ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് ആറുമാസവും അയോധ്യക്കേസിൽ വാദം തുടങ്ങാൻ ഒരുമാസവും മാത്രം ശേഷിക്കേ, രാമജന്മഭൂമി വിഷയം വീണ്ടും സജീവ ചർച്ചയായി. അയോധ്യ തർക്കഭൂമിയുമായി ബന്ധപ്പെട്ട ഇസ്മായിൽ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പുറത്തുവന്നതോടെ ഒക്ടോബർ 29-ന് തുടങ്ങുന്ന അന്തിമവാദത്തെ ആകാംക്ഷയോടെയാണ് ഹിന്ദു-മുസ്ലിം സംഘടനകൾ ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഉത്തർപ്രദേശിലെ മിക്ക പരിപാടികളിലും ബി.ജെ.പി.യും ആർ.എസ്.എസ്. ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളും അയോധ്യാവിഷയം ഇതിനകംതന്നെ ഉയർത്തിയിട്ടുണ്ട്. രാമജന്മഭൂമി തർക്കത്തിൽ ശുഭകരമായ തീരുമാനമുണ്ടാകണമെന്നാണ് രാജ്യത്തെ ഭൂരിപക്ഷത്തിന്റെയും താത്പര്യമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എത്രയുംവേഗം അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്മായിൽ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടണമെന്ന ഹർജി തള്ളിയ സുപ്രീംകോടതിവിധിയെ സന്ന്യാസസമൂഹവും സ്വാഗതംചെയ്തു. കോടതിവിധി സ്വാഗതാർഹമാണെന്ന് വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. ഹിന്ദുമഹാസഭാ നേതാക്കളും വിധിയെ സ്വാഗതംചെയ്തിട്ടുണ്ട്. വിധി തിരിച്ചടിയാണെന്ന് പറയാനാകില്ലെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമബോർഡ് അംഗവും ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി കൺവീനറുമായ അഡ്വ. സഫർ യാബ് ജിലാനിയും മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹലിയും പറഞ്ഞു. അയോധ്യക്കേസിൽ അന്തിമവാദം തുടങ്ങാനിരിക്കുന്നതേയുള്ളൂ. 1994-ലെ കോടതിവിധിയെക്കുറിച്ച് സുപ്രീംകോടതിയുടെ സ്ഥിരീകരണം മാത്രമാണ് ഇപ്പോഴുണ്ടായത്. അയോധ്യയിലെ ഭൂമി മൂന്നായി വിട്ടുകൊടുത്തതുമാറ്റി തങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സുന്നി വഖഫ് ബോർഡിന്റെ ആവശ്യമെന്നും ഫിരംഗി മഹലി പറഞ്ഞു. അയോധ്യയിലെ തർക്കഭൂമി ഉൾപ്പെട്ട 2.77 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മൂന്നായി വീതിച്ചുനൽകിയ 2010 സെപ്റ്റംബർ 30-ലെ വിധിക്കെതിരേയാണ് സംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചത്. നിർമോഹി അഖാഡ, ജംയത്തുൽ ഉലമ ഹിന്ദ്, സുന്നി സെൻട്രൽ വഖഫ് ബോർഡ് എന്നിവരുടെ ഹർജികളുൾപ്പെടെയാണ് സുപ്രീംകോടതി പരിഗണിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2zAAk6c
via
IFTTT
No comments:
Post a Comment