാറ്റങ്ങളുണ്ടായിരുന്നു. എന്നാൽ, പരീക്ഷണത്വര മാറ്റി കഴിഞ്ഞ മത്സരങ്ങളിലെ വിന്നിങ് കോമ്പിനേഷനെ ഫൈനലിൽ തിരിച്ചുകൊണ്ടുവരും. പരമ്പരയിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്ത ശിഖർ ധവാനും (നാല് ഇന്നിങ്സ് 327 റൺസ്) രോഹിതും (4 ഇന്നിങ്സ് 297) ഓപ്പണർമാരായി എത്തും. ബൗളിങ്ങിൽ ഭുവനേശ്വർ-ബുംറ സഖ്യവും തിരിച്ചെത്തും. പ്രധാന ബാറ്റ്സ്മാൻ തമീം ഇഖ്ബാലും ഓൾറൗണ്ടർ ഷാകിബ് അൽ ഹസ്സനും പരിക്കുമൂലം പിൻമാറിയത് ബംഗ്ലാദേശിന് ക്ഷീണമാകും. വിരലിന് പരിക്കേറ്റ ഷാകിബിന് ശസ്ത്രക്രിയ വേണ്ടിവരും. Content Highlights: Asia Cup 2018 Final India vs Bangladesh Cricket
from mathrubhumi.latestnews.rssfeed https://ift.tt/2NPRTIl
via
IFTTT
No comments:
Post a Comment