ഇരിട്ടി: ജനങ്ങളെ ഭീതിയിലാഴ്ത്തി മുഴക്കുന്നിലെ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ആനയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ ചാക്കാട് സ്വദേശി വലിയപറമ്പിൽ പുരുഷോത്തമനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടിലിറങ്ങിയ ആന ഒരുപശുവിനെ കുത്തിക്കൊല്ലുകയും വനം വകുപ്പിന്റെ ജീപ്പ് ആക്രമിക്കുകയും ചെയ്തു. ജീപ്പ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് രണ്ട് ഫോറസ്റ്റ് വാച്ചർമാർ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ആറോടെയാണ് സംഭവം. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡിന് സമീപമാണ് കാട്ടാനയെ നാട്ടുകാർ കണ്ടത്. രാവിലെ നടക്കാനിറങ്ങിയ പുരുഷോത്തമൻ ചാക്കാട്ടുനിന്ന് ഹാജി റോഡിലേക്ക് നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആനയിറങ്ങിയ വിവരം നാട്ടുകാരാണ് പഞ്ചായത്ത് അധികൃതരെയും വനപാലകരെയും പോലീസിനെയും അറിയിച്ചത്. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫും പോലീസും വനപാലക സംഘവും സ്ഥലത്തെത്തി. പ്രദേശത്തെ ജനങ്ങൾക്ക് പോലീസ് ജാഗ്രതാനിർദേശം നൽകുകയും വീടുകളിൽനിന്ന് പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്തു. തുരത്താൻ ശ്രമിക്കുന്നതിനിടെ ആന പറമ്പിൽനിന്ന് റോഡിലേക്ക് പലപ്രാവശ്യം കയറിയിറങ്ങി നടന്നു. ഒരുതവണ റോഡിലുണ്ടായിരുന്ന പോലീസ് ജീപ്പ് ആക്രമിക്കാനായി ഓടി അടുത്തശേഷം പിന്തിരിഞ്ഞുപോയി. ഹർത്താലായതിനാൽ അടുത്തുള്ള പ്രദേശങ്ങളിലുള്ളവർ ഇവിടെയെത്തി. ഇത് ആനയെ തുരത്തുന്നതിന് അധികൃതർക്ക് പ്രയാസമുണ്ടാക്കി. ഉച്ചയോടെ ഹാജി റോഡ്-അയ്യപ്പൻ കാവ് റോഡിൽ ഇറങ്ങിയ ആന വനം വകുപ്പിലെ രണ്ട് വാച്ചർമാർക്കു നേരെ ഓടിയടുത്തു. റോഡിൽ നിർത്തിയിട്ടിരുന്ന വനം വകുപ്പിന്റെ ജീപ്പ് ആനയുടെ മുന്നിലേക്ക് എടുത്ത് ഡ്രൈവർ ഇവരെ രണ്ടുപേരെയും ആനയിൽനിന്ന് അകറ്റിയതിനാലാണ് ഇരുവരും രക്ഷപ്പെട്ടത്. എന്നാൽ, ജീപ്പ് ആന തകർത്തു. ചാക്കാട് ജനവാസകേന്ദ്രത്തിലേക്ക് നീങ്ങിയ ആന ഇവിടെയുള്ള ഒരു പശുവിനെ കുത്തിക്കൊന്നു. മമ്മാലി റിജേഷിന്റെ പശുവിനെയാണ് കൊന്നത്. രാവിലെ സ്ഥലത്തെത്തിയ ഡി.എഫ്.ഒ. സുനിൽ പാമടി വനപാലകർക്കുവേണ്ട നിർദേശങ്ങൾ നൽകി. ആനയെ വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞദിവസം ഫാമിൽനിന്ന് തുരത്തിയ കാട്ടാനക്കൂട്ടത്തിൽനിന്ന് കൂട്ടംതെറ്റിയെത്തിയ കാട്ടാനയാണ് ഇതെന്നാണ് സംശയം.
from mathrubhumi.latestnews.rssfeed https://ift.tt/2CI4Azx
via
IFTTT
No comments:
Post a Comment