അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ വിറപ്പിച്ച് അഫ്ഗാനിസ്താൻ കീഴടങ്ങി. മുൻ നായകൻഷുഐബ് മാലിക്കിന്റെ ഇന്നിങ്സാണ് പാകിസ്താന് രക്ഷയായത്. ആവേശകരമായ മത്സരത്തിൽ മൂന്നു പന്തുകൾ മാത്രം ബാക്കിനിൽക്കെ മൂന്നു വിക്കറ്റിനായിരുന്നു പാക് പടയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. നാലാമനായി ഇറങ്ങിയ ഹഷ്മത്തുള്ള ഷാഹിരി (97 നോട്ടൗട്ട്), നായകൻ അസ്ഗർ അഫ്ഗാൻ (67) എന്നിവരാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. നേരത്തെ ശ്രീലങ്കയേയും ബംഗ്ലാദേശിനെയും തോൽപ്പിച്ച അഫ്ഗാനിസ്താൻ അതേ പ്രകടനം തന്നെ പാക്നിരക്കെതിരേയും പുറത്തെടുത്തു. പാകിസ്താന്റെ ശക്തമായ ബൗളിങ്ങിനെ സധൈര്യം നേരിട്ടാണ് അഫ്ഗാൻ തുടങ്ങിയത്. ഓപ്പണിങ് കൂട്ടുകെട്ട് 26 റൺസിൽ പിരിഞ്ഞെങ്കിലും പിന്നീടെത്തിയ റഹ്മത്ത് ഷാ (36), ഹഷ്മത്തുള്ള ഷാഹിരി, അസ്ഗർ അഫ്ഗാൻ ഇന്നിങ്സിനെ മുന്നോട്ടുനയിക്കുകയായിരുന്നു. മൂന്നിന് 93 എന്നനിലയിൽ ഒത്തുചേർന്ന ഹഷ്മത്തുള്ളയും അസ്ഗറും ചേർന്ന് നാലാം വിക്കറ്റിൽ 99 പന്തിൽ 94 റൺസ് കൂട്ടിച്ചേർത്തു. 118 പന്തിൽ ഏഴു ബൗണ്ടറികൾ സഹിതമാണ് ഹഷ്മത്തുള്ള 97 റൺസെടുത്തത്. 56 പന്തിൽ രണ്ടു ബൗണ്ടറിയും അഞ്ചു സിക്സും അടക്കമാണ് അസ്ഗർ 67 റൺസ് നേടിയത്. പാകിസ്താനു വേണ്ടി മുഹമ്മദ് നവാസ് മൂന്നും ഷഹീൻ അഫ്രീദി രണ്ടു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഫഖർ സമാനെ പൂജ്യത്തിന് നഷ്ടമായി. പിന്നീട് ഒത്തുചേർന്ന ബാബർ അസമും ഇമാം ഉൾഹഖും ചേർന്ന് 154 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 80 റൺസെടുത്ത ഇമാം റണ്ണൗട്ടാകുകയായിരുന്നു. 66 റൺസെടുത്ത ബാബറിനെ റഷീദ് ഖാൻ പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി തോൽവി മുന്നിൽകണ്ട പാകിസ്താനെ ശുഐബ് മാലിക്ക് ഒറ്റയ്ക്ക് വിജയത്തിലെത്തിക്കുകയായിരുന്നു. അവസാന മൂന്നോവറിൽ 29 റൺസ് വേണ്ടിയിരുന്ന പാകിസ്താന് 43 പന്തിൽ നിന്ന് 51 റൺസെടുത്ത മാലിക്കിന്റെ ഇന്നിങ്സാണ് തുണയായത്. അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണ്ടപ്പോൾ രണ്ടാം പന്ത് സിക്സറിലേക്കും മൂന്നാമത്തെ പന്ത് ബൗണ്ടറിയിലേക്കും പായിച്ച് മാലിക്ക് ടീമിനെ വിജയത്തിലെത്തിച്ചു. അഫ്ഗാനിസ്താനായി റഷീദ് ഖാൻ മൂന്നു വിക്കറ്റും മുജീബ് റഹ്മാൻ രണ്ടു വിക്കറ്റും വീഴ്ത്തി. Content Highlights: pakistan beat afganistan in asia cup super four match
from mathrubhumi.latestnews.rssfeed https://ift.tt/2pvn0dy
via
IFTTT
No comments:
Post a Comment