പാലക്കാട്: ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ ഇടുപ്പെല്ലൊടിഞ്ഞ് നടക്കാനാവാതെ കഴിഞ്ഞ എഴുപത്തഞ്ചുകാരി. ഉറ്റവരുണ്ടായിട്ടും കരഞ്ഞാൽകേൾക്കാൻ പോലും ആരുമില്ലാതെ, ഭക്ഷണവും വെള്ളവുമില്ലാത്ത തള്ളിനീക്കിയ നാളുകൾ. കിടന്നപായയിൽതന്നെ മലമൂത്ര വിസർജനം. മാസങ്ങൾക്കിപ്പുറം ചരിത്രമായിത്തീർന്ന വിധിയിലെ നായികയായീത്തിർന്നിരിക്കുകയാണ് പാലക്കാട് എലപ്പുള്ളി തറയിലെ രാജമ്മ. രാജമ്മയുടെ സ്വത്ത് ഈടായി സ്വീകരിച്ച് 'റിവേഴ്സ് മോർട്ട്്ഗേജ്' പ്രകാരം പണം നൽകാൻ കനറാ ബാങ്കിനോട് പാലക്കാട് ആർ.ഡി.ഒ. നിർദേശിച്ചു. സ്വത്തിന്റെ അവകാശികളായ മകളും മരുമക്കളും നോക്കാൻ വിസമ്മതിച്ചതിനാലാണ് നടപടി. ഇതുപ്രകാരം രാജമ്മയുടെ കാലശേഷം അവകാശികൾക്ക് സ്വത്ത് തിരിച്ചുകിട്ടണമെങ്കിൽ ഇൗ വായ്പ തിരിച്ചടയ്ക്കണം. ഇല്ലെങ്കിൽ ജപ്തി നപടികളിലേക്ക് കടന്ന് ബാങ്കിന് കിട്ടേണ്ട തുക ഈടാക്കാം. രാജമ്മയ്ക്കാകട്ടെ റിവേഴ്സ് മോർട്ട്ഗേജ് തുക കൊണ്ട് ദൈനംദിന ചെലവുകൾ നടത്തുകയും ചെയ്യാം. 2007-ലെ മുതിർന്ന പൗരന്മാരുടെയും രക്ഷിതാക്കളുടെയും പരിപാലന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സംസ്ഥാനത്ത് ആദ്യമായാണ് റിവേഴ്സ് മോർട്ട്ഗേജിനുള്ള നിർദേശം. 20 സെന്റ് സ്ഥലവും വീടുമാണ് രാജമ്മയ്കുള്ളത്. ഭർത്താവും ആൺമക്കളും മരിച്ചെങ്കിലും മകളും മരുമക്കളുമൊക്കെയുണ്ട്. എന്നാൽ, അവർ നോക്കാൻ തയ്യാറായില്ല. കിടന്നിടത്തുനിന്ന് എണീക്കാൻ പോലുമാകാതെ കഴിഞ്ഞിരുന്ന രാജമ്മയുടെ ദുരിതജീവിതം ചിറ്റൂർ ശിശു വികസന പദ്ധതി ഓഫീസർ ലതാകുമാരിയും അങ്കണവാടി വർക്കർ രാജേശ്വരിയുമാണ് അധികൃതരുടെ ശ്രദ്ധയിൽ ആദ്യം പെടുത്തിയത്. തുടർന്ന് പഞ്ചായത്ത് അധികൃതരുടെ സഹായത്തോെട മുണ്ടൂരിലുള്ള ഷാന്താൽ സദനിലേക്ക് മാറ്റി. േകസ് ആർ.ഡി.ഒ. കാവേരിക്കുട്ടിയുടെ മുന്നിലെത്തി. അമ്മയെ നോക്കാനാകില്ലെന്ന് മകളും മരുമക്കളും നിലപാടെടുത്തു. ഇതോടെയാണ് സ്വത്ത് ഈടായി സ്വീകരിച്ച് റിവേഴ്സ് മോർട്ട്ഗേജ് നൽകാൻ പാലക്കാട്ടെ ലീഡ് ബാങ്കായ കനറാ ബാങ്കിന് ആർ.ഡി.ഒ. നിർദേശം നൽകിയത്. രേഖകൾ കൃത്യമാണെങ്കിൽ വസ്തുവകകൾ ഈടായി ലീഡ് ബാങ്ക് നേതൃത്വത്തിൽ വായ്പ അനുവദിക്കും. മാസംതോറും ഇതിൽനിന്നുള്ള വിഹിതമെടുത്ത് ഉപയോഗിക്കാം. സഹായിയെവെക്കാനും വയോജനകേന്ദ്രങ്ങളിൽ പണമടച്ച് താമസിക്കാനും പറ്റും. സ്വത്ത് അവകാശികളുടെ പേരിലേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ ഇത് തിരിച്ചുമാറ്റാനും വ്യവസ്ഥയുണ്ട്. റിവേഴ്സ് മോർട്ഗേജ് സ്വന്തം വീട് ബാങ്കിന് ഈടായി നൽകി നിശ്ചിത തുക മാസം ബാങ്ക് നൽകുന്നതിനെയാണ് റിവേഴ്സ് മോർട്ട്ഗേജ് എന്നു പറയുന്നത്. 60 വയസ്സുകഴിഞ്ഞവർക്കുള്ളതാണ് ഈ വായ്പ. ഇങ്ങനെ പണം നൽകുമ്പോൾ വീടിന്റെ ഉടമസ്ഥതയിൽ ബാങ്കിനും പങ്കാളിത്തം വരുന്നു. വീട് വിൽക്കാതെത്തന്നെ അതിന്റെ മൂല്യം അടിസ്ഥാനമാക്കി വരുമാനം ഉറപ്പാക്കാമെന്നതാണ് നേട്ടം. മറ്റാരും നോക്കാനില്ലാവർക്കും വരുമാനമുള്ളവർക്കും പ്രയോജനപ്പെടുന്നതാണ് പദ്ധതി. ഭവനവായ്പയുടെ നേരേ എതിരാണ് റിവേഴ്സ് മോർട്ട്ഗേജ്. ഭവനവായ്പയ്ക്ക് മാസം നിശ്ചിത തുക തിരിച്ചടയ്ക്കണം. എന്നാൽ, റിവേഴ്ന് മോർട്ഗേജിൽ നിശ്ചിത തുക ആദ്യമോ ഓരോ മാസമോ ഓരോ പാദവാർഷികമോ ആയി ബാങ്കിന്റെ നിബന്ധനകൾക്കനുസരിച്ച് ലഭിക്കും. വായ്പയായതിനാൽ നികുതിയുണ്ടാകില്ല. വാസയോഗ്യമായ വീട് ആയിരിക്കണം. പരമാവധി 15 വർഷമാണ് കാലാവധി. പിന്നീട് പുതിയ വായ്പയായി നൽകാം. വീടിന്റെയും സ്ഥലത്തിന്റെയും മൂല്യത്തിനും വായ്പ കാലാവധിക്ക് ശേഷം കിട്ടേണ്ട തുകയും അടിസ്ഥാനപ്പെടുത്തിയാണ് ബാങ്ക് തീരുമാനമെടുക്കുക. വായ്പ നേടിയ വ്യക്തിയുടെ കാലശേഷം ബാങ്കിന്റെ ബാധ്യത തീർത്ത് മക്കൾക്കോ ബന്ധുക്കൾക്കോ വീട് സ്വന്തമാക്കാം. ഇല്ലെങ്കിൽ സ്വത്ത് ബാങ്കിന്. അപേക്ഷകർ ചുരുക്കം ഈ പദ്ധതി പ്രകാരം വയ്പയെടുക്കുന്നവർ കുറവാണെന്ന് റവന്യൂ അധികൃതർ. പ്രധാനമായും മൂന്നുകാരണങ്ങൾ. * അജ്ഞത * സ്വത്തിനോടുള്ള മാനസിക അടുപ്പം * കടുത്ത നിബന്ധനകൾ
from mathrubhumi.latestnews.rssfeed https://ift.tt/2O9QNqd
via
IFTTT
No comments:
Post a Comment