തിരുവനന്തപുരം : പരിസ്ഥിതിലോലവും പ്രകൃതിദുരന്ത ഭീഷണിയുള്ളതുമായ സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ സർക്കാർ നിർദേശം. ഇവിടെയുള്ളവർക്ക് വാസയോഗ്യമായ സ്ഥലത്ത് വീടോ ഫ്ലാറ്റോ നിർമിച്ചുനൽകും. ഇതിന് ഭൂമികണ്ടെത്താനും നടപടികൾ ആരംഭിക്കാനുമായി ഉത്തരവിറക്കാൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനോട് നിർദേശിച്ചു.അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ ഇനി നിർമാണത്തിന് അനുമതി നൽകരുതെന്നുകാണിച്ച് ചീഫ് സെക്രട്ടറി തദ്ദേശവകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതിനെക്കാൾ ഒരുപടികൂടി കടന്നാണ് ഇവർക്ക് പകരംഭൂമിയും പാർപ്പിടസൗകര്യവും നൽകാൻ സർക്കാർ ഉത്തരവിട്ടത്. ഇടുക്കി, വയനാട് ജില്ലകളിലും പെരിയാറും പമ്പയും ഉൾപ്പെടെ വലിയ പ്രളയമുണ്ടായ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്കും വേണ്ടിയാണ് പുതിയനിർദേശം. ഏതാണ്ട് 5000 കുടുംബങ്ങളെയെങ്കിലും ഇത്തരത്തിൽ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഓരോ ജില്ലയിലുമുള്ള കുടുംബങ്ങളുടെ കണക്കെടുത്ത് മാറ്റിത്താമസിപ്പിക്കാൻ വാസയോഗ്യമായതും പരിസ്ഥിതിക്ക് അനുയോജ്യവുമായ ഭൂമി കണ്ടെത്തി മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കളക്ടർമാർക്കുള്ള നിർദേശം.മൂന്നുമുതൽ അഞ്ചുസെന്റുവരെ മാറ്റിത്താമസിപ്പിക്കുന്നവർക്ക് നൽകും. സർക്കാർ ഭൂമി, പുറമ്പോക്കുഭൂമി, മറ്റ് വകുപ്പുകളുടെ കൈവശം ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമി സന്നദ്ധ സംഘടനകളോ, വ്യക്തികളോ സ്ഥാപനങ്ങളോ സംഭാവനചെയ്യുന്ന ഭൂമി എന്നിവ ഇതിനുപയോഗിക്കും. ഭൂമി കുറവുള്ള സ്ഥലങ്ങളിൽ ഇവർക്കായി ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിക്കും. ലാൻഡ് റവന്യൂ കമ്മിഷണർ പ്രവർത്തനം ഏകോപിപ്പിക്കും. നദീതീരങ്ങളിൽനിന്നും ഇത്ര മീറ്റർ അകലയേ നിർമാണം അനുവദിക്കൂവെന്ന വ്യവസ്ഥ സർക്കാർ നിഷ്‌കർഷിക്കുന്നില്ല. ഓരോ പ്രദേശത്തെയും സാഹചര്യംനോക്കി കളക്ടർമാർക്ക് തീരുമാനിക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/2Csyjwf
via
IFTTT
No comments:
Post a Comment