കോട്ടയം/കൊച്ചി/തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ നടക്കുന്നത് വൻ ചരടുവലികൾ. അന്വേഷണത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായെന്ന് പോലീസ് സംഘം സമ്മതിക്കുന്നുണ്ട്. എന്നാൽ, ബിഷപ്പിന്റെ അറസ്റ്റിന് തടസ്സമെന്തെന്ന് വ്യക്തമാക്കുന്നില്ല. നിർണായകമായ രണ്ട് സാക്ഷിമൊഴികൂടി എടുക്കാനുണ്ടെന്ന് മാത്രമാണ് പറയുന്നത്. ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഇഴഞ്ഞുതന്നെയാണ് മുന്നോട്ടുപോകുന്നതെന്നാണ് സൂചനകൾ. അന്വേഷണം അട്ടിമറിക്കാൻ ഡി.ജി.പി.യും ഐ.ജി.യും ശ്രമിക്കുകയാണെന്ന് ഇരയായ കന്യാസ്ത്രീക്കൊപ്പമുള്ള കന്യാസ്ത്രീകൾ ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ ഡി.ജി.പി.ക്കും ഐ.ജി.ക്കും മാത്രമായി കേസന്വേഷണം അട്ടിമറിക്കാനാകില്ല. രാഷ്ട്രീയനേതൃത്വംകൂടി അറിഞ്ഞേ അത് പറ്റൂ. അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതിയിൽ കേസ് വന്നപ്പോൾ ഉടൻ നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, പരാതി ലഭിച്ച് 75 ദിവസം കഴിഞ്ഞിട്ടും മൊഴിയെടുപ്പ് തുടരുകയാണ്. ഇരയായ കന്യാസ്ത്രീയുടെ മൊഴി പത്തുതവണ എടുത്തിരുന്നു. ബിഷപ്പിനെ ഒരുതവണ മാത്രമാണ് ചോദ്യംചെയ്തതെന്നും കന്യാസ്ത്രീകൾ പറയുന്നു. അന്വേഷണസംഘം വിപുലീകരിച്ചു മൂന്ന് പോലീസുദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലപ്പെടുത്തി. വാകത്താനം സി.ഐ. പി.വി.മനോജ്കുമാർ, കടുത്തുരുത്തി സി.ഐ. കെ.എസ്. ജയൻ, സൈബർസെൽ എസ്.ഐ. ഷമീർഖാൻ എന്നിവരെക്കൂടി ചേർത്താണ് സംഘം വിപുലീകരിച്ചത്. ഐ.ജി. വിജയ് സാഖറെയുടെ മേൽനോട്ടത്തിൽ വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷാണ് കേസ് അന്വേഷിക്കുന്നത്. എസ്.ഐ. മോഹൻദാസും സംഘത്തിലുണ്ട്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന അഭ്യൂഹം സംസ്ഥാന പോലീസ് മേധാവി നിഷേധിച്ചതിനുപിന്നാലെയാണ് അന്വേഷണസംഘം വിപുലപ്പെടുത്തിയത്. പോലീസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ഡി.ജി.പി. പറഞ്ഞു. ബിഷപ്പിനെതിരേ തെളിവുണ്ടെന്ന് പോലീസ് കന്യാസ്ത്രീയുടെ പരാതിയിൽ ശക്തമായ തെളിവുകളുണ്ടെന്നാണ് ഹൈക്കോടതിയിൽ പോലീസ് നൽകിയ സത്യവാങ്മൂലത്തിലുള്ളത്. ബിഷപ്പ് 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. പ്രകൃതിവിരുദ്ധപീഡനം നടത്തിയെന്നും പരാതിയിലുണ്ട്. 2016 സെപ്റ്റംബർ 23-നും 2018 മേയ് അഞ്ചിനും ഇടയിൽ, പലദിവസങ്ങളിൽ വിസമ്മതം വകവെയ്ക്കാതെ കുറവിലങ്ങാടിനടുത്തുള്ള മഠത്തിലെ 20-ാം നമ്പർ മുറിയിൽവെച്ച് പീഡിപ്പിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. പോലീസ് നടപടി, തെളിവുകൾ * പരാതിക്കാരിയുടെ മൊഴിയെടുത്തു. * ചങ്ങനാശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ക്രിമിനൽ നടപടിച്ചട്ടം 164-ാം വകുപ്പുപ്രകാരം കന്യാസ്ത്രീ മൊഴിനൽകി. * പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാടിനടുത്തുള്ള മഠത്തിൽ താമസിച്ചത് സംബന്ധിച്ച തെളിവുകൾ ശേഖരിച്ചു. * ബിഷപ്പ് ഇന്ത്യ വിട്ടുപോകാതിരിക്കാൻ ലുക്കൗട്ട് സർക്കുലർ ഇറക്കി. * കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പാലാ ബിഷപ്പ്, ഉജ്ജയിൻ ബിഷപ്പ്, ജലന്ധർ രൂപതയിലെ കന്യാസ്ത്രീ, മറ്റൊരു കന്യാസ്ത്രീയുടെ അമ്മ, ചേർത്തലയിലുള്ള കന്യാസ്ത്രീയുടെ അച്ഛൻ, കന്യാസ്ത്രീക്കെതിരേ പരാതി നൽകിയ ഡൽഹിയിലെ സ്ത്രീ, അവരുടെ ഭർത്താവ് എന്നിവരുടെ മൊഴി രേഖപ്പെടുത്തി. * ബിഷപ്പ് ഇവിടെ വന്നപ്പോൾ സഞ്ചരിച്ച വാഹനത്തിന്റെ രേഖകൾ പിടിച്ചെടുത്തു. സമരത്തിന് പിന്തുണയേറുന്നു ഹൈക്കോടതി ജങ്ഷനിലെ വഞ്ചിസ്ക്വയറിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച പിന്തുണയർപ്പിച്ച് ഒട്ടേറെപ്പേർ എത്തി. ഭാരത കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യ പ്രത്യക്ഷസമരത്തിന് ജസ്റ്റിസ് ബി. കെമാൽപാഷ, പി.ടി. തോമസ് എം.എൽ.എ., ഫാ.പോൾ തേലക്കാട്ട് എന്നിവരുൾപ്പെടെ നീണ്ടനിര സമരപ്പന്തലിലെത്തി പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ക്രൈസ്തവസംഘടനകളും സന്ന്യാസസമൂഹവും മറ്റ് സാമൂഹിക-സാംസ്കാരിക പ്രവർത്തകരുമെല്ലാം ഇവർക്ക് പിന്തുണയുമായി എത്തി. ഞായറാഴ്ച ഉച്ചയോടെ സമരപ്പന്തൽ നിറഞ്ഞു. കേസിൽനിന്ന് പിൻമാറില്ല-ഫാ. ലോറൻസ് ചിറ്റപ്പറമ്പന്റെ സഹോദരൻ തോമസ് വീട്ടിലെത്തി, അനിയത്തിമാരോട് കേസിൽനിന്ന് പിന്മാറണമെന്നും ഇല്ലെങ്കിൽ തന്റെ മകനെയും സഹോദരനെയും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സഹോദരിയുടെ നീതിക്കുവേണ്ടി പൊരുതുകതന്നെ ചെയ്യും. കേസിൽനിന്ന് പിന്മാറില്ല. ഈ വിഷയത്തിൽ എത്രയും വേഗം ഹൈക്കോടതിയെ സമീപിക്കും.-പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി ബിഷപ്പിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയേക്കും. ഇത്തരം കേസുകളിൽ പ്രാഥമികാന്വേഷണം നടത്തിയശേഷം പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ ആദ്യംതന്നെ ലൈംഗികശേഷി പരിശോധന നടത്താറുണ്ട്. പ്രതി, തനിക്ക് ലൈംഗികശേഷിയില്ലെന്ന് വരുത്തി കേസിൽനിന്ന് രക്ഷപ്പെടുന്നത് തടയാനും തെറ്റായ ആരോപണമാണോ എന്ന് അറിയാനുമാണിത്. നിശ്ശബ്ദത വേദനിപ്പിക്കുന്നു-കന്യാസ്ത്രീകളുടെ സമരത്തിൽ പലരും പുലർത്തുന്ന നിശ്ശബ്ദത വേദനിപ്പിക്കുന്നു. ഇരയാക്കപ്പെട്ടവരുടെ കൂടെനിൽക്കാനാണ് ഇവിടെ എത്തിയത്. വലിയ വിലാപമാണ് ഈ സഹോദരിമാരുടേത്. ദുരന്തത്തിന്റെയും നാശത്തിന്റെയും പശ്ചാത്തലത്തിൽ ഈ വിലാപത്തിന്റെ പ്രസക്തി മനസ്സിലാക്കണം. ഇരയുടെ ഒപ്പം സമൂഹവും രാഷ്ട്രവും നിൽക്കണം. ഇപ്പോൾ ഭരിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയും പ്രത്യയശാസ്ത്രപരമായി ഇരയ്ക്കൊപ്പം നിൽക്കുന്നവരാണ്-ഫാ. പോൾ തേലക്കാട്ട്(സമരപ്പന്തലിൽ എത്തിയപ്പോൾ)
from mathrubhumi.latestnews.rssfeed https://ift.tt/2oTOKbi
via
IFTTT
No comments:
Post a Comment