ന്യൂഡൽഹി: ബലാത്സംഗക്കേസുകളിൽ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കൽ റിപ്പോർട്ട് ഉൾപ്പെടെയുള്ള മറ്റ് തെളിവുകൾ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബലാത്സംഗക്കേസുകളിൽ നിർണായക സ്വാധീനമുണ്ടാക്കുന്നതാണ് സുപ്രീം കോടതിയുടെ ഉത്തരവ്. പരാതിക്കാരി മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. ക്രിമിനൽ വിചാരണകൾ സത്യം തേടിയുള്ള അന്വേഷണമാണെന്നും കോടതി നിരീക്ഷിച്ചു. മൊഴിമാറ്റി അതീവ ഗൗരവതരമായ കേസുകളെ അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനിൽക്കാനാവില്ല. സത്യം പുറത്ത് കൊണ്ടുവരാൻ എല്ലാ പരിശ്രമങ്ങളും വേണമെന്നും ബെഞ്ച് പറഞ്ഞു. ബലാത്സംഗക്കേസിലെ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. അതേസമയം 2004ൽ പെൺകുട്ടിക്ക് ഒൻപത് വയസുള്ളപ്പോൾ നടന്ന സംഭവമായതിനാലും നിലവിൽ കുടുംബമായി ജീവിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് മൊഴിമാറ്റിയതിന് പരാതിക്കാരിക്കെതിരെ കേസെടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OlTtkl
via
IFTTT
No comments:
Post a Comment