വൈക്കം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടാംഘട്ട അന്വേഷണം പൂർത്തിയായി. കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങളാണ് രണ്ടാംഘട്ട അന്വേഷണത്തിൽ പ്രധാനമായും പരിശോധിച്ചത്. ചോദ്യംചെയ്യലിൽ ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ തെറ്റായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.ഒരു ധ്യാനകേന്ദ്രത്തിലെ വൈദികൻ നൽകിയ പിന്തുണയാണ് പീഡനത്തെ എതിർക്കാൻ ധൈര്യം പകർന്നതെന്ന് കന്യാസ്ത്രീ രണ്ടാംഘട്ടത്തിൽ അന്വേഷണ സംഘത്തിന് മൊഴിനൽകി. മഠത്തിൽനിന്ന് പുറത്താക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ, ധ്യാനകേന്ദ്രത്തിൽ അഭയം നൽകാമെന്ന് വൈദികൻ പറഞ്ഞതായും കന്യാസ്ത്രീ മൊഴിനൽകിയിട്ടുണ്ട്.പോലീസിൽ പരാതി നൽകുന്നതിന് മുമ്പുതന്നെ സഭാനേതൃത്വത്തിന് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷനുകളുടെ പരിശോധനയും രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായി നടന്നു. കേസിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാടിനടുത്തുള്ള മഠത്തിൽ എത്തിച്ചെന്ന് കാർ ഡ്രൈവറും മൊഴി നൽകി.മഠത്തിലെ രജിസ്റ്ററിൽ ബിഷപ്പ് എത്തിയതിന്റെ രേഖകളുമുണ്ട്. ബിഷപ്പ് മഠത്തിൽ ചെന്ന ദിവസം രജിസ്റ്റർ എഴുതിയ കന്യാസ്ത്രീയുടെ മൊഴിയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവർ പിന്നീട് സഭാവസ്ത്രം ഉപേക്ഷിച്ചു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവം ഉണ്ടായതുകൊണ്ടാണ് സഭാവസ്ത്രം ഉപേക്ഷിച്ചതെന്ന് മറ്റൊരു യുവതിയും മൊഴിനൽകിയിട്ടുണ്ട്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ വേണ്ട തെളിവുകൾ ലഭിച്ചശേഷമാണ് അന്വേഷണ സംഘം ജലന്ധറിലേക്ക് പോയത്.ശാസ്ത്രീയ തെളിവുകൾ ലഭിക്കാത്തതും പരാതി നൽകാനുണ്ടായ കാലതാമസവുമായിരുന്നു അന്വേഷണസംഘത്തിന് മുന്നിലുള്ള വെല്ലുവിളി. കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണം ശരിയായ ദിശയിലായിരുന്നു. എന്നാൽ, അന്വേഷണസംഘം ജലന്ധറിൽ എത്തി ബിഷപ്പിനെ ചോദ്യംചെയ്തതോടെയാണ് രാഷ്ട്രീയസമ്മർദം ശക്തമായത്.
from mathrubhumi.latestnews.rssfeed https://ift.tt/2O2IfOu
via
IFTTT
No comments:
Post a Comment