ബെംഗളൂരു: ചാരക്കേസിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധിയറിയാതെ കേസിലെ പ്രതിയായിരുന്ന ചന്ദ്രശേഖരൻ (76) യാത്രയായി. വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച നമ്പി നാരായണന് അനുകൂലവിധി വന്നതിനുമുമ്പ് അബോധാവസ്ഥയിലായി. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. വടക്കൻ പറവൂർ ചാപ്പയിൽ വീട്ടിൽ കുടുംബാംഗമായ ചന്ദ്രശേഖരനും കുടുംബവും ബെംഗളൂരു വിദ്യാരണ്യപുരയിലായിരുന്നു താമസം. ഇന്ത്യയുമായി ബഹിരാകാശ ഗവേഷണവിഷയത്തിൽ സഹകരണം പുലർത്തിയിരുന്ന റഷ്യൻ കമ്പനിയായ ഗ്ലാവ്കോസ്മോസിന്റെ ലെയ്സൺ ഏജന്റായിരിക്കേയാണ് കെ. ചന്ദ്രശേഖരൻ ചാരക്കേസിൽ അറസ്റ്റിലായത്. മാലദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവരുമായി ചേർന്ന് ബഹിരാകാശ വിവരങ്ങൾ ചോർത്താൻ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നായിരുന്നു പോലീസിന്റെ ആരോപണം. ഈ കേസിൽ 1994 നവംബർ 24-നാണ് ചന്ദ്രശേഖരനെ ബെംഗളൂരുവിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 50 ദിവസത്തോളം ജയിലിൽ കഴിഞ്ഞു. പിന്നീട് ജാമ്യത്തിലിറങ്ങി. സുപ്രീംകോടതിവരെ നിയമപോരാട്ടം നീണ്ടു. പ്രതികൾക്ക് ഒരുലക്ഷംരൂപ നഷ്ടപരിഹാരം നൽകാനും 1998-ൽ സുപ്രീംകോടതി ഉത്തരവിട്ടു. നമ്പി നാരായണനൊപ്പം ചന്ദ്രശേഖരനെയും കോടതി കുറ്റവിമുക്തനാക്കി. തുടർന്ന് ബെംഗളൂരു വിദ്യാരണ്യപുര വിജയവിഹാറിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ചാരക്കേസിൽ പ്രതിയായതിനെത്തുടർന്ന് പുറംലോകവുമായി ബന്ധമില്ലാതെയായിരുന്നു ജീവിതം. എച്ച്.എം.ടി. ജനറൽ മാനേജരായിരുന്ന കെ.ജെ. വിജയമ്മയാണ് ഭാര്യ. സഹോദരങ്ങൾ: കെ. ഗോപിനാഥൻ, കെ. ഓമനക്കുട്ടൻ. അനുഭവിച്ചത് കൊടിയ പീഡനം ചാരക്കേസിൽ കുറ്റാരോപിതനായതോടെ കൊടിയ മർദനത്തിനും പീഡനത്തിനുമിരയായ ചന്ദ്രശേഖരൻ മാനസികമായി തകർന്നിരുന്നതായി ഭാര്യ കെ.ജെ. വിജയമ്മ. “ഒരുതെറ്റും ചെയ്യാത്ത ഞങ്ങളെ കല്ലെറിഞ്ഞ് ഓടിച്ച നാടാണ് കേരളം. അതിനാൽ കേരളത്തിലേക്ക് തിരിച്ചുപോകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ചാരക്കേസിൽ സുപ്രീംകോടതിവിധി വരുമെന്ന് ചന്ദ്രശേഖരന് അറിയാമായിരുന്നു. എന്നാൽ, അന്ന് രാവിലെ ഏഴുമണിയോടെ അബോധാവസ്ഥയിലായി” -വിജയമ്മ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2NSIyOM
via
IFTTT
No comments:
Post a Comment